സി.എൻ.ജിയിൽ ബയോഗ്യാസ്! ബജറ്റ് പ്രഖ്യാപനം പ്രായോഗികമോ?
text_fieldsപ്രതീകാത്മക ചിത്രം
പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള ഇന്ത്യയുടെ ചുവടുമാറ്റം വേഗത്തിലാക്കി 2026ലെ കേന്ദ്ര ബജറ്റ്. പെട്രോളിൽ എഥനോൾ കലർത്തുന്ന പദ്ധതി വൻ വിജയമായതിന് പിന്നാലെയാണ് സി.എൻ.ജിയിലും (CNG) ഘട്ടംഘട്ടമായി ബയോഗ്യാസ് (CBG) കലർത്തുന്നത് സർക്കാർ നിർബന്ധമാക്കിയത്. പെട്രോളിൽ 20% എഥനോൾ കലർത്തുന്ന (E20) പദ്ധതിക്ക് ശേഷം ഇന്ത്യ നടപ്പിലാക്കുന്ന രണ്ടാമത്തെ വലിയ ഇന്ധന പരിഷ്കാരമാണിത്. ഗതാഗതത്തിനുള്ള സി.എൻ.ജിയിലും വീടുകളിലെ ആവശ്യത്തിന് ഉപയോഗിക്കുന്ന പി.എൻ.ജി (PNG) ഇന്ധനത്തിലും ഘട്ടംഘട്ടമായി ബയോഗ്യാസ് കലർത്തും.
ബയോഗ്യാസ് ഒരു പുനരുപയോഗിക്കാവുന്ന ഊർജ്ജസ്രോതസ്സാണ്. സി.എൻ.ജി.യുമായി ഇത് കലർത്തുന്നത് ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. അതോടൊപ്പം വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന സി.എൻ.ജിയുടെ ചെലവ് കുറക്കുകയും ചെയ്യുമെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ട്. കാർഷിക അവശിഷ്ടങ്ങളിൽ നിന്ന് ഇന്ധനം ഉൽപ്പാദിപ്പിക്കുന്നതിനാൽ കർഷകർക്ക് അധിക വരുമാനം ലഭിക്കാനും ഇത് വഴിയൊരുക്കും. എന്നിരുന്നാലും ബയോഗ്യാസ് നേരിട്ട് സി.എൻ.ജിയിൽ കലർത്താൻ കഴിയില്ല. അതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.
- സാധാരണ ബയോഗ്യാസിൽ മീഥേൻ കൂടാതെ കാർബൺ ഡയോക്സൈഡ്, ഹൈഡ്രജൻ സൾഫൈഡ്, ഈർപ്പം എന്നിവയുണ്ടാകും. ഇവ നീക്കം ചെയ്ത് 90% മുകളിൽ മീഥേൻ ആക്കിയാൽ മാത്രമേ സി.എൻ.ജി ഉപയോഗിക്കുന്ന എഞ്ചിനുകൾക്ക് കേടുപാടുകൾ സംഭവിക്കാതെ ഉപയോഗിക്കാൻ കഴിയൂ.
- ബയോഗ്യാസിലെ ഹൈഡ്രജൻ സൾഫൈഡ് കൃത്യമായി നീക്കം ചെയ്തില്ലെങ്കിൽ അത് വാഹനത്തിന്റെ എൻജിൻ ഭാഗങ്ങളിലും പൈപ്പുകളിലും തുരുമ്പ് ഉണ്ടാക്കാൻ സാധ്യത ഏറെയാണ്.
- ശുദ്ധീകരണം കൃത്യമല്ലെങ്കിൽ സി.എൻ.ജിയെ അപേക്ഷിച്ച് ബയോഗ്യാസിന് കലോറിഫിക് വാല്യൂ കുറവായിരിക്കും. ഇത് വാഹനത്തിന്റെ മൈലേജിനെ കാര്യമായിത്തന്നെ ബാധിച്ചേക്കാം.
- കൂടാതെ ബയോഗ്യാസ് ഉൽപ്പാദിപ്പിക്കുന്ന സ്ഥലത്ത് നിന്ന് സി.എൻ.ജി സ്റ്റേഷനുകളിലേക്ക് എത്തിക്കുന്നതിനുള്ള ചിലവും വലിയൊരു വെല്ലുവിളിയാണ്.
രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ, വിദേശ നാണ്യം സംരക്ഷിക്കുക, മലിനീകരണം നിയന്ത്രിക്കുക, കർഷകർക്ക് കൃത്യമായി വരുമാനം ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തി കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഇ 20 പദ്ധതിക്ക് വാജ്പേയ് സർക്കാർ 2003ലാണ് തുടക്കം കുറിക്കുന്നത്. 2014 ആകുമ്പോഴേക്കും 1.5 ശതമാനം എഥനോൾ, മിശ്രിതം ചെയ്ത പെട്രോൾ ഉപയോഗിക്കുക. 2022ൽ 10 ശതമാനം ഇ 10 പെട്രോൾ ഉപയോഗിക്കുക, 2030 ആകുമ്പോഴേക്കും ഇ 20 മിശ്രിത പെട്രോൾ ഉപയോഗിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. എന്നാൽ ഈ ലക്ഷ്യങ്ങൾ നേരത്തെ തന്നെ നേടിയെടുക്കാൻ ഇന്ത്യക്ക് സാധിച്ചു. അതായത് 2022ന് മുമ്പ്തന്നെ ഇ 10 പെട്രോൾ അച്ചീവ് ചെയ്യാൻ സാധിച്ച സർക്കാരിന് 2025 ഡിസംബർ ആയപ്പോഴേക്കും ഇ 20 പെട്രോൾ രാജ്യത്തെ എല്ലാ ഇന്ധന സ്റ്റേഷനുകളിലും നിർബന്ധമാക്കി.
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ച്ചറസ് (SIAM) പറയുന്നതനുസരിച്ച്, 2010ന് ശേഷം ഇ 10 പെട്രോൾ ഉപയോഗിക്കാൻ സാധിക്കുന്ന എൻജിനും പാർട്സുകളുമാണ് ഇന്ത്യൻ വിപണിയിൽ എത്തിയ വാഹനങ്ങളിൽ കമ്പനികൾ ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ 2023 ഏപ്രിൽ ഒന്നിന് ശേഷമാണ് ഇ 20 പെട്രോൾ ഉപയോഗിക്കാൻ സാധിക്കുന്ന പാർട്സുകൾ ഉൾപ്പെടുത്തിയതും 2025 ഏപ്രിൽ ഒന്നിന് ശേഷമാണ് പൂർണമായി ഇ 20 പെട്രോൾ ഉപയോഗിക്കാവുന്ന എൻജിനും പാർട്സുകളും വാഹനങ്ങൾക്ക് ലഭിക്കാൻ തുടങ്ങിയത്. അതായത് നിലവിൽ ഇന്ത്യൻ നിരത്തുകളിൽ ഉള്ള 90 ശതമാനം വാഹനങ്ങളും ഇ 20 പെട്രോൾ പൂർണമായും ഉപയോഗിക്കാൻ സാധിക്കാത്ത വാഹനങ്ങളാണ്. സമാന അവസ്ഥയാകും സി.എൻ.ജിയുടെ കാര്യത്തിലും.
പെട്രോളിനെ സംബന്ധിച്ച് എഥനോളിന്റെ എനർജി ഡെൻസിറ്റി 27 ശതമാനം കുറവാണ്. അതിനാൽ തന്നെ മൂന്ന് ശതമാനം മുതൽ ആറ് ശതമാനം വരെ മൈലേജിൽ കുറവ് വരുമെന്നും സർക്കാർ സമ്മതിക്കുന്നുണ്ട്. എന്നാൽ 20 ശതമാനത്തിന്റെ മൈലേജ് കുറവ് അവരുടെ വാഹനങ്ങൾക്ക് ഉണ്ടായിട്ടുണ്ടെന്ന് ഇന്ത്യയിലെ വാഹന നിർമാണ കമ്പനികൾ പറയുന്നുണ്ട്. കർഷകർക്ക് യഥാക്രമം വരുമാനം ലഭ്യമാക്കാൻ സർക്കാർ പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കുമ്പോൾ വാഹനങ്ങളിൽ സാധാരണ അളവിൽ കൂടുതൽ ഇന്ധനം നിറച്ച് പോക്കറ്റ് കാലിയാക്കേണ്ട അവസ്ഥയാണ്. മൈലേജ് കുറയുന്നത് കൂടാതെ എൻജിൻ ഭാഗത്തുള്ള തകരാറുകൾ വേറെയും. ഇതിനിടയിലാണ് പുതിയ പദ്ധതിയുമായി നിർമല സീതാരാമൻ ഏറ്റവും പുതിയ ബജറ്റ് അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

