ഭോപ്പാൽ: മധ്യപ്രദേശിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷാ ഫലം പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ 12 കുട്ടികൾ ആത്മഹത്യ ചെയ്തു. മരിച്ചവരിൽ സഹോദരങ്ങളടക്കം ആറ് പെൺകുട്ടികളും ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു.
ഭോപ്പാൽ ജില്ല, ജബൽപൂർ, ഭിന്ദ്, തികാംഗ, ഗ്വാളിയോർ, ബലാഗട്ട്, ഇൻഡോർ, ഗുന, ഛതർപൂർ, സത്ന തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് ആത്മഹത്യ റിപ്പോർട്ട് ചെയ്തത്. 90 ശതമാനം മാർക്ക് ലഭിക്കാത്തതിനാലാണ് ഭോപ്പാലിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന നമാൻ കേദവ് ശരീരത്തിൽ വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്തത്. 74.4 ശതമാനം മാർക്ക് ലഭിച്ച ഇൗ കുട്ടി നിരാശയിലായിരുന്നു.
ഛതർപൂർ ജില്ലയിലെയും ഇൻഡോറിലെയും രണ്ടു കുട്ടികൾ തൂങ്ങി മരിച്ചപ്പോൾ ഗുന ജില്ലയിൽ രണ്ട് കുട്ടികൾ വിഷം കുടിച്ചാണ് മരിച്ചത്. ബലാഗത് ജില്ലയിൽ കീടനാശിനി ശരീരത്തിനുള്ളിൽ ചെന്ന് മരിച്ച നിലയിൽ കുട്ടികളെ കണ്ടെത്തി. ജബൽപൂരിൽ 17 വയസുകാരൻ ട്രെയിന് മുമ്പിൽ ചാടി മരിക്കുകയായിരുന്നു. എന്നാൽ ഗ്വാളിയോറിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.