എഞ്ചിൻ കാംഷാഫ്റ്റിൽ തകരാർ; ഥാർ തിരിച്ചുവിളിക്കുമെന്ന് മഹീന്ദ്ര
text_fieldsതകരാർ കണ്ടെത്തിയതിനെ തുടർന്ന് ഥാറുകൾ തിരിച്ചുവിളിക്കുമെന്ന് മഹീന്ദ്ര. ഡീസൽ മോഡലാണ് തിരിച്ചുവിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് മഹീന്ദ്രയുടെ അഭിമാന വാഹനമായ ഥാറിന്‍റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറങ്ങിയത്. 2020 സെപ്റ്റംബർ 7 മുതൽ ഡിസംബർ 25 വരെ നിർമിച്ച 1,577 യൂനിറ്റുകളാണ് തിരിച്ചുവിളിക്കുന്നതെന്ന് മഹീന്ദ്ര അറിയിച്ചു.
കാംഷാഫ്റ്റിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. കാംഷാഫ്റ്റുകൾ നിർമിച്ചുനൽകിയ കമ്പനിയുടെ പ്ലാന്‍റിലെ യന്ത്രങ്ങളിലുണ്ടായ തകരാറാണ് പ്രശ്ന കാരണമെന്നാണ് വിലയിരുത്തൽ. ഇത് ഥാറിന്‍റെ ഡീസൽ എഞ്ചിനെ ബാധിച്ചതായും സൂചനയുണ്ട്. വാഹനങ്ങൾ പരിശോധിക്കുന്നതിനും പ്രശ്നം പരിഹരിക്കുന്നതിനും ഉടമകളെ മഹീന്ദ്ര ബന്ധപ്പെടും. തിരിച്ചുവിളിക്കൽ സംബന്ധിച്ച സൊൈസറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ നിയമങ്ങൾക്ക് അനുസൃതമായാണ് നടപടി എന്നും കമ്പനി പറയുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഥാർ നിരത്തിലെത്തിയത്. വേരിയന്‍റും നിറവും അനുസരിച്ച് ചില നഗരങ്ങളിൽ വാഹനത്തിന്‍റെ നിലവിലെ കാത്തിരിപ്പ് കാലാവധി പത്ത് മാസത്തിൽ കൂടുതലാണ്. 152 എച്ച്പി, 2.0 ലിറ്റർ ടർബോ-പെട്രോൾ, 132 എച്ച്പി, 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഥാർ ലഭ്യമാണ്. രണ്ട് എഞ്ചിനുകൾക്കും ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനും ലഭിക്കും.