ആയിരത്തിൽ താഴെ വിമാനങ്ങളെ ഇന്ന് റദ്ദാക്കുവെന്ന് ഇൻഡിഗോ; ഡിസംബർ 15നകം സർവീസ് സാധാരണനിലയിലാകും
text_fieldsന്യൂഡൽഹി: ഇൻഡിഗോ സർവീസുകൾ വ്യാപകമായി മുടങ്ങിയതിൽ മാപ്പപേക്ഷിച്ച് സി.ഇ.ഒ പീറ്റർ എൽബേഴ്സ്. ആയിരത്തിൽ താഴെ സർവീസുകൾ മാത്രമേ ശനിയാഴ്ച റദ്ദാക്കുവെന്നും അദ്ദേഹം അറിയിച്ചു. ഡിസംബർ 15നകം സർവീസുകൾ സാധാരണനിലയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച ഇൻഡിഗോയുടെ ആകെ സർവീസുകളുടെ പകുതിയോളം റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. ആയിരത്തിലധികം സർവീസുകൾ വെള്ളിയാഴ്ച റദ്ദാക്കി. എന്നാൽ, ശനിയാഴ്ച ഇത്രത്തോളം സർവീസുകൾ റദ്ദാക്കേണ്ടി വരില്ലെന്ന് കമ്പനി സി.ഇ.ഒ കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇൻഡിഗോയുടെ സർവീസുകൾ മുടങ്ങുന്നത് തുടരുകയാണ്.
വെള്ളിയാഴ്ചയാണ് ഏറ്റവും കൂടുതൽ സർവീസുകൾ റദ്ദാക്കിയത്. പത്ത് ദിവസത്തിനുള്ളിൽ സ്ഥിതി സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനങ്ങളുടെ സ്റ്റാറ്റസ് പരിശോധിച്ചതിന് ശേഷം യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയാൽ മതി. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് ദയവായി വരരുതെന്നും ഇൻഡിഗോ സി.ഇ.ഒ അഭ്യർഥിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് ക്ഷമ ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇതിൽ നിന്നും വിഭിന്നമായ പ്രതികരണമാണ് കേന്ദ്രസർക്കാർ നടത്തിയത്. ശനിയാഴ്ചയോടെ റദ്ദാക്കുന്ന സർവീസുകളുടെ എണ്ണം കുറക്കുമെന്നും തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. ഇൻഡിഗോ സർവീസുകൾ റദ്ദാക്കുന്നതിൽ വ്യോമയാനമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഇൻഡിഗോക്ക് ആശ്വാസം; പൈലറ്റ് ഡ്യൂട്ടി നിയമങ്ങളിൽ ഇളവുമായി ഡി.ജി.സി.എ
ന്യൂഡൽഹി: രാജ്യവ്യാപകമായി ഇൻഡിഗോ വിമാന സർവീസുകൾ താളംതെറ്റിയതിന് പിന്നാലെ പൈലറ്റ് ഡ്യൂട്ടി നിയമങ്ങളിൽ ഇളവുമായി ഡി.ജി.സി.എ. വിശ്രമസമയവുമായി ബന്ധപ്പെട്ട നിബന്ധനയിലാണ് ഡി.ജി.സി.എ ഇളവ് അനുവദിച്ചത്. ആഴ്ചാവധിയെ വിശ്രമസമയമായി കണക്കാക്കാനാവില്ലെന്ന് ഡി.ജി.സി.എ നിലപാടെടുത്തിരുന്നു. ഈ നിബന്ധനയാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

