Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപൊളിക്കൽ നയം...

പൊളിക്കൽ നയം വരുേമ്പാൾ; ഏതൊക്കെ വാഹനം പൊളിക്കണം? പുതിയ വാഹനം വാങ്ങാൻ പണം ലഭിക്കുമോ? അറിയേണ്ടതെല്ലാം

text_fields
bookmark_border
Vehicle scrappage policy has more than 21 lakh vehicles
cancel

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് വാഹനങ്ങളുടെ പൊളിക്കൽ നയം അവതരിപ്പിച്ചത്. നേരത്തേ തന്നെ കേന്ദ്ര ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നിരുന്നതിനാൽ ഒട്ടും യാദൃശ്ചികം ആയിരുന്നില്ല പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. എന്താണീ പൊളിക്കൽ നയം? പുതിയ നയം അനുസരിച്ച് ഏതൊക്കെ വാഹനങ്ങളാണ് പൊളിച്ച് നീക്കേണ്ടത്? പൊളിച്ച വാഹനങ്ങൾക്ക് പകരം പുതിയവ വാങ്ങാൻ പണം ലഭിക്കുമോ? നമ്മുക്ക് പരിശോധിക്കാം.

സ്ക്രാപ്പേജ് പോളിസി

മാസങ്ങൾക്ക് മുമ്പ് കേന്ദ്ര ഹൈവേ റോഡ്വികസന മന്ത്രി നിതിൻ ഗഡ്കരി രാജ്യത്തിന്‍റെ സ്ക്രാപ്പേജ് പോളിസി പാർലമെന്‍റിൽ അവതരിപ്പിച്ചിരുന്നു. സ്ക്രാപ്പേജ് നയത്തെ വലിയ വിജയമെന്നാണ് കേന്ദ്ര ഭരണകൂടം വിശേഷിപ്പിക്കുന്നത്. പഴയ വാഹനങ്ങൾ പുതിയ വാഹനങ്ങളേക്കാൾ 10 മുതൽ 12 മടങ്ങ് വരെ മലിനീകരണം സൃഷ്ടിക്കുന്നതായും പുതിയ നയം വരുന്നതോടെ ഇത് പരിഹരിക്കാനാവുമെന്നും കേന്ദ്രം പറയുന്നു.പുതിയനയം വാഹനനിർമാണ മേഖലയിലെ വളർച്ച വർധിപ്പിക്കുമെന്നും പ്രതീക്ഷയുണ്ട്.

ഒഴിവാക്കേണ്ട വാഹനങ്ങൾ

ഇന്ത്യൻ റോഡുകളിൽ 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 51 ലക്ഷത്തോളം വാഹനങ്ങളുണ്ടെന്നാണ് കണക്ക്. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 17 ലക്ഷത്തോളം വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതും എന്നാൽ വാഹന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതുമായ 34 ലക്ഷം വാഹനങ്ങളും ഉണ്ട്. ഈ വാഹനങ്ങൾ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുക നയത്തിന്‍റെ പ്രധാന ലക്ഷ്യമാണ്. പഴയ വാഹനങ്ങൾ മലിനീകരണം സൃഷ്ടിക്കാനുള്ള സാധ്യത പുതിയ വാഹനങ്ങളേക്കാൾ 10 മുതൽ 12 മടങ്ങ് വരെ കൂടുതലാണ്. മാത്രമല്ല ഇവ റോഡ് സുരക്ഷയ്ക്ക് ഭീഷണിയുമാണ്. ഇത്തരം വാഹനങ്ങളെ ഒഴിവാക്കാൻ പ്രേരിപ്പിക്കുകയാണ് പുതിയ നയത്തിെൻറ ലക്ഷ്യം. പോളിസി നടപ്പാവുന്നതോടെ പുതിയ വാഹനങ്ങളുടെ ഡിമാൻഡ് വർധിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ വാഹന വ്യവസായത്തിൽ ഉണർവ്വുണ്ടാകും. പൊളിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള ഘടകങ്ങൾ പുനരുപയോഗം ചെയ്യാൻ കഴിയുന്നതിനാൽ സ്ക്രാപ്പേജ് പോളിസി വാഹനഘടകങ്ങളുടെ വില കുറയ്ക്കാൻ സാധ്യതയുണ്ട്. അടുത്തവർഷം മുതൽ ഈ നയം പ്രാബല്യത്തിൽ വരും. ആദ്യം കേന്ദ്ര-സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്കാണ് പുതിയ നയം നടപ്പിലാക്കുക. 2023 മുതൽ ഹെവി വാഹനങ്ങൾക്ക് നയം ബാധകമാക്കും. 2024 ജൂൺ മുതലാവും സ്വകാര്യ വാഹനങ്ങൾക്ക് നയം ബാധകമാവുക.

