100 ശതമാനം എഥനോളിൽ (E100) പ്രവർത്തിക്കും; മാരുതി സുസുക്കിയുടെ ആദ്യ ഫ്ലെക്സ്-ഫ്യുവൽ വാഹനം ജൂൺ അഞ്ചിന്!
text_fieldsഓട്ടോ എക്സ്പോകളിൽ പ്രദർശിപ്പിച്ച ഫ്രോങ്സ് ഫ്ലെക്സ്-ഫ്യുവൽ വാഹനം
ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ എഥനോൾ മിശ്രതം കലർത്തുന്നതിന്റെ അളവ് കേന്ദ്ര സർക്കാർ ക്രമേണ ഉയർത്തുമെന്ന് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ 100 ശതമാനം (E100) എഥനോളിൽ പ്രവർത്തിക്കാൻ കഴിയുന്ന ആദ്യ ഫ്ലെക്സ്-ഫ്യുവൽ വാഹനവുമായി ഇന്ത്യൻ നിർമാതാക്കളായ മാരുതി സുസുക്കി. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണ് ഔദ്യോഗികമായി വാഹനം പുറത്തിറക്കുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പരിസ്ഥിതി ദിനത്തിൽ തന്നെ വാഹനം അവതരിപ്പിക്കുന്നത് ഹരിത ഊർജ്ജത്തിലേക്കുള്ള ഇന്ത്യയുടെ ചുവടുവെപ്പിനുള്ള അടയാളപ്പെടുത്തലായി മാറുമെന്നാണ് മാരുതി പ്രതീക്ഷിക്കുന്നത്. പെട്രോളിൽ മാത്രം ആശ്രയിക്കാതെ, 100 ശതമാനം എഥനോളിൽ (E100) സഞ്ചരിക്കാൻ കഴിയുന്ന എൻജിനാണ് ഇത്തരം വാഹനങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നത്. ഔദ്യോഗികമായി പേര് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മാരുതി സുസുക്കിയുടെ പ്രശസ്തമായ സിറ്റി ഹാച്ച്ബാക്കായ വാഗൺആർ (WagonR) അല്ലെങ്കിൽ സബ്കോംപാക്ട് ക്രോസ്ഓവറായ ഫ്രോങ്ക്സ് (Fronx) എന്നിവയിൽ ഏതെങ്കിലും ഒന്നായിരിക്കും ആദ്യം പുറത്തിറക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ നടന്ന വിവിധ ഓട്ടോ എക്സ്പോകളിൽ ഈ രണ്ട് വാഹനങ്ങളുടെയും ഫ്ലെക്സ്-ഫ്യുവൽ പതിപ്പുകൾ കമ്പനി പ്രദർശിപ്പിച്ചിരുന്നു.
ഫോസിൽ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറക്കേണ്ടതിന്റെ ആവശ്യകതയെ മന്ത്രി നിതിൻ ഗഡ്കരി ഊന്നിപ്പറഞ്ഞു. 'പെട്രോൾ, ഡീസൽ ഉപയോഗം കുറക്കേണ്ടത് അത്യാവശ്യമാണ്, കാരണം നമ്മുടെ ഇന്ധന ആവശ്യത്തിന്റെ 87 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇത് പരിസ്ഥിതി മലിനീകരണത്തിനും വിദേശനാണ്യ ചോർച്ചക്കും കാരണമാകുന്നു,' അദ്ദേഹം വ്യക്തമാക്കി. എഥനോൾ ഇന്ധനത്തിന് ലിറ്ററിന് ഏകദേശം 65 രൂപ മാത്രമേ ചെലവ് വരികയുള്ളൂ എന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണ പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് എഥനോൾ മിശ്രതം ചെയ്ത് ഉപയോഗിക്കുന്ന പെട്രോൾ വാഹനങ്ങളിൽ പ്രത്യേക ഇന്ധന ലൈനുകൾ, ഇൻജക്ടറുകൾ, സീലുകൾ എന്നിവ നിർബന്ധമാണ്. അതിനാൽ ഇവ ഉപയോഗിച്ചാകും ഫ്ലെക്സ്-ഫ്യുവൽ എൻജിൻ പരിഷ്കരിച്ചിരിക്കുന്നത്. സാങ്കേതികവിദ്യ കൈവശമുണ്ടെങ്കിലും രാജ്യത്തുടനീളം എഥനോൾ ലഭ്യമാകുന്ന പമ്പുകളുടെ കുറവ് നിലവിലുണ്ട്. അതിനാൽ, സാധാരണക്കാരുടെ ഇടയിലേക്ക് ഇത്തരം വാഹനങ്ങൾ വലിയ തോതിൽ എത്താൻ വർഷങ്ങൾ വേണ്ടിവരുമെന്ന് മാരുതി അധികൃതർ സൂചിപ്പിച്ചു.
നിലവിലെ E20 (20 ശതമാനം എഥനോൾ) നിലവാരത്തിൽ നിന്ന് ഉയർന്ന് E22, E25, E30 തുടങ്ങിയ ഉയർന്ന ഇന്ധന നിലവാരത്തിലേക്ക് മാറാനുള്ള ചർച്ചകളും സർക്കാർ തലത്തിൽ നടക്കുന്നുണ്ട്. അതിനിടയിൽ മാരുതി സുസുക്കിയുടെ ഈ നീക്കം രാജ്യത്തെ വാഹന വിപണിയിൽ വലിയ മാറ്റത്തിന് തുടക്കമിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

