പഴയ വാഹനങ്ങളും ഇനി ഭാരത് സീരിസിലേക്ക് മാറ്റാം; ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രം
text_fieldsകേന്ദ്ര സര്‍ക്കാര്‍ വാഹന രജിസ്‌ട്രേഷനായി ഏര്‍പ്പെടുത്തിയ ഭാരത് സീരീസ് (BH)കൂടുതല്‍ ഉദാരമാക്കുന്നു. നിലവില്‍ പുതിയ വാഹനങ്ങള്‍ക്ക് മാത്രമാണ് ബി.എച്ച്. രജിസ്‌ട്രേഷന്‍ നല്‍കുന്നതെങ്കില്‍ ഇനി മുതല്‍ പഴയ വാഹനങ്ങള്‍ക്കും ബി.എച്ച് സീരീസിലേക്ക് മാറാനുള്ള സംവിധാനം ഒരുക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അറിയിച്ചു. ഡിസംബര്‍ 14 നാണ് ഇത് സംബന്ധിച്ച് നിര്‍ദേശം പുറപ്പെടുവിച്ചത്.
2021 ഓഗസ്റ്റ് 26-നാണ് ഭാരത് സീരീസ് രജിസ്ട്രേഷൻ അവതരിപ്പിച്ചത്. ബി.എച്ച് രജിസ്ട്രേഷൻ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിന് വേണ്ടിയാണ് മാറ്റങ്ങൾ വരുത്തിയത്. രാജ്യത്ത് എല്ലായിടത്തും ഉപയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്ട്രേഷന്‍ സംവിധാനമാണ് ബിഎച്ച് അഥവാ ഭാരത് സീരീസ് രജിസ്‌ട്രേഷന്‍.
വാഹനത്തില്‍ ബി.എച്ച്. രജിസ്‌ട്രേഷന്‍ നല്‍കാന്‍ ഉദേശിക്കുന്നവര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥലത്തിന്റെയോ താമസ സ്ഥലത്തിന്റെയോ മേല്‍വിലാസത്തില്‍ അപേക്ഷിക്കാന്‍ കഴിയും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് വര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍വീസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചും പുതിയ വാഹനങ്ങള്‍ക്കും പഴയ വാഹനങ്ങള്‍ക്കും ബി.എച്ച്. രജിസ്‌ട്രേഷന്‍ നേടാം.
പുതിയ മാറ്റങ്ങൾ
ബി.എച്ച് രജിസ്ട്രേഷൻ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ബി.എച്ച് രജിസ്ട്രേഷന് അർഹതയുള്ളവരോ അല്ലാത്തവരോ ആയ മറ്റ് വ്യക്തികൾക്ക് കൈമാറാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
ബി.എച്ച് രജിസ്ട്രേഷന് അർഹതയുള്ള വ്യക്തികൾക്ക് ആവശ്യമായ നികുതി അടച്ച് സാധാരണ രജിസ്ട്രേഷൻ വാഹനങ്ങളും ബി.എച്ച് രജിസ്ട്രേഷനിലേക്ക് മാറ്റാം.
ഏതൊരു പൗരനും, സ്വന്തം താമസസ്ഥലത്തോ ജോലിസ്ഥലത്തോ ബി.എച്ച് രജിസ്ട്രേഷൻ അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനായി ചട്ടം 48-ൽ ഭേദഗതി നിർദ്ദേശിച്ചിട്ടുണ്ട്.
ദുരുപയോഗം തടയുന്നതിന് സ്വകാര്യ മേഖലയിലെ ജീവനക്കാർ സമർപ്പിക്കേണ്ട വർക്കിങ് സർട്ടിഫിക്കറ്റ് വ്യവസ്ഥ കർശനമാക്കി.
ഔദ്യോഗിക തിരിച്ചറിയൽ കാർഡിന് പുറമേ ,സേവന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും ഗവൺമെന്റ് ജീവനക്കാർക്ക് ബി.എച്ച് രജിസ്ട്രേഷൻ ലഭിക്കും.
1988 ലെ വാഹന നിയമത്തിലുള്ള 47 ആം വകുപ്പിൽ മാറ്റം വരുത്തുന്നതോടെ സംസ്ഥാനം മാറിയുള്ള വാഹന ഉപയോഗ പരിധി 12 മാസം എന്നത് ഒഴിവാകും. പഴയ ചട്ടപ്രകാരം ഓരോ തവണ ട്രാന്‍സ്ഫര്‍ ലഭിക്കുമ്പോഴും വാഹന രജിസ്‌ട്രേഷനും ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരുന്നുണ്ട്. ഈ അസൗകര്യം ഒഴിവാക്കാനാണ് പുതിയ സംവിധാനം. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളം വ്യക്തിഗത വാഹനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഈ പദ്ധതിയിലൂടെ സാധ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

