വീണ്ടും ഞെട്ടിച്ച് വിൻഫാസ്റ്റ്! ഒറ്റ ചാർജിൽ 517 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്ന 'വിഎഫ് എം.പി.വി 7' പുറത്തിറക്കി
text_fieldsന്യൂഡൽഹി: വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ്, തങ്ങളുടെ പുതിയ മോഡലായ വിഎഫ് എം.പി.വി 7 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 24.49 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വാഹനത്തിന്റെ പ്രാരംഭ വില. ഇന്ത്യയിൽ വിൻഫാസ്റ്റ് പുറത്തിറക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് മോഡലാണിത്. വിപണിയിൽ അവതരിപ്പിച്ച എം.പി.വി 21,000 രൂപ ടോക്കൺ അഡ്വാൻസ് നൽകി ബുക്ക് ചെയ്യാനുള്ള സംവിധാനവും കമ്പനി ആരംഭിച്ചിട്ടുണ്ട്.
അത്യാധുനികമായ ഡിസൈൻ ശൈലിയോടെയാണ് വിൻഫാസ്റ്റ് വിഎഫ് എം.പി.വി 7 നിരത്തുകളിൽ എത്തുന്നത്. 4,740 എം.എം നീളവും, 1,872 എം.എം വീതിയുമുള്ള ഈ വാഹനത്തിൽ 1,240 ലിറ്ററിന്റെ വിശാലമായ ബൂട്ട് സ്പേസ് ലഭിക്കുന്നു. വിൻഫാസ്റ്റിന്റെ സിഗ്നേച്ചർ 'V' ലോഗോയോട് കൂടിയ എൽ.ഇ.ഡി ഡി.ആർ.എല്ലുകൾ, 19 ഇഞ്ച് അലോയ് വീലുകൾ, സ്ലിം ഡിസൈനിലുള്ള ടെയിൽ ലൈറ്റുകൾ എന്നിവ വാഹനത്തിന്റെ ഭംഗി വർധിപ്പിക്കുന്നു. കൂടാതെ ഒറ്റത്തവണ ചാർജ് ചെയ്താൽ 517 കിലോമീറ്റർ വരെ റേഞ്ച് വാഗ്‌ദാനം ചെയ്യുന്ന എം.പി.വിയിൽ 60.1 kWh ബാറ്ററി പക്കാണ് വിൻഫാസ്റ്റ് സജ്ജീകരിച്ചിരിക്കുന്നത്.
ആധുനിക ഡിസൈൻ ശൈലിയോടെ എത്തുന്ന വിൻഫാസ്റ്റ് വിഎഫ് എം.പി.വി 7ന്റെ ഇന്റീരിയറിലും അനവധി ഫീച്ചറുകൾ കമ്പനി നൽകിയിട്ടുണ്ട്. 10.1 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, ലെതറെറ്റ് സീറ്റുകൾ, ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റുകൾ. യു.എസ്.ബി-എ, യു.എസ്.ബി-സി ചാർജിങ് പോർട്ടുകൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS), ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയ ഫീച്ചറുകൾ എം.പി.വിക്ക് ലഭിക്കുന്നു.
201 എച്ച്.പി കരുത്തും 280 എൻ.എം പീക് ടോർക്കും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഫ്രണ്ട് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിലുള്ളത്. മൂന്ന് ഡ്രൈവിങ് മോഡുകളും റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും വിഎഫ് എം.പി.വി 7ൽ ഉണ്ട്. വെറും ഒമ്പത് സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 140 കിലോമീറ്ററാണ്.
അതേസമയം, വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവർക്കായി 'ലിമോ ഗ്രീൻ' എന്ന പേരിൽ ഒരു പ്രത്യേക പതിപ്പ് ഈ വർഷം അവസാനം പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു. ടാക്സി, ഫ്ലീറ്റ് മേഖലയിലുള്ളവർക്ക് ഇത് വലിയ ഉപകാരപ്രദമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

