കാറിനടിയിൽ കുടുങ്ങിയ പെൺകുട്ടിയെ വലിച്ചിഴച്ച സംഭവം: 11 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsന്യൂഡൽഹി: പുതുവത്സര ദിനത്തിൽ പുലർച്ചെ 20 കാരിയെ കാറിൽ കിലോമീറ്ററുകൾ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പ്രദേശം ഉൾപ്പടുന്ന സ്റ്റേഷൻ പരിധിയിൽ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന 11 പൊലീസ് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ ലഭിച്ചത്. സംഭവം നടന്ന റൂട്ടിൽ ഉണ്ടായിരുന്ന മൂന്ന് പി.സി.ആർ വാനുകളിലും രണ്ട് പിക്കറ്റുകളിലും ഡ്യൂട്ടിയിലുണ്ടായിരുന്നു ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ ലഭിച്ചത്. കാഞ്ജവാല ഏരിയയുടെ മേൽനോട്ടം വഹിക്കുന്ന രോഹിണി ജില്ലാ പൊലീസിൽ നിന്നുള്ളവരാണ് ഉദ്യോഗസ്ഥർ.
ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറയോട് നിർദ്ദേശിച്ചതിന് തൊട്ടടുത്ത ദിവസമാണ് സസ്പെൻഷൻ നിലവിൽ വന്നത്.
സംഭവം നടന്ന ഉടൻ ദൃക്സാക്ഷിയായ ആൾ പൊലീസിൽ വിവരമറിയിച്ചിരുന്നു. എന്നാൽ കാറിൽ കുടുങ്ങിയ നിലയിൽ യുവതിയെയും കൊണ്ട് 14 കിലോമീറ്ററോളം ദൂരം കാർ സഞ്ചരിച്ചിട്ടും പൊലീസ് സ്ഥലത്തെത്തിയിരുന്നില്ല. പിന്നീട് പ്രതികൾ രക്ഷപ്പെട്ടു. പുലർച്ചെ 2.40 ന് നടന്ന സംഭവത്തിൽ മൃതദേഹം നാലുമണിയോടെയാണ് കണ്ടെത്തുന്നത്. സംഭവം അറിഞ്ഞയുടൻ പൊലീസ് പ്രതികരിക്കാത്തത് സംബന്ധിച്ച് വിശദീകരണം കോടതിയും ആവശ്യപ്പെട്ടിരുന്നു.
പുതുവത്സര ദിനത്തിൽ പുലർച്ചെ സ്കൂട്ടറിൽ യാത്ര ചെയ്ത അഞ്ജലി സിങ്ങും(20) സുഹൃത്തുമാണ് അപകടത്തിൽ പെട്ടത്. ഇവരുടെ സ്കൂട്ടറിനെ കാറിടിക്കുകയായിരുന്നു. അപകടത്തിൽ കാറിനടിയിൽ കുടുങ്ങിയ അഞ്ജലിയുമായി 14 കിലോമീറ്ററോളം കാർ ഓടി.
രാജ്യത്തെ നടുക്കിയ സംഭവത്തിൽ ആറുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. അതേസമയം, കൊല്ലപ്പെട്ട പെൺകുട്ടിയെ പ്രതികൾക്ക് മുൻപരിചയമില്ലായിരുന്നുവെന്നും എന്നാൽ കാറിനടിയിൽ പെൺകുട്ടി കുടുങ്ങിയതിനെകുറിച്ച് അവർക്ക് അറിയാമായിരുന്നുവെന്നുമാണ് സി.സി.ടി.വി ദൃശ്യങ്ങൾ നൽകുന്ന സൂചനയെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