പഴയ വാഹന ഉടമകൾ ചെയ്യേണ്ടത്

20 വർഷത്തിനുമുകളിൽ പഴക്കമുള്ള സ്വകാര്യ വാഹനം നിങ്ങൾക്കുണ്ടെങ്കിൽ ചില നിബന്ധനകൾ പാലിച്ച് വാഹനം സൂക്ഷിക്കാം. വാണിജ്യ വാഹനത്തിന് ഇൗ കാലയളവ് 15 വർഷമാണ്. വാഹനം റോഡുകളിൽ ഓടുന്നത് തുടരാൻ നിയമപരമായി അനുവദിക്കുന്നതിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. ഫിറ്റ്‌നസ് പരിശോധനയിൽ പരാജയപ്പെടുന്ന അല്ലെങ്കിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുന്നതിൽ പരാജയപ്പെടുന്ന വാഹനം എൻഡ് ഓഫ് ലൈഫ് വെഹിക്കിൾ ആയി പ്രഖ്യാപിക്കുകയും ഇവ സ്ക്രാപ്പിന് നൽകുകയും ചെയ്യും.

ഒരു പഴയ വാഹനം സ്ക്രാപ്പ്യാർഡിലേക്ക് അയയ്ക്കുന്നതിനും പുതിയത് വാങ്ങുന്നതിനുമുള്ള ആനുകൂല്യങ്ങളുടെ വിശദാംശങ്ങൾ ഇതുവരെ അറിവായിട്ടില്ല. പക്ഷേ പഴയ വാഹനത്തിന്‍റെ ഉടമയ്ക്ക് രജിസ്ട്രേഷനും റോഡ് ടാക്സിനും കിഴിവ് നൽകുന്നത് ഉൾപ്പടെ സംസ്ഥാന സർക്കാരുകൾ പരിഗണിക്കണമെന്ന് കേന്ദ്രം പറയുന്നുണ്ട്. സ്ക്രാപ്പിങ് സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് പുതിയ വാഹനം വിൽക്കുമ്പോൾ എല്ലാ വാഹന നിർമ്മാതാക്കൾക്കും അഞ്ച് ശതമാനം കിഴിവ് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗതാഗത മന്ത്രി പറഞ്ഞു.

വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യുന്നതിന് ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റുകൾ ആരംഭിക്കും. ഓട്ടോമേറ്റഡ് ടെസ്റ്റുകളിൽ പരാജയപ്പെടുന്ന വാഹനങ്ങൾക്ക് വൻതുക പിഴ ഈടാക്കുകയും ശിക്ഷിക്കുകയും ചെയ്യും. സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെയാകും സ്ക്രാപ്പ്യാർഡുകളും ഫിറ്റ്നസ് സെന്‍ററുകളും തുടങ്ങുക.


പഴയ വാഹനങ്ങളുള്ളവർക്ക് കൂടുതൽ നികുതി

പഴയതും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്താനാണ് നീക്കം നടക്കുന്നത്. വ്യക്തിഗത വാഹനങ്ങൾക്ക് 15 വർഷത്തിനുശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ റോഡ് ടാക്സിന്‍റെ 10-25 ശതമാനംവരെ ഈടാക്കും. വാഹനങ്ങൾ ഓട്ടോമേറ്റഡ് ഫിറ്റ്നസ് പരിശോധനയ്ക്കും വിധേയമാക്കും. ഫിറ്റ്നസിൽ പരാജയപ്പെടുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുകയുമില്ല.

വാഹന വില കുറയുമോ?

