മംഗളൂരു:എച്ച്.ഡി.കുമാര സ്വാമി മന്ത്രിസഭയിൽ അംഗമായി ചുമതലയേറ്റ് ജന്മനാട്ടിലെത്തിയ യു.ടി.ഖാദറിന് മംഗളൂരു രാജ്യാന്തര വിമാനതാവളത്തിൽ ഊഷ്മള സ്വീകരണം.രാവിലെ ഒമ്പതിന് എത്തേണ്ട വിമാനം പ്രതികൂല കാലാവസ്ഥ കാരണം വൈകി 11.55ന് ലാന്റ് ചെയ്തപ്പോൾ വിമാനതാവള പരിസരത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആവേശവും മാലപ്പടക്കവും പൊട്ടി.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ എടുത്തുയർത്തി നിലംതൊടീക്കാതെ കാറിനടുത്തേക്ക് ആനയിച്ചു.കാത്തുനിന്ന നേതാക്കളും അനുയായികളും പൂച്ചെണ്ടുകളും പൂമാലകളുമായി സ്വീകരിച്ചു. ബാന്റ് വാദ്യങ്ങൾ കൊഴുപ്പേകി.ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ കയറിയ മന്ത്രിക്ക് പിറകെ അനേകം വാഹനങ്ങൾ കോൺഗ്രസ് പതാകയും ഖാദറിെൻറ പേരും പടവുംവെച്ച ബോർഡുകളുമായി സഞ്ചരിച്ചു. ദക്ഷിണ കന്നട ജില്ല കോൺഗ്രസ് പ്രസിഡണ്ട് ഹരീഷ് കുമാർ,മംഗളൂരു ഡെപ്യൂട്ടി മേയർ മുഹമ്മദ്,പി.വി.മോഹൻ എന്നിവർ മന്ത്രിയെ അനുധാവനം ചെയ്തു.
ഭവനം,നഗര വികസനം എന്നീ വകുപ്പുകളാണ് ഖാദർ വഹിക്കുന്നത്.സിദ്ധാരാമയ്യ മന്ത്രിസഭയിൽ ആരോഗ്യം,ഭക്ഷ്യ-പൊതുവിതരണം എന്നീ വകുപ്പുകളാണ് വഹിച്ചത്.ദക്ഷിണ കന്നട,ഉടുപ്പി ജില്ലകളിലെ 13 മണ്ഡലങ്ങളിൽ 12എണ്ണവും ബി.ജെ.പി തൂത്തുവാരിയപ്പോൾ വിജയിച്ച ഏക കോൺഗ്രസുകാരനോടുള്ള ആദരവാണ് സ്വീകരണത്തിൽ ആവേശം പടർത്തിയത്.