14കാരിയെ അശ്ലീല വിഡിയോ കാട്ടി ഭീഷണിപ്പെടുത്തൽ; സഹപാഠിയായ 13കാരനെതിരെ കേസ്
text_fieldsമുംബൈ: സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല വിഡിയോ കാട്ടി 14കാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സഹപാഠിയായ 13കാരനെതിരെ കേസ്. മുംബൈയിലെ പടിഞ്ഞാറൻ പ്രദേശത്താണ് സംഭവം.
ലോക്ഡൗൺ സമയത്ത് പെൺകുട്ടിയുമായി 13കാരൻ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുകയായിരുന്നു. 13കാരൻ യഥാർഥ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. രണ്ടുപേരും തമ്മിൽ ചാറ്റിങ് ആരംഭിക്കുകയും സുഹൃത്തുക്കളാകുകയും ചെയ്തു.
ലോക്ഡൗൺ സമയത്ത് ഇരുവരും ട്രൂത്ത് ഓർ ഡെയർ ഗെയിം കളിക്കാൻ ആരംഭിച്ചു. വിഡിയോ കോളിലൂടെ പെൺകുട്ടിയോട് ഡെയർ (ധൈര്യം) ആവശ്യപ്പെട്ടശേഷം 13കാരൻ സ്ക്രീൻ റെക്കോർഡ് ചെയ്യുകയായിരുന്നു. 13കാരന് സ്മാർട്ട് ഫോൺ നന്നായി കൈകാര്യം ചെയ്യാൻ അറിയാമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
വിഡിയോ കോളിന് ശേഷം പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. 13കാരന്‍റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുടർന്ന് പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ 13കാരനെ േബ്ലാക്ക് ചെയ്തു. ഇതോടെ പെൺകുട്ടിയുടെ സുഹൃത്തിന് വിഡിയോ അയച്ചു നൽകി. എന്നാൽ സുഹൃത്ത് 13കാരനെ ബ്ലോക്ക് ചെയ്യുകയും പെൺകുട്ടിയെ വിവരം അറിയിക്കുകയും ചെയ്തു. ഇതോടെ 14കാരി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഐ.പി വിലാസം തെരഞ്ഞെത്തിയതോടെ പെൺകുട്ടിയുടെ അതേ തെരുവിലാണ് താമസമെന്നും സ്കൂളിൽ ഒരുമിച്ച് പഠിക്കുന്ന 13കാരനാണ് പിന്നിലെന്നും കെണ്ടത്തുകയായിരുന്നു. ലോക്ഡൗൺ സമയത്ത് കുട്ടി കൂടുതൽ സമയം മുറിയിൽ ചെലവഴിച്ചിരുന്നതായി 13കാരന്‍റെ മാതാപിതാക്കൾ പറഞ്ഞു.
13കാരനെതിരായ ആദ്യ കുറ്റമായതിനാലും പ്രായപൂർത്തിയാകാത്തതിനാലും പൊലീസ് നോട്ടീസ് അയച്ചു. കുറ്റപത്രം സമർപ്പിക്കുന്ന സമയത്ത് കുട്ടികളുടെ കോടതിയിൽ ഹാജരാകാൻ നിർദേശം നൽകുകയും ചെയ്തു.