17 വർഷത്തെ നിയമ വ്യവഹാരം; മാലേഗാവ് സ്ഫോടനക്കേസിന്റെ നാൾവഴി
text_fields2008 സെപ്റ്റംബർ 29: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവിൽ ഒരു പള്ളിക്കുസമീപം മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറുപേർ കൊല്ലപ്പെട്ടു; നൂറിലേറെ പേർക്ക് പരിക്ക്.
സെപ്റ്റംബർ 30: മാലേഗാവിലെ ആസാദ് നഗർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഒക്ടോബർ 21: മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) കേസ് അന്വേഷണം ഏറ്റെടുത്തു.
ഒക്ടോബർ 23: ആദ്യ അറസ്റ്റ്. സ്വാധി പ്രജ്ഞ സിങ് ഉൾപ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്. തീവ്ര ഹിന്ദുത്വ വാദി സംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്ന് എ.ടി.എസ്.
നവംബർ: സ്ഫോടനത്തിൽ ഗൂഢാലോചനക്കുറ്റം ചുമത്തി ലെഫ. കേണൽ പ്രസാദ് പുരോഹിതിനെ എ.ടി.എസ് അറസ്റ്റ് ചെയ്തു.
2009 ജനുവരി 20: അറസ്റ്റ് ചെയ്യപ്പെട്ട 11 പേർക്കുമെതിരെ പ്രത്യേക കോടതിയിൽ എ.ടി.എസ് കുറ്റപത്രം സമർപ്പിച്ചു. സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യം ചുമത്തുന്ന മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്, യു.എ.പി.എ വകുപ്പുകൾ ചുമത്തി. രണ്ടുപേരെ പ്രതിചേർത്ത് പിടികിട്ടാപ്പുള്ളികളായും പ്രഖ്യാപിച്ചു.
ജൂലൈ: പ്രതികൾക്കെതിരായ മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് വകുപ്പുകൾ പിൻവലിച്ചു; കേസിന്റെ വിചാരണ നാസിക് കോടതിയിലേക്ക് മാറ്റാനും പ്രത്യേക കോടതി ഉത്തരവിട്ടു.
ആഗസ്റ്റ്: പ്രത്യേക കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈകോടതിയിൽ.
2010 ആഗസ്റ്റ്: പ്രത്യേക കോടതി ഉത്തരവ് റദ്ദാക്കി ഹൈകോടതിയുടെ വിധി.
ആഗസ്റ്റ്: കേണൽ പുരോഹിതും പ്രജ്ഞ സിങ്ങും ഹൈകോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ.
2011 ഫെബ്രുവരി 1: പ്രവീൺ മുത്തലിക് എന്നയാളെ എ.ടി.എസ് അറസ്റ്റ് ചെയ്തു. ഇതിനകം കേസ് എൻ.ഐ.എക്ക് കൈമാറിയിരുന്നു.
2012 ഫെബ്രുവരി, ഡിസംബർ: രണ്ടുപേർ കൂടി -ലോകേഷ് ശർമയും ധൻ സിങ് ചൗധരിയും- അറസ്റ്റിൽ; ആകെ അറസ്റ്റിലായവരുടെ എണ്ണം 14.
2015 ഏപ്രിൽ: കേസ് വിചാരണ കോടതിയിലേക്കുതന്നെ മാറ്റാൻ സുപ്രീംകോടതി നിർദേശിച്ചു. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് പരിഗണിക്കാനും ഉത്തരവ്.
2016 മേയ് 13: പ്രത്യേക കോടതിയിൽ എൻ.ഐ.എ കുറ്റപത്രം. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് പ്രകാരം ചുമത്തിയ വകുപ്പുകൾ എടുത്തുകളഞ്ഞു. ഏഴ് പ്രതികൾക്ക് ക്ലീൻചിറ്റ്.
2017 ഏപ്രിൽ 25: പ്രജ്ഞ സിങ്ങിന് ഹൈകോടതി ജാമ്യം അനുവദിച്ചു; കേണൽ പുരോഹിതിന്റെ ജാമ്യം നിഷേധിച്ചു.
സെപ്റ്റംബർ 21: പുരോഹിതിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു (വർഷാവസാനത്തോടെ എല്ലാ പ്രതികൾക്കും ജാമ്യം).
ഡിസംബർ 27: ശിവ് നാരായൺ കൽസൻഗ്ര, ശ്യാം സാഹു, പ്രവീൺ മുത്തലിക് എന്നിവരെ പ്രത്യേക എൻ.ഐ.എ കോടതി പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി.
2018 ഒക്ടോബർ 30: അവശേഷിച്ച ഏഴ് പ്രതികൾക്കെതിരെ എൻ.ഐ.എ കുറ്റം ചുമത്തി. പ്രജ്ഞ സിങ് ഠാകുർ, കേണൽ പുരോഹിത്, രമേശ് ഉപാധ്യായ, സമീർ കുൽക്കർണി, അജയ് രാഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി എന്നിവർക്കെതിരെയാണ് യു.എ.പി.എ വകുപ്പുകളടക്കം ചുമത്തിയത്.
ഡിസംബർ 3: വിചാരണ നടപടികൾ ആരംഭിച്ചു.
2023 സെപ്റ്റംബർ 14: 323 സാക്ഷികളെ (അതിൽ 37 പേർ കൂറുമാറി) വിസ്തരിച്ചശേഷം പ്രോസിക്യൂഷൻ സാക്ഷിവിസ്താരം അവസാനിപ്പിച്ചു.
2024 ജൂലൈ 23: പ്രതിഭാഗം സാക്ഷികളുടെ (എട്ടുപേർ) വിസ്താരം പൂർത്തിയായി.
ആഗസ്റ്റ് 12: പ്രതികളുടെ അന്തിമ മൊഴി കോടതി രേഖപ്പെടുത്തി. അന്തിമ വാദത്തിനായി മാറ്റി.
2025 ഏപ്രിൽ 19: അന്തിമ വാദം കഴിഞ്ഞ് കേസ് വിധിപറയാൻ മാറ്റി.
ജൂലൈ 31: ഏഴ് പ്രതികളെയും കുറ്റമുക്തരാക്കി പ്രത്യേക കോടതിയുടെ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

