ചത്തീസ്ഗഢിൽ 18 നക്സലുകൾ ആയുധം വെച്ച് കീഴടങ്ങി
text_fieldsദണ്ഡേവാഡ: ചത്തീസ്ഗഢിലെ ദണ്ഡേവാഡ ജില്ലയിൽ 18 നക്സൽ പ്രവർത്തകർ കീഴടങ്ങി. മാവോവാദികളുടെ സാംസ്കാരിക സംഘടനയായ ചേതന മണ്ഡ്ലിയുടെയും (സി.എൻ.എം) മാവോയിസ്റ്റ് വിഭാഗമായ ദണ്ഡകാരണ്യ ആദിവാസി കിസാൻ മജ്ദൂർ സംഘതൻ (ഡി.എ.കെ.എം.എസ്) മേധാവികൾ ഉൾപ്പെടെയുള്ളവരാണ് ആയുധം വെച്ച് കീഴടങ്ങിയത്. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു.
ദണ്ഡേവാഡ ജില്ല കലക്ടർ ദീപക് സോണി, പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ്, സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ഡി.എൻ. ലാൽ എന്നിവർക്ക് മുമ്പിലാണ് ഇവർ കീഴടങ്ങിയത്. ‘വീട്ടിലേക്ക് മടങ്ങൽ’ എന്ന പ്രചാരണത്തിൻെറ ഭാഗമായാണിത്. സി.എൻ.എം, ഡി.എ.കെ.എം.എസ് മേധാവികളെ പിടിച്ചു നൽകുന്നവർക്ക് ഒരു ലക്ഷം വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കീഴടങ്ങിയവർക്ക് ജോലി നേടാൻ സഹായിക്കുമെന്നും അവർക്ക് ടൈലറിങ്, തേപ്പുപണി, ഡ്രൈവിങ് എന്നിവയിൽ പരിശീലനം നൽകുമെന്നും സി.ആർ.പി.എഫ് ഡി.ഐ.ജി വ്യക്തമാക്കി.
റെയിൽവെ ട്രാക്കുകളും സ്കൂൾ കെട്ടിടവും തകർക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനത്തിൽ കീഴടങ്ങിയ നക്സലുകൾ ഏർപ്പെട്ടിരുന്നുവെന്നും അവർ തകർത്ത സ്കൂളുകൾ അവരോട് തന്നെ നിർമിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ല കലക്ടർ ദീപക് സോണി പറഞ്ഞു.
അതേസമയം, എട്ട് ലക്ഷം രൂപ തലക്ക് വിലയിട്ട മുതിർന്ന മാവോവാദി കമാൻഡർ 38ാമത് ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റിലായി. ചത്തീസ്ഗഢിലെ രജന്ദ്ഗോണിൽ നിന്നാണ് ഇയാൾ പിടിയിലായത്.
ജൂൺ 30ന് രാത്രി സുരക്ഷ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ മറ്റൊരു നക്സൽ കമാൻഡറെ ബുധനാഴ്ച രാവിലെ വനത്തിനുള്ളിൽനടത്തിയ തെരച്ചിലിനിടെ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് എ.കെ. 47 തോക്ക്, കൈത്തോക്ക്, സ്ഫോടക വസ്തുക്കൾ തുടങ്ങിയവ കണ്ടെടുത്തു. മൂന്ന് സംസ്ഥാനങ്ങളുടെ ‘വാൺഡഡ്’ പട്ടികയിലുള്ള ഇയാളുടെ തലക്ക് 29 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.