നാഗ്പുരിൽ 15കാരൻ അമ്മയുടെ കാമുകനെ തട്ടിക്കൊണ്ടുപോയി; സുഹൃത്തുക്കൾക്കൊപ്പം പൊലീസ് വലയിൽ
text_fieldsനാഗ്പുർ: അമ്മയുടെ കാമുകനെ തട്ടിക്കൊണ്ടുപോയ 15കാരനും രണ്ട് സുഹൃത്തുക്കളും നാഗ്പുരിൽ പൊലീസ് പിടിയില്‍. നാഗ്പുരില്‍ താമസിക്കുന്ന 15കാരനും ഇയാളുടെ സുഹൃത്തുക്കളായ സുരേഷ് കോരാഡ്ക്കര്‍ (19), മറ്റൊരു 17കാരന്‍ എന്നിവരുമാണ് പൊലീസിന്‍റെ വലയിലായത്. 15കാരന്‍റെ അമ്മയുടെ കാമുകനായ പ്രദീപ് നന്ദന്‍വാര്‍ എന്നയാളെയാണ് മൂവരും ചേര്‍ന്ന് ബൈക്കില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
15കാരന്‍റെ അമ്മ കൻസി ഹൗസ് ഛൗക്കിൽ തനിച്ചാണ് താമസിക്കുന്നത്. ഇവരും പ്രദീപും തമ്മിലുള്ള അടുപ്പം മൂലം വീട്ടിൽ എന്നും കലഹമായിരുന്നു. പ്രദീപുമായുള്ള അമ്മയുടെ ബന്ധത്തെച്ചൊല്ലി കുടുംബപ്രശ്‌നങ്ങളുണ്ടായതിനെ തുടർന്ന് അമ്മയുടെ കാമുകനെ ഒരു പാഠം പഠിപ്പിക്കാനായിരുന്നു 15കാരന്‍റെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. ഇതിനായി സഹോദരിയുടെ സുഹൃത്തായ സുരേഷിനെയും മറ്റൊരു സുഹൃത്തായ 17കാരനെയും ഒപ്പം കൂട്ടുകയായിരുന്നു. ജഗ്നാഥ് ബുധ്വാരിയിലെ പ്രദീപിന്‍റെ ജോലിസ്ഥലത്തെത്തിയാണ് മൂവര്‍സംഘം ഇയാളെ ബലമായി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയത്. എന്നാല്‍ യാത്രയ്ക്കിടെ ഇത്വാരിയിലെത്തിയപ്പോൾ പൊലീസ് പട്രോളിങ് വാഹനം കണ്ടതോടെ പ്രദീപ് ഓടുന്ന ബൈക്കില്‍നിന്ന് ചാടി. ഇതോടെ 15കാരനും കൂട്ടുകാരും മറ്റൊരു വഴിയിലൂടെ രക്ഷപ്പെട്ടു.
സംഭവത്തിന് പിന്നാലെ 15കാരന്‍റെ അമ്മയോടും തന്‍റെ ബന്ധുക്കളോടും പ്രദീപ് സംഭവത്തെ കുറിച്ച് പറഞ്ഞു. പ്രദീപിന്‍റെ തൊഴിലുടമ നൽകിയ വിവരങ്ങൾ അനുസരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് മൂന്നംഗ സംഘത്തെ പിടികൂടി. മൂന്നുപേര്‍ക്കും മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് വ്യക്തമാക്കിയ പൊലീസ്, സംഭവത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