പഴയ വാഹനങ്ങൾ വൻതോതിൽ നശിപ്പിക്കുന്നതോടെ ധാരാളം രണ്ടാംതരം ലോഹങ്ങൾ വിപണിയിൽ എത്താൻ സാധ്യതയുണ്ട്. ഇത് വാഹനവില കുറക്കുമെന്നാണ് പ്രതീക്ഷ. ബജറ്റിൽ ഉരുക്ക് വില കുറച്ചതും വിലക്കയറ്റം ഒഴിവാക്കാൻ സഹായിക്കും. പലതരം സ്റ്റീലുകളുടെ ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറയ്ക്കുന്നത് വാഹന നിർമാതാക്കൾക്ക് ആശ്വാസകരമാണ്. 2021 തുടക്കത്തിൽ മിക്ക വാഹന നിർമാതാക്കളും വില വർധിപ്പിച്ചിട്ടുണ്ട്. നിർമാണ ചെലവ് വർധിക്കുന്നതിനാൽ ഇനിയും വില വർധിപ്പിക്കണമെന്ന തീരുമാനത്തിലുമാണ് മിക്ക കമ്പനികളും. സ്റ്റീൽ വില എക്കാലത്തെയും ഉയർന്ന നിലയിലാണിപ്പോൾ. 2020നെ അപേക്ഷിച്ച് 60 ശതമാനംവരെയാണ് സ്റ്റീൽ വില കുതിച്ചുകയറിയത്.

ആഢംബര കാറുകൾക്ക് വിലകൂടും

ആഭ്യന്തര വ്യവസായത്തെ സഹായിക്കുന്നതിന് ഇലക്ട്രിക്കൽ, ഗ്ലാസ്, എഞ്ചിൻ ഘടകങ്ങൾ തുടങ്ങി വാഹന ഭാഗങ്ങളുടെ ഇറക്കുമതി തീരുവ ധനമന്ത്രി ഉയർത്തിയിട്ടുണ്ട്. അതിനാൽ ആഢംബര കാറുകൾക്ക് വിലകൂടാനാണ് സാധ്യത. കുറഞ്ഞത് 1.5 ലക്ഷം രൂപ വരെ ലക്ഷ്വറി വാഹനങ്ങളുടെ വിലവർധനയാണ് പ്രതീക്ഷിക്കുന്നത്. ഉയർന്ന പ്രാദേശികവൽക്കരണം കാരണം ആഭ്യന്തര മോഡലുകളിൽ ഇതുണ്ടാക്കുന്ന ആഘാതം കുറവായിരിക്കും. 'കോവിഡ് കഴിഞ്ഞ് വാഹനലോകം പുനരുജ്ജീവന പാതയിലുള്ളപ്പോൾ ഇത്തരമൊരു നയം അപ്രതീക്ഷിതമാണ്. ഇത് ഉത്പാദനച്ചെലവ് വർധിപ്പിക്കും' -രാജ്യത്തെ ഏറ്റവും വലിയ ആഢംബര കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു.

വർധിച്ചുവരുന്ന നിർമാണചെലവും പ്രതികൂല സമ്പദ്വ്യവസ്ഥയും കാരണം മിക്കവാറും എല്ലാ ആഢംബര കാർ നിർമാതാക്കളും വാഹന വില 2-4 ശതമാനം വർധിപ്പിച്ചിരുന്നു. 'ചില ഓട്ടോ പാർട്‌സുകളുടെ കസ്റ്റംസ് തീരുവ 15 ശതമാനമായി ഉയർത്തുന്നത് കാറുകളുടെ ഉത്പാദന ചെലവും വിലയും വർധിപ്പിക്കും. ഇത് പ്രത്യേക ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇറക്കുമതി ചെയ്യുന്ന പല ഘടകങ്ങളും പ്രാദേശികമായി നിർമിക്കാൻ കഴിയില്ല' -ഫോക്‌സ്‌വാഗൺ ഇന്ത്യ മാനേജിങ് ഡയറക്ടർ ഗുരുപ്രതാപ് ബോപരായ് പറഞ്ഞു.

