മസ്കിന് പിന്തുണ നൽകാൻ ടെസ്‍ല കാർ വാങ്ങി ട്രംപ്; ഡിസ്കൗണ്ട് ചോദിച്ചില്ലെന്ന് യു.എസ് പ്രസിഡന്റിന്റെ കമന്റ്
text_fieldsവാഷിങ്ടൺ: വ്യവസായി ഇലോൺ മസ്കിന് പിന്തുണ നൽകാനായി ടെസ്‍ല കാർ വാങ്ങി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ടെസ്‍ല ബഹിഷ്‍കരിക്കണമെന്ന കാമ്പയിനുകൾ വ്യാപകമാവുന്നതിനിടെയാണ് ട്രംപിന്റെ നടപടി. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി കഴിഞ്ഞ ദിവസം ടെസ്‍ലക്ക് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി.
ടെസ്‍ല ഷോറൂമുകൾക്ക് നേരെയുള്ള ആക്രമണം ആഭ്യന്തര തീവ്രവാദമായി കണക്കാക്കുമെന്നും ട്രംപ് പറഞ്ഞു. താൻ ഇത്തരം ആക്രമണങ്ങൾ നിർത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ടെസ്‍ലയുടെ ഡ്രൈവിങ് സീറ്റിൽ ഇരുന്നുള്ള ചിത്രവും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. മോഡൽ എക്സിൽ ഇരുന്നുള്ള ചിത്രമാണ് ട്രംപ് പങ്കുവെച്ചിരിക്കുന്നത്.
മോഡൽ എക്സിനൊപ്പം മറ്റ് ചില മോഡലുകളും ട്രംപ് വൈറ്റ് ഹൗസിൽ എത്തിച്ചിരുന്നു. ടെസ്‍ലയുടെ സൈബർ ട്രക്ക് ഉൾപ്പടെയുള്ള മോഡലുകൾ വൈറ്റ് ഹൗസിൽ എത്തിച്ചവയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം, കാറോടിക്കുന്നതിന് ട്രംപിന് അനുമതിയില്ലാത്തതിനാൽ അദ്ദേഹം വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് നടത്തിയില്ല.
മുഴുവൻ തുകയും നൽകിയാണ് താൻ ടെസ്‍ല കാർ വാങ്ങിയതെന്നും ട്രംപ് പറഞ്ഞു. മസ്കിനോട് കാറിന് ഡിസ്കൗണ്ട് ചോദിച്ചില്ല. മസ്ക് ഒരു ദേശസ്നേഹിയാണ്. അമേരിക്കക്കായി മികച്ച രീതിയിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. റിപബ്ലിക്കൻ പാർട്ടിയുടെ തത്വശാസ്ത്രം അനുസരിച്ചാണോ അദ്ദേഹം പ്രവർത്തിക്കുന്നതെന്ന് പറയാനാവില്ല. എങ്കിലും അദ്ദേഹം മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.