ലഖ്നോ: ഉത്തർപ്രദേശിലെ ബാലിയയിൽ 16 കാരിയായ പെൺകുട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത് 10 കോടിയോളം രൂപ. പ്രധാനമന്ത്രിയുടെ ഭവന നിർമാണ പദ്ധതിക്ക് വേണ്ടി സരോജ എന്ന കൗമാരക്കാരിയുടെ പേരിൽ തുടങ്ങിയ ബാങ്കിൽ അക്കൗണ്ടിലാണ് ദിവസങ്ങൾക്ക് മുമ്പ് 10 കോടിയോളം രൂപ എത്തിയത്.
പ്രധാൻമന്ത്രി ആവാസ് യോജനക്ക് കീഴിൽ വീട് നിർമാണത്തിന് അപേക്ഷിക്കാൻ രണ്ടു വർഷം മുമ്പ് സരോജയുടെ ആധാർ കാർഡും ഫോേട്ടാഗ്രാഫും നിലേഷ് കുമാർ എന്ന വ്യക്തിക്ക് കൈമാറിയിരുന്നു. തുടർന്ന് 2018ൽ ഇവർ അലഹബാദ് ബാങ്കിെൻറ ബാൻസ്ദിഹ് ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങി. ഇതുവരെ 20,000 രൂപവരെയാണ് സരോജയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്തിട്ടുള്ളത്.
തിങ്കളാഴ്ച ബാങ്കിലെത്തിയ സരോജയോടെ അവരുെട അക്കൗണ്ടിൽ 9.99കോടി രൂപ ബാലൻസ് ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ ബൻസ്ദിഹ് പൊലീസ് സറ്റേഷനിൽ പരാതി നൽകി.
പ്രധാൻമന്ത്രി ആവാസ് യോജനക്ക് അപേക്ഷിക്കാൻ ആവശ്യപ്പെട്ട് സരോജയെ വിളിച്ച നിലേഷ് കുമാറിന് ആധാർ കാർഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകിയതായി അവർ െപാലീസിനെ അറിയിച്ചു. എന്നാൽ അതേ നമ്പറിൽ പൊലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഒാഫായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
ഇൗ വാർത്തയുടെ നിജസ്ഥിതി അന്വേഷിച്ച ഡി.എൻ.എ ഫാക്ട് ചെക് വിഭാഗം പെൺകുട്ടിയുടെ അക്കൗണ്ടിൽ നിലവിൽ 5000 രൂപ മാത്രമാണുള്ളതെന്ന് കണ്ടെത്തി.10 കോടിയുടെ ഇടപാട് നടന്നില്ലെന്നും ഒരു തവണ 17 ലക്ഷം രൂപ ഇൗ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നുമാണ് കണ്ടെത്തൽ.