കേരളത്തിൽ ഡ്രൈവിങ് ലൈസൻസിന് പുതിയ കടമ്പ! ഹസാഡ് പെർസെപ്ഷൻ ടെസ്റ്റിനെകുറിച്ച് കൂടുതലറിയാം...
text_fieldsപ്രതീകാത്മക ചിത്രം
റോഡ് സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി ഡ്രൈവിങ് ലൈസൻസ് പരീക്ഷാഘടനയിൽ വിപ്ലവകരമായ മാറ്റവുമായി കേരളം. ലേണേഴ്സ് ലൈസൻസ് നേടിയവർക്കായി ഡിസംബർ ഒന്ന് മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത 'ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ്' (Hazard Perception Test - HPT) നടപ്പാക്കാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. യുകെ, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളുടെ മാതൃകയിലാണ് ഈ സംവിധാനം സംസ്ഥാനത്ത് നടപ്പാക്കുന്നത്.
എന്താണ് 'ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ്'?
വാഹനം ഓടിക്കുമ്പോൾ റോഡിലുണ്ടാകാവുന്ന അപകടങ്ങളും തടസ്സങ്ങളും (Hazards) മുൻകൂട്ടി കണ്ട്, കൃത്യസമയത്ത് പ്രതികരിക്കാനുള്ള ഡ്രൈവറുടെ മാനസിക ശേഷിയും ജാഗ്രതയുമാണ് പരീക്ഷയിലൂടെ വിലയിരുത്തുന്നത്. പരീക്ഷയിൽ ഓരോ വീഡിയോ ക്ലിപ്പിലും കുറഞ്ഞത് രണ്ട് റോഡ് അപകട സാധ്യതകളെങ്കിലും ഉൾപ്പെടുത്തിയിട്ടുണ്ടാകും. പരീക്ഷാർഥി റോഡിലെ അപകടം കണ്ട് ഉചിതമായ നിമിഷത്തിൽ മൗസ് ക്ലിക്ക് ചെയ്ത് പ്രതികരിക്കണം. അപകടം മുൻകൂട്ടി കണ്ട് എത്ര പെട്ടെന്ന് പ്രതികരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് മാർക്ക് നൽകുക. വൈകി പ്രതികരിച്ചാൽ മാർക്ക് നഷ്ടപ്പെടും.
കമ്പ്യൂട്ടർ സ്ക്രീനിൽ ഒരു മിനിറ്റ് വീതമുള്ള 10 വീഡിയോ ക്ലിപ്പുകൾ ഉണ്ടാകും. ഓരോ ക്ലിപ്പിനും 10 മാർക്ക് വീതം ആകെ 100 മാർക്കാണ് പരീക്ഷയിൽ ഉണ്ടാകുക. കുറഞ്ഞത് 60 മാർക്ക് (60%) നേടിയാൽ പരീക്ഷയിൽ വിജയിക്കാം. ലേണേഴ്സ് പരീക്ഷ പാസായി 30 ദിവസത്തിനകം ഈ ടെസ്റ്റ് വിജയിക്കണം. ഇതിൽ വിജയിക്കുന്നവർക്ക് മാത്രമേ തുടർന്ന് ഗ്രൗണ്ട്, റോഡ് ഡ്രൈവിങ് ടെസ്റ്റുകളിൽ പങ്കെടുക്കാൻ സാധിക്കൂ.
കേരളത്തിലെ ഡ്രൈവിങ് ലൈസൻസ് പരിശോധനകളിലും നിയമങ്ങളിലും വലിയ രീതിയിലുള്ള മാറ്റങ്ങളാണ് മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) വരുത്തിയിട്ടുള്ളത്. ഡ്രൈവിങ് ടെസ്റ്റിലെ ഗ്രൗണ്ട് ടെസ്റ്റുകൾ കൂടുതൽ കടുപ്പിച്ച് അടുത്തിടെ ഉത്തരവുകൾ വന്നിരുന്നു. ഡ്രൈവിങ് സ്കൂളുകളിൽ ഉപയോഗിക്കുന്ന വാഹനങ്ങളുടെ പഴക്കം സംബന്ധിച്ചും മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ട്. കൂടാതെ, പുതിയ പരീക്ഷയായ 'ഹസാഡ് ടെസ്റ്റിനായി' ഒക്ടോബർ ഒന്ന് മുതൽ എല്ലാ ഡ്രൈവിങ് സ്കൂളുകളും കമ്പ്യൂട്ടർ സംവിധാനങ്ങളും പരിശീലന സൗകര്യങ്ങളും ഒരുക്കണമെന്ന് ഗതാഗത വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡ്രൈവർമാരുടെ അശ്രദ്ധയും റോഡിലെ സാഹചര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനുള്ള കഴിവില്ലായ്മയുമാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണം എന്ന കണ്ടെത്തലിനെ തുടർന്നാണ് ഡ്രൈവിങ് ലൈസൻസ് പ്രക്രിയ കൂടുതൽ ശാസ്ത്രീയമാക്കുന്നത്. ഡ്രൈവിങ് പരിശീലന രംഗത്ത് പുതിയൊരു മാറ്റത്തിന് വഴിതുറക്കുന്ന ഈ പരീക്ഷയെക്കുറിച്ച് ഡ്രൈവിങ് സ്കൂൾ ഉടമകളിൽ നിന്നും മറ്റും മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നുണ്ടെങ്കിലും, റോഡ് സുരക്ഷ മുൻനിർത്തി കർശനമായി നടപ്പാക്കി മുന്നോട്ട് പോകാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

