വി.പി.എൻ ഉപയോഗിച്ച് ടെലഗ്രാമിലൂടെ വ്യാജ നീറ്റ് ചോദ്യപേപ്പർ വിൽപന നടത്തി; രാജസ്ഥാനിൽ 19കാരൻ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: രാജ്യത്ത് ടെലഗ്രാം ആപ്പിന് താൽക്കാലിക നിരോധനത്തിനിടയിലും വി.പി.എൻ വഴി വ്യാജ നീറ്റ് പരീക്ഷാ പേപ്പറുകൾ വിറ്റ 19കാരൻ പിടിയിൽ. രാജസ്ഥാൻ ഭിൽവാര സ്വദേശിയായ യുവാവിനെയാണ് പ്രതാപ് നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. എ.ഐ ഉപയോഗിച്ച് നിർമിച്ച വ്യാജ ചോദ്യപേപ്പറുകൾ ടെലഗ്രാം വഴി വിൽപന നടത്തുകയായിരുന്നു ഇയാൾ.
ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ജൂൺ 16 മുതൽ 22 കേന്ദ്ര ഐ.ടി മന്ത്രാലയം രാജ്യത്ത് ടെലിഗ്രാമിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഈ നിരോധനത്തെ വി.പി.എൻ സാങ്കേതികവിദ്യ ഉപയോഗിച്ച് മറികടന്നാണ് പ്രതി തട്ടിപ്പ് തുടർന്നത്. ‘പേപ്പർ മാഫിയ’ എന്ന പേരിൽ ടെലഗ്രാം ചാനൽ രൂപീകരിച്ചായിരുന്നു വിൽപന. ഫോൺ നമ്പറും ആധാർ വിവരങ്ങളും കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ലക്ഷങ്ങൾ തട്ടാനായിരുന്നു പ്രതിയുടെ ഗൂഢലക്ഷ്യം.
പഴയ പാഠപുസ്തകങ്ങളിലെ ചോദ്യപേപ്പറുകൾ സ്കാൻ ചെയ്ത ശേഷം എ.ഐ ടൂളുകൾ ഉപയോഗിച്ച് പുതിയ ചോദ്യപേപ്പറുകൾ എന്ന രീതിയിൽ മാറ്റിയെടുത്തായിരുന്നു തട്ടിപ്പ്. ഒരു ചോദ്യപേപ്പറിന് 4,000 രൂപ വീതമാണ് ഇയാൾ ഈടാക്കിയിരുന്നത്. വ്യോമസേനയിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥിയാണ് പിടിയിലായ 19കാരൻ. തട്ടിപ്പിലൂടെ ഇയാൾ എത്രത്തോളം തുക സമ്പാദിച്ചുവെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അതേസമയം, ടെലഗ്രാം നിരോധനത്തിന് പിന്നാലെ രാജ്യത്ത് നോർഡ് വി.പി.എൻ, എക്സ്പ്രസ്സ് വി.പി.എൻ, പ്രോട്ടോൺ വി.പി.എൻ തുടങ്ങിയ സേവനങ്ങളുടെ ഉപയോഗം വർധിച്ചിട്ടുണ്ട്. ഇന്ത്യയിൽ ടെലഗ്രാം ബ്ലോക്ക് ചെയ്തതിനു പിന്നാലെ പ്രോട്ടോൺ വി.പി.എൻ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 120 ശതമാനത്തിലധികം വർധനവുണ്ടായതായി കമ്പനി സി.ഇ.ഒ ഡേവിഡ് പീറ്റേഴ്സൺ എക്സിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിനും ഇന്ത്യയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

