1476 കോടിയുടെ മയക്കുമരുന്ന് കടത്ത്: കൂടുതൽ മലയാളികൾക്ക് പങ്കെന്ന് ഡി.ആർ.ഐ
text_fieldsമുംബൈ: ഓറഞ്ച് ഇറക്കുമതിയുടെ മറവിൽ ദക്ഷിണാഫ്രിക്കയിൽനിന്ന് മുംബൈ തുറമുഖം വഴി 1476 കോടിയുടെ മയക്കുമരുന്ന് കടത്തിയ കേസിൽ കൂടുതൽ മലയാളികൾക്ക് പങ്കെന്ന് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ).യമിറ്റൊ ഇന്റർനാഷനൽ ഫുഡ് കമ്പനി മാനേജിങ് ഡയറക്ടർ കാലടി സ്വദേശി വിജിൻ വർഗീസിനെ ഡി.ആർ.ഐ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
വിജിന്റെ ഇറക്കുമതി ബിസിനസ് പങ്കാളി, മലപ്പുറം സ്വദേശി തച്ചപറമ്പൻ മൻസൂറാണ് മയക്കുമരുന്ന് കടത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മൻസൂർ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബർഗിൽ കയറ്റിറക്കുമതി ബിസിനസ് ചെയ്തുവരുകയാണ്. നാലു വർഷമായി വിജിനുമായി ചേർന്ന് ഇറക്കുമതി നടത്തുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഓറഞ്ച് പെട്ടികൾക്കൊപ്പം നവി മുംബൈയിലെ വാഷിയിലുള്ള കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ച മയക്കുമരുന്ന് മൻസൂറിന്റെ വാട്സ്ആപ് കാൾവഴിയുള്ള നിർദേശ പ്രകാരം കൈമാറുമ്പോഴാണ് ഡി.ആർ.ഐ പിടികൂടിയത്. മലയാളിയായ രാഹുൽ അയച്ച ട്രക്കിൽ മയക്കുമരുന്ന് കോൾഡ് സ്റ്റോറേജിൽനിന്ന് പുറത്തുകൊണ്ടുവരുമ്പോൾ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.
രാഹുലിനായും ഡി.ആർ.ഐ തിരച്ചിൽ നടത്തുന്നുണ്ട്. ട്രക്ക് ഡ്രൈവർ മഹേഷ് ഡി.ആർ.ഐ കസ്റ്റഡിയിലാണ്. ദക്ഷിണാഫ്രിക്കയിൽനിന്ന് മൻസൂറിനെ നാട്ടിലെത്തിക്കാൻ ശ്രമം നടത്തുമെന്ന് ഡി.ആർ.ഐ വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

