സൺറൂഫ് തുറന്നിട്ട് യുവതിയുടെ കാർ യാത്ര; വിഡിയോ വൈറലായതോടെ പിഴ ചുമത്തി പൊലീസ്
text_fieldsവാഹനങ്ങളിൽ സൺറൂഫ് വന്നതോടെ പിഴ ചുമത്താനുള്ള പുതിയൊരു കാരണംകൂടി പൊലീസിന് ലഭിച്ചിരിക്കുകയാണ്. സൺറൂഫിന് പുറത്തേക്ക് തലയിട്ട് സഞ്ചരിക്കുന്നതിന് പിഴ ചുമത്തുമെന്ന് നേരത്തേതന്നെ പൊലീസ് മുന്നറിയിപ്പും നൽകിയിരുന്നു. മുംബൈ പൊലീസ് ആണ് കഴിഞ്ഞ ദിവസം ഇത്തരമൊരു പിഴ നൽകിയതായി അറിയിച്ചത്.
മുംബൈ സീ ലിങ്ക് റോഡിൽ ജീപ്പ് കോമ്പസിന്റെ സൺറൂഫ് തുറന്നിട്ട് യാത്ര ചെയ്ത സ്ത്രീയുടെ വിഡിയോ വൈറലായതോടെയാണ് പൊലീസ് വാഹനം കണ്ടെത്തി പിഴ ചുമത്തിയത്. ചലാൻ സംബന്ധിച്ച വിശദാംശങ്ങളും നിയമലംഘകനെതിരെ കേസെടുത്തിട്ടുള്ള വകുപ്പും പൊലീസ് പുറത്തുവിട്ടിട്ടില്ല. വിഡിയോ തെളിവായി എടുത്താണ് പിഴ നൽകിയത്. തുടക്കത്തിൽ ബോധവത്കരണവും പിന്നീട് മോട്ടർവാഹന വകുപ്പ് സെക്ഷൻ 184 എഫ് പ്രകാരം നടപടിയും സ്വീകരിക്കുമെന്നാണ് പൊലീസ് പറയുന്നത്.
സൺറൂഫ് എന്തിന്?
തണുപ്പുള്ള രാജ്യങ്ങളിൽ ചൂടു പ്രകാശം വാഹനത്തിന്റെ അകത്തേക്ക് പ്രവേശിക്കുന്നതിനാണ് സൺറൂഫുകൾ നൽകിയിരുന്നത്. എന്നാൽ പിന്നീട് എല്ലാതരം കാലാവസ്ഥയുള്ള രാജ്യങ്ങളിലും സൺറൂഫുള്ള കാറുകൾ സർവ സാധാരണമായി. ചില ഘട്ടങ്ങളിൽ കാറിൽ സൺറൂഫുളളത് ഗുണമാണ്. എസി ആവശ്യമില്ലാത്ത തണുപ്പുള്ള പ്രദേശങ്ങളിൽ സൺറൂഫ് കൂടുതൽ പ്രയോജനപ്പെട്ടേക്കാം.
കുട്ടികൾക്ക് ഇഷ്ടമുള്ള ഫീച്ചറാണ് സൺറൂഫ്. അവർക്ക് അതിലൂടെ പുറത്തേക്ക് തലയിട്ടു നിൽക്കാം എന്നതാണ് കാരണം എന്നാൽ അവരെ അതിലൂടെ പുറത്തു നിർത്തുന്നത് ഒരിക്കലും സുരക്ഷിതമല്ല. നമ്മുടെ സാഹചര്യങ്ങളിൽ സൺറൂഫ്‍ തുറന്നാൽ പൊടിയും പുറത്തെ ദുർഗന്ധവുമാകും മിക്കവാറും അകത്ത് കയറുക.
വാഹനത്തിന് ഉള്ളിലേക്ക് പ്രകാശം കടന്നുവരുമെന്നതും ഇത് യാത്രകൾ കൂടുതൽ ആസ്വാദ്യകരമാക്കുമെന്നതുമാണ് സൺറൂഫുകളുടെ ഒരു ഉപയോഗം.മേല്‍ക്കൂരയിലെ ചില്ലിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശവും ശുദ്ധവായുവും ആദ്യകാല യാത്രകള്‍ അവിസ്മരണീയമാക്കും. വാഹനം വാങ്ങി കുറച്ചുനാൾ മാത്രമേ ഈ ഫീച്ചർ മിക്ക ആളുകളും ഉപയോഗിക്കൂ, പിന്നീട് ഈ ഫീച്ചറിനെപ്പറ്റി തന്നെ മറന്നുപോയേക്കാം. നമ്മുടെ കാലാവസ്ഥയിൽ സൺറൂഫ് അധികം നേരം തുറന്നിട്ട് വാഹനം ഓടിക്കാൻ സാധിക്കില്ല. ആഫ്റ്റർ മാര്‍ക്കറ്റ് സണ്‍റൂഫുകള്‍ കാറിന്റെ ദൃഢതയും സുരക്ഷയേയും കാര്യമായി ബാധിച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.