ഇലക്ട്രിക് സ്കൂട്ടറുകൾക്കുള്ള 'പിഎം ഇ-ഡ്രൈവ്' സബ്‌സിഡി അവസാനിച്ചു! ജനപ്രിയ ഇവി മോഡലുകളുടെ വില കുതിച്ചുയരുന്നു!
text_fieldsപ്രതീകാത്മക ചിത്രം
ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നൽകി വന്നിരുന്ന സബ്സിഡി അവസാനിപ്പിച്ച് കേന്ദ്ര സർക്കാർ. 2026 ജൂലൈ 31 അർധരാത്രിയോടെയാണ് പദ്ധതി അവസാനിച്ചത്. പ്രധാനമന്ത്രിയുടെ പേരിലുള്ള പിഎം ഇ-ഡ്രൈവ് പദ്ധതിയാണ് സർക്കാർ അവസാനിപ്പിച്ചത്. ഇതോടെ സബ്‌സിഡി കാലാവധിക്ക് മുമ്പ് വാഹനം ബുക്ക് ചെയ്യാത്തവർ ഇനി വലിയൊരു തുക അധികം നൽകേണ്ടി വരും. സബ്‌സിഡി അവസാനിപ്പിച്ചതോടെ പുതിയ വിലക്ക് അനുസൃതമായി കമ്പനികൾ തങ്ങളുടെ വെബ്സൈറ്റുകളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയെ സംബന്ധിച്ചിടത്തോളം ഇതൊരു നിർണായക ഘട്ടമാണ്.
ഇലക്ട്രിക് ഇരുചക്ര വാഹനം ഉപയോഗിക്കുന്നവർക്ക് സബ്സിഡി വലിയ ആശ്വാസമായിരുന്നു. രാജ്യത്തുടനീളം പതിനായിരക്കണക്കിന് ആളുകൾ ഈ പദ്ധതിയുടെ ഭാഗമായി വാഹനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സർക്കാർ ഈ പദ്ധതി പിൻവലിച്ചതോടെ പ്രീമിയം ലിഥിയം-അയൺ സ്കൂട്ടറുകൾക്കായി ഇനി ഉപഭോക്താക്കൾ കൈയിൽ നിന്ന് കൂടുതൽ പണം മുടക്കേണ്ടി വരും. അതേസമയം, സബ്‌സിഡി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റെക്കോർഡ് ബുക്കിങ്ങാണ് നടന്നതെന്ന് ഡീലർമാർ വ്യക്തമാക്കി.
ഇതോടെ ജനപ്രിയ ഇലക്ട്രിക് ഇരുചക്ര വാഹനനിർമാതാക്കളായ ഓല ഇലക്ട്രിക്, ഏഥർ എനർജി, ടി.വി.എസ് തുടങ്ങിയ സ്കൂട്ടറുകളുടെ വിലയിൽ പത്ത് ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയത്. മിക്ക എൻട്രി ലെവൽ മോഡലുകൾക്കും വിലയിൽ മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ ബുക്കിങ് ചെയ്യുന്ന ഉപഭോക്താക്കളെ കമ്പനികൾ നേരിട്ട് ഈ വിവരങ്ങൾ അറിയിക്കുന്നുണ്ട്.
കേന്ദ്ര സബ്‌സിഡി പോയെങ്കിലും സംസ്ഥാനങ്ങൾ നൽകുന്ന ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ഇപ്പോഴും ആശ്വാസമാണ്. കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നവർക്ക് റോഡ് ടാക്സിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലും ഹരിയാനയിലെ എൻസിആർ മേഖലയിലും പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്ക് ആകർഷകമായ നികുതി ഇളവുകൾ തുടരുന്നുണ്ട്. കേന്ദ്ര സബ്‌സിഡി നിർത്തലാക്കിയതിലൂടെയുണ്ടായ വിലക്കയറ്റം ഒരു പരിധിവരെ കുറക്കാൻ സംസ്ഥാനങ്ങൾ നൽകുന്ന ആനുകൂല്യങ്ങൾ സഹായിക്കും.
അതേസമയം, പുതിയ ഇവി സ്കൂട്ടറുകൾ ബുക്ക് ചെയ്തവർ തങ്ങളുടെ ഇൻവോയ്‌സ് സമയം കൃത്യമായി പരിശോധിക്കേണ്ടതുണ്ടെന്ന് വാഹന മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു. അതേസമയം, ജൂലൈ 31ന് മുമ്പ് തന്നെ ബുക്കിങ് നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമേ പഴയ നിരക്കിൽ വാഹനം ലഭിക്കുകയൊള്ളൂ. സബ്‌സിഡി കാലാവധി നീട്ടിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കുമോ എന്നാണ് ഉപഭോക്താക്കൾ ഇപ്പോൾ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