സെക്കന്‍റ്ഹാൻഡ് വിപണി തകരും

കണ്ടംചെയ്യൽ നയവും ഹരിത നികുതിയും കാരണം ഉപയോഗിച്ച കാറുകളുടെ വില ഇടിയുമെന്നത് തീർച്ചയാണ്. 15 വർഷം കഴിഞ്ഞശേഷം കർശനമായ ഫിറ്റ്നസ് സർട്ടിഫിക്കേഷൻ വ്യവസ്ഥയ്ക്ക് വിധേയമാകുന്നതോടെ സെക്കൻഡ്ഹാൻഡ് കാർ വിപണി വലിയ പ്രതിസന്ധിയിലാകും. ഫിറ്റ്‌നെസ് ടെസ്റ്റുകൾക്കായി കാറുകളിൽ വിലയേറിയ നിരവധി ഭാഗങ്ങൾ മാറ്റിസ്ഥാപിക്കേണ്ടിവരും. ഇത് ഉപയോഗിച്ച കാറുകളോടുള്ള ഉപഭോക്തൃ താൽപ്പര്യം ഇല്ലാതാക്കും

70 പൊളി കേന്ദ്രങ്ങൾ തുടങ്ങും

നയം നടപ്പാക്കാൻ രാജ്യമൊട്ടാകെ 70 വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വികസന യാത്രയിലെ ഒരു നാഴികല്ലാണ് വാഹനം പൊളിക്കൽ നയമെന്നാണ് അദ്ദേഹം പറയുന്നത്. 'യുവാക്കളും സ്റ്റാർട്ട് അപ് സംരംഭങ്ങളുടെ ഇതിന്‍റെ ഭാഗമാവണം. ഇതിലൂടെ മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങൾ നിരത്തിൽ നിന്നും ഒഴിവാക്കാൻ സാധിക്കും. പുതിയ നയം 10,000 കോടിയുടെ നിക്ഷേപവും 35,000 തൊഴിലവസരങ്ങളും രാജ്യത്ത് സൃഷ്ടിക്കും' -അദ്ദേഹം വ്യക്തമാക്കി.

പഴയ വാഹനങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റ്

എല്ലാ സ്വകാര്യ വാഹനങ്ങളെയും 20 വർഷത്തിനുശേഷം ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കും. വാണിജ്യ വാഹനങ്ങൾക്ക് 15 വർഷം പൂർത്തിയാകുമ്പോൾ പരിശോധന ആവശ്യമാണ്. ഇതിനായി ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റുകൾ ആരംഭിക്കും. ഓട്ടോമേറ്റഡ് ടെസ്റ്റുകളിൽ പരാജയപ്പെടുന്ന വാഹനങ്ങൾക്ക് വൻതുക പിഴ ഈടാക്കുകയും ചെയ്യും.

സാധാരണക്കാെര എങ്ങിനെ ബാധിക്കും?

ലോകത്ത് സ്ക്രാപ്പേജ് പോളിസി നടപ്പാക്കിയ രാജ്യങ്ങളിൽ അധികവും ലക്ഷ്യമിട്ടത് വാഹനവ്യവസായത്തിന്‍റെ ഉയർച്ച ആയിരുന്നില്ല എന്നതാണ് വാസ്തവം. അവരെ സംബന്ധിച്ച് ഉയർന്നുവരുന്ന മലിനീകരണമായിരുന്നു വലിയ പ്രശ്നം. പഴയ വാഹനങ്ങൾ എങ്ങിനെയെങ്കിലും നിരത്തുകളിൽ നിന്ന് പുറത്താക്കുക എന്നതാണ് ഈ രാജ്യങ്ങൾ ലക്ഷ്യമിട്ടിരുന്നത്. ചൈന പോലുള്ള ചില രാജ്യങ്ങൾ ഒഴിച്ചാൽ സ്ക്രാപ്പേജ് പോളിസി നടപ്പാക്കിയതിൽ അധികവും വികസിത രാജ്യങ്ങളാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. തങ്ങളുടെ ഒരു മാസത്തെ േവതനം മതി അവർക്ക് ഒരു വാഹനം സ്വന്തമാക്കാൻ. പൗരന്മാരിൽ കുന്നുകൂടുന്ന പണം വിപണിയിലെത്തിക്കാനുള്ള തന്ത്രവുംകൂടിയായിരുന്നു അവർക്കെല്ലാം കണ്ടംചെയ്യൽ നയം.

