കേന്ദ്ര ബജറ്റ്; ബാറ്ററി നിർമാണത്തിന് ഇളവുകൾ, സി.എൻ.ജി വില കുറഞ്ഞേക്കും! വാഹന വിപണിക്ക് പ്രതീക്ഷ?
text_fieldsനിർമല സീതാരാമൻ
ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കും ഇലക്ട്രിക് വാഹനങ്ങളിലേക്കുമുള്ള ഇന്ത്യയുടെ മാറ്റത്തിന് വേഗത പകർന്ന് 2026ലെ കേന്ദ്ര ബജറ്റ്. സി.എൻ.ജി (CNG) മിശ്രിതത്തിന് മുൻഗണന നൽകിയും, ഇലക്ട്രിക് വാഹന (EV) ബാറ്ററികൾക്ക് ഇളവുകൾ പ്രഖ്യാപിച്ചും ധനമന്ത്രി നിർമല സീതാരാമൻ വാഹന വിപണിക്ക് വലിയ പ്രതീക്ഷകളാണ് നൽകിയിരിക്കുന്നത്.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
സി.എൻ.ജി - ബയോഗ്യാസ് മിശ്രിതം നിർബന്ധമാക്കി
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി സി.എൻ.ജിയിലും പി.എൻ.ജിയിലും (PNG) ഘട്ടംഘട്ടമായി ബയോഗ്യാസ് (Compressed Bio Gas) കലർത്തുന്നത് സർക്കാർ നിർബന്ധമാക്കി. ട്രാൻസ്‌പോർട്ട് ആവശ്യങ്ങൾക്കും വീടുകളിലെ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ഇന്ധനങ്ങളിൽ ഈ മിശ്രിതം നടപ്പിലാക്കുന്നത് വഴി ഇന്ധന ഇറക്കുമതി കുറയ്ക്കാനും സാധിക്കും.
വില കുറഞ്ഞ ഇലക്ട്രിക് വാഹന ബാറ്ററികൾ
ഇലക്ട്രിക് വാഹനങ്ങളുടെയും മൊബൈൽ ഫോണുകളുടെയും ലിഥിയം-അയൺ ബാറ്ററി നിർമാണത്തിന് ആവശ്യമായ യന്ത്രോപകരണങ്ങളെ (Capital Goods) ഇറക്കുമതി തീരുവയിൽ നിന്ന് ഒഴിവാക്കി. ഇലക്ട്രിക് വാഹനങ്ങൾക്ക് 35 ഇനം ഉപകരണങ്ങൾക്കും മൊബൈൽ ഫോൺ ബാറ്ററി നിർമാണത്തിന് 28 ഇനം ഉപകരണങ്ങൾക്കുമാണ് ഈ ഇളവ് ലഭിക്കുക. ഇത് ബാറ്ററികളുടെ വില കുറയുന്നതിനും അതുവഴി ഇലക്ട്രിക് വാഹനങ്ങളുടെ വില താഴുന്നതിനും വഴിയൊരുക്കും.
ലോഹങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
ബാറ്ററി നിർമാണത്തിന് അത്യാവശ്യമായ കൊബാൾട്ട് പൗഡർ, ലിഥിയം-അയൺ ബാറ്ററി അവശിഷ്ടങ്ങൾ, ലെഡ്, സിങ്ക് എന്നിവയുൾപ്പെടെ 16 പ്രധാന ധാതുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി പൂർണ്ണമായും ഒഴിവാക്കി. ഇത് ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കും.
പൊതുഗതാഗതത്തിന് ഇ-ബസ്
പൊതുഗതാഗത സംവിധാനങ്ങളിൽ ഇലക്ട്രിക് ബസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും. ഇതിനായി പ്രത്യേക പേയ്‌മെന്റ് സുരക്ഷാ സംവിധാനങ്ങൾ (Payment Security Mechanisms) ഒരുക്കി ഇ-വാഹന ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
അപകട നഷ്ടപരിഹാര തുകയ്ക്ക് ആദായനികുതിയില്ല
വാഹനാപകടങ്ങളിൽ ഇരയാകുന്നവർക്ക് കോടതി (Motor Accident Claims Tribunal) വിധിക്കുന്ന നഷ്ടപരിഹാര തുകയുടെ പലിശയ്ക്ക് ആദായനികുതി ഒഴിവാക്കി. കൂടാതെ ഇത്തരം തുകകളിൽ നിന്ന് ടി.ഡി.എസ് (TDS) പിടിക്കുന്ന രീതിയും നിർത്തലാക്കി. അപകടബാധിതർക്ക് ലഭിക്കുന്ന തുക പൂർണ്ണമായും അവർക്ക് തന്നെ ലഭ്യമാക്കാൻ ഈ തീരുമാനം സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

