പഞ്ചറായ ടയർ മാറ്റാനും, സൈക്കിൾ ടയറിൽ മുത്തിടാനും അനുമതി തരണം; മോഡിഫിക്കേഷന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ വാഹന മോഡിഫിക്കേഷന് അനുമതി നൽകുമെന്ന പ്രഖ്യാപനത്തിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ് ഗതാഗത കമീഷൻ. സ്റ്റിക്കറുകളും ലൈറ്റുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് കാണിച്ച് എം.വി.ഡി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. സർക്കാറിന്റെ അഭിപ്രായം അറിഞ്ഞതിന് ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുക.
എന്നാൽ, ഗതാഗത കമീഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്ന 18 തരം മോഡിഫിക്കേഷന് ഏറെ വിമർശനമാണ് സമൂഹമാധ്യമങ്ങളിലൂടെ മോട്ടോർ വാഹന വകുപ്പും കേരള സർക്കാരും നേരിടുന്നത്. കമീഷണർ പുറത്തുവിട്ട റിപ്പോർട്ടിലെ മോഡിഫിക്കേഷൻസ് ഇതുവരെ ചെയ്തത് നിയമ വിരുദ്ധമായാണെന്ന് പലരും അറിയുന്നത് തന്നെ ഇപ്പോഴാണ്. അതേസമയം, പഞ്ചറായ ടയർ മാറ്റാനും, സൈക്കിൾ ടയറിൽ മുത്തിടാനും അനുമതി തരണം എന്ന രീതിയിൽ പരിഹാസ രൂപേണയും കമന്റുകളും നിറയുന്നുണ്ട്.
സീറ്റ് കവർ, ഫ്ലോർ മാറ്റ്, സ്റ്റീയറിങ് വീൽ കവർ, ഡാഷ് കാം, റിവേഴ്സ് കാം, പാർക്കിങ് സെൻസറുകൾ, ജി.പി.എസ് ട്രാക്കർ, റൂഫ് കാരിയേഴ്സ് തുടങ്ങി സൺ ഫിലിംസ് വരെയുള്ളവക്കാണ് മോഡിഫിക്കേഷനുള്ള അനുമതി നൽകുന്നത്. ഇതിൽ മിക്ക മോഡിഫിക്കേഷൻസും പുതിയ കാറുകളുടെ ഫീച്ചറായി നിർമാതാക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇഷ്ട്ടനുസരണം ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സ്റ്റിക്കറ്റ് പതിപ്പിക്കാനും കൂടുതൽ ലാമ്പുകൾ ഘടിപ്പിക്കാനും മാത്രമാണ് സർക്കാർ പ്രഖ്യാപിച്ച മോഡിഫിക്കേഷൻ ലിസ്റ്റിൽ ഉൾപ്പെടുന്നതെന്ന് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തി. അതേസമയം, വാഹനങ്ങളുടെ നിറം മാറ്റാൻ നിശ്ചിത ഫീസ് അടച്ച് പ്രത്യേക അനുമതി വാങ്ങണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിറം മാറ്റുന്നത് ആർ.സിയിലും മാറ്റം വരുത്തണം.
അനുമതി ആവശ്യമില്ലാത്ത മോഡിഫിക്കേഷനുകൾ
1. സീറ്റ് കവർ 2. ഫ്ലോർ മാറ്റ് 3. സ്റ്റിയറിങ് വീൽ കവർ 4. ക്രോം ഗാർണിഷ് 5. ഡോർ വൈസറുകൾ 6. മഡ് ഫ്ലാപ്പുകൾ 7. ബോഡി സ്റ്റിക്കറുകൾ 8. ഇന്റീരിയർ ആമ്പിയന്റ് ലൈറ്റിങ് 9. ഡാഷ് കാമറ 10. റിവേഴ്‌സ് കാമറ 11. പാർക്കിങ് സെൻസർ 12. ജി.പി.എസ് ട്രാക്കർ 13. ആൻഡ്രോയിഡ് ഇൻഫോടെയിൻമെൻറ് സിസ്റ്റം 14. അഡീഷണൽ സ്പീക്കറുകൾ 15. ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം 16. ടോ ഹുക്കുകൾ 17. റൂഫ് കാരിയറുകൾ 18. 50 ശതമാനം സുതാര്യമായ സൺ ഫിലിം
കൂടാതെ, എൽ.പി.ജി/സി.എൻ.ജി കിറ്റ് വെക്കുന്നത്, ഭിന്നശേഷി സൗഹൃദ വാഹനമാക്കുന്നത്, എൻജിൻ മാറ്റുന്നത്, ഷാസി ഫ്രെയിം മാറ്റുന്നത്, ഇലക്ട്രിക് ആക്കി മാറ്റുന്നത് എന്നിവയും പ്രത്യേക അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷനുകളാണ്. ഇവയും ആർ.സിയിൽ രേഖപ്പെടുത്തണം.
എന്നാൽ, വാഹന നിർമാതാക്കൾ അനുവദിക്കുന്ന മോഡിഫിക്കേഷന് അപ്പുറമുള്ള ഒരു രൂപമാറ്റവും അനുവദിക്കാൻ സാധിക്കില്ലെന്നാണ് 1988ലെ മോട്ടോർ വാഹന നിയമം വകുപ്പ് 52ൽ പറയുന്നുണ്ട്. കൂടാതെ, കേരള മോട്ടോർ വാഹന ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ വാഹനങ്ങളിലെ രൂപമാറ്റത്തിന് അനുമതി നൽകിയ കേരള ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് തള്ളി 2019ൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നിർണായകമാണ്. ഇത് മറികടന്ന് എങ്ങനെ മോഡിഫിക്കേഷൻ സാധ്യമാകുമെന്നാണ് നിയമവിദഗ്ധരുടെ ചോദ്യം. അപകടമുണ്ടായാൽ ഇൻഷുറൻസ് ക്ലെയിം നിഷേധിക്കാനും മോഡിഫിക്കേഷൻ കാരണമാകുമെന്നും ഈ മേഖലയിലുള്ളവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