എന്നാൽ, ഇന്ത്യക്കാരെ സംബന്ധിച്ച് കാര്യങ്ങൾ അങ്ങനെയല്ല. ഇന്ത്യക്കാരുടെ ജീവിതാഭിലാഷങ്ങളിൽ ഒന്നാണ് വാഹനം സ്വന്തമാക്കുക എന്നത്. അതിനായി വർഷങ്ങൾ കാത്തിരിക്കുകയും ലോണുകൾ എടുക്കുകയും ചെയ്തിട്ടാണ് ആ സ്വപ്നം സാക്ഷാത്കരിക്കുന്നത്. ഈ സാഹചര്യത്തിലേക്ക് പുതിയൊരു 'പൊളിക്കൽ' നയം എത്തുന്നത് എത്രമാത്രം ഗുണംചെയ്യുമെന്ന് കണ്ടറിയണം. സെക്കൻഡ് ഹാൻഡ് വിപണിയുടെ തകർച്ച ഇതിനകംതന്നെ വിദഗ്ധർ പ്രവചിച്ചുകഴിഞ്ഞിട്ടുണ്ട്. പുതിയ വാഹനം വാങ്ങാൻ കഴിയാത്ത മനുഷ്യരുടെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തുന്നതാവും കണ്ടംചെയ്യൽ നയം. വൻതോതിൽ വാഹനങ്ങൾ നിർമിച്ചതുകൊണ്ടുമാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയില്ല. നിർമിക്കുന്ന വാഹനം വാങ്ങാൻ പൗരന്മാരുടെ കൈയ്യിൽ പണം വേണമെന്നതും പ്രധാനമാണ്.

വിനാശകരമാകുമോ പുതിയ സ്ക്രാപ്പേജ് പോളിസി എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. രാജ്യത്തെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കേണ്ടത് പൗരന്‍റെ ചുമതലയാണ് എന്ന നയമാണ് സർക്കാർ നടപ്പാക്കുന്നതെന്ന് വിമർശകർ പറയുന്നു. വരുമാനം കുറഞ്ഞാൽ നികുതി കൂട്ടാമെന്നും അങ്ങിനെ പ്രശ്നം പരിഹരിക്കാമെന്നതുമാണ് ലളിതയുക്തി. നോട്ടുനിരോധനം പോലെ വാഹന നിരോധനവും എന്നതാണ് നയത്തിന്‍റെ ആകെ തുകയെന്നും ആരോപണമുണ്ട്. നികുതിക്കുമേൽ നികുതികളുമായി ഭാരം ചുമക്കുന്ന മനുഷ്യരായി പൗരന്മാർ മാറുകയാണെന്ന് ഇക്കൂട്ടർ ആരോപിക്കുന്നു.

പഴയ വാഹനങ്ങൾക്ക് പാരയായി ഹരിതനികുതിയും

ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് രാജ്യത്ത് ഗ്രീൻ ടാക്സ് ഏർപ്പെടുത്താനുള്ള നീക്കം. പഴയ വാഹനങ്ങൾക്കാവും അധികമായി ഹരിത നികുതി നൽകേണ്ടിവരിക. പുതിയ നിർദ്ദേശത്തിന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാതാ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകിയിട്ടുണ്ട്. പഴയ വാഹനങ്ങൾ ഉപയോഗിക്കാതിരിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയാണ് നികുതി ഏർപ്പെടുത്തുന്നതിന്‍റെ ലക്ഷ്യമെന്ന് കേന്ദ്രം പറയുന്നു. ഫിറ്റ്നസ് പുതുക്കുന്ന സമയത്ത് എട്ട് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ഹരിതനികുതി ഈടാക്കാമെന്നാണ് പുതിയ നിർദ്ദേശം പറയുന്നത്. റോഡ് നികുതിയുടെ 10 ശതമാനത്തിനും 25 ശതമാനത്തിനും ഇടയിലായിരിക്കും തുക. വ്യക്തിഗത വാഹനങ്ങളുടെ കാര്യത്തിൽ 15 വർഷത്തിന് ശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ ഹരിത നികുതി ചുമത്താം. മലിനീകരണം കൂടുതലുള്ള നഗരങ്ങളിൽ വാഹനം വീണ്ടും രജിസ്റ്റർ ചെയ്യുമ്പോൾ ഹരിതനികുതിയുടെ ശതമാനം റോഡ് നികുതിയുടെ 50 ശതമാനം വരെ ഉയരുമെന്നാണ് പറയുന്നത്.

