വന്ദേഭാരത് രണ്ടാംഘട്ടത്തിൽ ഒരു ലക്ഷംപേരെ തിരികെയെത്തിക്കും
text_fieldsന്യൂഡൽഹി: കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വന്ദേഭാരത് മിഷന്‍റെ രണ്ടാംഘട്ടത്തിൽ ഒരു ലക്ഷം പേരെ തിരികെയെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. മന്ത്രാലയ വൃത്തങ്ങൾ ഇക്കാര്യം സൂചിപ്പിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മേയ് 16 മുതലാണ് വന്ദേഭാരത് മിഷൻ രണ്ടാംഘട്ടത്തിലേക്ക് കടന്നത്. ജൂൺ മൂന്നുവരെ രണ്ടാംഘട്ടം തുടരും. 3,08,200 ഇന്ത്യക്കാരാണ് വിദേശത്തുനിന്ന് തിരികെയെത്താനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. മിഷന്‍റെ ഭാഗമായി പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്ന് 141 വിമാനങ്ങൾ കൂടി സർവിസ് നടത്തുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ശ്രീലങ്ക, മാലിദ്വീപ്, ഇറാൻ എന്നിവിടങ്ങളിലെ ഇന്ത്യക്കാരെ കപ്പലുകളിൽ എത്തിക്കും. നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നായി 5000ത്തോളം ഇന്ത്യക്കാർ റോഡ് മാർഗം എത്തിക്കഴിഞ്ഞു.
വന്ദേഭാരത് മിഷന്‍റെ ഒന്ന്, രണ്ട് ഘട്ടത്തിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് സർവിസ് നടത്തുന്നത്. മൂന്നാംഘട്ടത്തിൽ സ്വകാര്യ എയർലൈൻസുകളെയും ഉൾപ്പെടുത്തുമെന്ന് വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.