വീണ്ടും അരുംകൊല; ത്രിപുരയിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്നു
text_fieldsഅഗർതല: ത്രിപുരയിൽ 17കാരിയെ കാമുകനും സുഹൃത്തുക്കളും ദിവസങ്ങളോളം ബലാത്സംഗം ചെയ്തശേഷം തീകൊളുത്തി. 90 ശതമാനം പൊള്ളലേറ്റ് ജി.ബി. പന്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ശനിയാഴ്ച മരിച്ചു. ത്രിപുരയിലെ ശാന്തിര്ബസാറിലാണ് കാമുകനും അമ്മയും ചേർന്ന് പെൺകുട്ടിയെ തീവെച്ചത്. സംഭവത്തിൽ 21കാരനായ കാമുകൻ അജോയ് രുദ്രപാലും അമ്മ മിനാട്ടിയും അറസ്റ്റിലായി.
പെൺകുട്ടിയുടെ ബന്ധുക്കൾ ദക്ഷിണ ത്രിപുരയിലെ ശാന്തിർബസാർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആശുപത്രിയിൽനിന്ന് അറസ്റ്റിലായ അജോയിയെ ശാന്തിർ ബസാർ പൊലീസ് സ്റ്റേഷനിലെത്തിച്ചതായി സൗത്ത് ത്രിപുര എസ്.പി ജൽ സിങ് മീണ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടാണ് പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ചതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പൊള്ളലേറ്റ നിലയിൽ അയൽവാസികളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. ഇവരുടെ വിവാഹം ഈ മാസം 11ന് നടത്താൻ നിശ്ചയിച്ചതായിരുന്നു. അതിന് മുന്നോടിയായി കാമുകെൻറ അമ്മ പെൺകുട്ടിയുടെ വീട്ടിലെത്തി അരലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെടുകയായിരുന്നു.
ദരിദ്രകുടുംബത്തിലെ അംഗമായ പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് 15,000 രൂപ തരപ്പെടുത്താനേ കഴിഞ്ഞുള്ളൂ. ഈ സംഭവത്തിനുശേഷം ഏതാനും മണിക്കൂറുകൾ കഴിഞ്ഞാണ് പൊള്ളലേറ്റ പെൺകുട്ടിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.