വിേൻറജ് കാറുകളുടെ ഭാവി

വിേൻറജ് കാറുകൾക്കായി കേന്ദ്രം പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കേന്ദ്രം പുറത്തിറക്കകിയകരട് വിജ്ഞാപനത്തിലാണ് വിേൻറജ് കാറുകളെ നിർവ്വചിക്കുകയും ഇവ കൈവശം വയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കുകയും ചെയ്തത്. പുതിയ നിയമം അനുസരിച്ച് 50 വർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങളെയാണ് വിേൻറജ് അല്ലെങ്കിൽ ക്ലാസിക് ആയി പരിഗണിക്കുക. ഇത്തരം വാഹനങ്ങൾ പുതുതായി രജിസ്റ്റർ ചെയ്യുന്നതിന് 20,000 രൂപയും രജിസ്ട്രേഷൻ പുതുക്കുന്നതിന് 5,000 രൂപയും ചെലവാകും. വിേൻറജ് വാഹനങ്ങളെ സ്ഥിരവും വാണിജ്യപരവുമായ ഉപയോഗങ്ങളിൽ നിന്ന് വിലക്കിയിട്ടുമുണ്ട്.

രജിസ്ട്രേഷൻ നിയമങ്ങൾ

വിേൻറജ് വാഹനങ്ങളുടെ രജിസ്ട്രേഷനോ പുനർ രജിസ്ട്രേഷനോ ഉടമകൾ ചില രേഖകൾ ഹാജരാക്കേണ്ടതുണ്ട്. സാധുവായ ഇൻഷുറൻസ് പോളിസി, വാഹനം ഇറക്കുമതി ചെയ്തതാണെങ്കിൽ എൻട്രി ബിൽ, പഴയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് വാഹനം നിയമപരമായി കൈവശം വയ്ക്കാൻ വേണ്ടത്. ഇത്തരം വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ ഫോർമാറ്റ് നൽകാനും തീരുമാനമായി. പുതിയ ഫോർമാറ്റ് അനുസരിച്ച് സ്റ്റേറ്റ് കോഡ്, വിേൻറജ് വാഹനത്തെ സൂചിപ്പിക്കാൻ VA എന്ന എഴുത്ത്, രണ്ട് മുതൽ നാല് അക്കങ്ങളുള്ള നമ്പർ എന്നിവ ക്രമത്തിൽ നൽകും. അതത് സംസ്ഥാന രജിസ്റ്ററിങ് അതോറിറ്റിയാവും ഇവ അനുവദിക്കുക. പുതിയ സർട്ടിഫിക്കറ്റ് 10 വർഷത്തേക്ക് സാധുവായിരിക്കും. തുടർന്ന്, രജിസ്ട്രേഷൻ പുതുക്കുന്നതിന് 5,000 രൂപ നൽകണം. ഇത് 5 വർഷത്തേക്ക് സാധുവായിരിക്കും. പിന്നീടും വാഹനം കൈവശം വയ്ക്കുന്നവർ രജിസ്ട്രേഷൻ പുതുക്കിക്കൊണ്ടിരിക്കണം.

വിൽക്കുന്നത് എങ്ങിനെ

വിേൻറജ് വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമുള്ള പുതിയ നിയമങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്. വാഹനം വിൽക്കുന്നതും വാങ്ങുന്നതും 90 ദിവസത്തിനുള്ളിൽ അതാത് സംസ്ഥാന വാഹന അതോറിറ്റിയെ അറിയിക്കണം. വിേൻറജ് വാഹനങ്ങൾ മറ്റ് വാഹനങ്ങളെപ്പോലെ പതിവായി ഉപയോഗിക്കാൻ പാടില്ല. നിലവിൽ ഇത്തരം വാഹനങ്ങൾ ഉള്ളവരിലധികവും അവ സ്ഥിരം ഉപയോഗിക്കുന്നവരല്ല. സ്ക്രാപ്പേജ് പോളിസി വന്നതിനുശേഷം വിേൻറജ് വാഹന ഉടമകളിൽ ഉടലെടുത്തേ ആശങ്ക മാറ്റാൻ പുതിയ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scrappage policy
Next Story