E20 പെട്രോൾ ഉപയോഗിച്ചു: 12,000 കിലോമീറ്ററിൽ ടൊയോട്ട ഇന്നോവ ഹൈക്രോസ് തകരാറിലായെന്ന് ഉടമയുടെ ആരോപണം; പ്രതികരണവുമായി ടൊയോട്ട
text_fieldsഇൻഫ്ലുവൻസർ മനീഷ് കശ്യപ്, ടൊയോട്ട ഇന്നോവ ഹൈക്രോസ്
പട്ന: E20 പെട്രോൾ ഉപയോഗിച്ചതിനെത്തുടർന്ന് തൻ്റെ പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് (Toyota Innova Hycross) തകരാറിലായെന്ന ആരോപണവുമായി ബിഹാർ സ്വദേശിയായ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മനീഷ് കശ്യപ് രംഗത്ത്. വെറും 12,000 കിലോമീറ്റർ മാത്രം ഓടിയ വാഹനം എൻജിൻ വൈബ്രേഷൻ, നോക്കിങ് തുടങ്ങിയ പ്രശ്നങ്ങളെത്തുടർന്ന് സർവീസ് സെൻ്ററിൽ എത്തിക്കേണ്ടി വന്നുവെന്ന് ഇദ്ദേഹം വീഡിയോയിലൂടെ അവകാശപ്പെടുന്നു.
വാഹനത്തിൻ്റെ ഫ്യുവൽ ടാങ്ക് അഴിച്ചു പരിശോധിച്ചപ്പോൾ ഇന്ധനത്തിൽ അസാധാരണമായ അഴുക്കും മലിനീകരണവും കണ്ടെത്തിയെന്നും ഇന്ധനത്തിൻ്റെ നിറത്തിലും വ്യത്യാസമുണ്ടായിരുന്നുവെന്നും ഇദ്ദേഹം വീഡിയോയിൽ കാണിക്കുന്നു. വാഹനത്തിന് താൻ എക്സ്റ്റൻഡഡ് വാറൻ്റി എടുത്തിട്ടുണ്ടെങ്കിലും, ഇന്ധനം മലിനമായതാണെന്ന കാരണം പറഞ്ഞ് വാറൻ്റി നിഷേധിക്കുമോ എന്ന ആശങ്കയും ഉടമ പങ്കുവെക്കുന്നു.
'E20 പെട്രോൾ' എന്ന് രേഖപ്പെടുത്തിയ വാഹനം ആയിട്ടും ഇത്തരത്തിൽ പ്രശ്നമുണ്ടായത് സർക്കാർ നയങ്ങളുടെ പരാജയമാണോ എന്നും, സാധാരണ പെട്രോൾ ലഭിക്കാനുള്ള അവകാശം ഉപഭോക്താക്കൾക്കില്ലേയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയ ടൊയോട്ട കിർലോസ്കർ മോട്ടോർ, വീഡിയോയിലെ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. വാഹനം തകരാറിലായത് E20 പെട്രോൾ മൂലമല്ല, മറിച്ച് ഇന്ധനത്തിലുണ്ടായ മലിനീകരണം (Fuel Contamination) കൊണ്ടാണെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിലെ വാഹനനിർമ്മാതാക്കളും പെട്രോളിയം മന്ത്രാലയവും ഇതിനകം തന്നെ പലതവണ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
2023 ഏപ്രിലിന് ശേഷം വിപണിയിലെത്തിയ മിക്ക വാഹനങ്ങളും E20 ഇന്ധനത്തിന് അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത്തരം വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനസംവിധാനങ്ങൾ എഥനോൾ കലർന്ന പെട്രോളിനെ അതിജീവിക്കാൻ ശേഷിയുള്ളവയാണ്. പഴയ വാഹനങ്ങളിൽ ഇന്ധനക്ഷമത കുറയുന്നതും എൻജിൻ ഭാഗങ്ങൾക്ക് തേയ്മാനം സംഭവിക്കുന്നതും സംബന്ധിച്ച് ഉപഭോക്താക്കൾക്കിടയിൽ വ്യാപകമായ പരാതികളുണ്ട്. 'ലോക്കൽ സർക്കിൾസ്' (LocalCircles) നടത്തിയ സമീപകാല സർവ്വേയിലും, പഴയ പെട്രോൾ വാഹന ഉടമകളിൽ വലിയൊരു വിഭാഗം മൈലേജ് കുറഞ്ഞതായും അറ്റകുറ്റപ്പണികൾ വർധിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാഹനങ്ങളുടെ മൈലേജിൽ കുറവുണ്ടാകുമെന്ന് മന്ത്രി ഹർദീപ് സിങ് പുരി ഇന്നലെ സമ്മതിച്ചിരുന്നു.
എങ്കിലും, ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇന്ധനത്തിൻ്റെ ഗുണനിലവാരത്തെക്കുറിച്ച് അന്തിമ നിഗമനത്തിലെത്താൻ കഴിയൂ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ, പെട്രോൾ പമ്പുകളിൽ നിന്ന് ലഭിക്കുന്ന ഇന്ധനത്തിൻ്റെ ഗുണനിലവാരം പരിശോധിക്കുന്നതിൽ സുതാര്യത ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

