ചിപ്പുകൾക്ക് ക്ഷാമം; ഏഴു ദിവസത്തേക്ക് ഉൽപാദനം നിർത്തിവെച്ച് മഹീന്ദ്ര
text_fieldsമുംബൈ: രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഒരാഴ്ചത്തേക്ക് ഉൽപാദനം നിർത്തിവെക്കുന്നു. സെപ്റ്റംബർ മാസത്തിൽ 20-25 ശതമാനം വരെ മൊത്തം ഉൽപാദനത്തിൽ കുറവു വരുമെന്ന് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.
ആവശ്യമായ സൂപർകണ്ടക്ടർ ചിപ്പുകൾ എത്താത്തതാണ് വില്ലനാകുന്നത്. ലോകം മുഴുക്കെ ഇതേ പ്രതിസന്ധി നിലനിൽക്കുണ്ട്. സെപ്റ്റംബറിലെ ഉൽപാദനത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ മാരുതിയും സൂചിപ്പിച്ചിരുന്നു. ഹരിയാന, ഗുജറാത്ത് പ്ലാൻറുകളിലെ ഉൽപാദനത്തെ ബാധിക്കുമെന്നാണ് മാരുതി വ്യക്തമാക്കിയിരുന്നത്. മഹീന്ദ്രയുടെ ട്രാക്ടർ, ട്രക്കുകൾ, ബസുകൾ, ത്രീവീലർ എന്നിവയുടെ ഉൽപാദനത്തെയും കയറ്റുമതിയെയും ഇത് ബാധിക്കില്ല.
2020ൽ കോവിഡ് ലോകത്ത് പിടിമുറുക്കിയതോടെ ഉൽപാദനം കുറഞ്ഞതാണ് ചിപ്പുകൾ ലോക വിപണിയിൽ ആവശ്യത്തിന് ലഭ്യമല്ലാതാക്കിയത്. വിവിധ മേഖലകളിൽ ഒരേ പ്രതിസന്ധിയായി ഇത് നിലനിൽക്കുന്നുണ്ട്. അടുത്ത വർഷം വരെ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
സ്മാർട്ഫോണുകൾ, ലാപ്ടോപുകൾ, വാഹനങ്ങൾ, വീട്ടുപകരണങ്ങൾ, എ.ടി.എമ്മുകൾ എന്നിങ്ങനെ എണ്ണമറ്റ പുതിയകാല ഉൽപന്നങ്ങളുടെ ഹൃദയമായാണ് സിലിക്കണിൽനിന്ന് ഉണ്ടാക്കുന്ന ചിപ്പുകൾ പ്രവർത്തിക്കുന്നത്. അതിവേഗ ഗണിതം, പ്രവർത്തന നിയന്ത്രണം, ഡേറ്റ പ്രോസസിങ്, വിവര സംഭരണം, സെൻസിങ് തുടങ്ങി ഇവ നിർവഹിക്കുന്ന സേവനങ്ങളുടെ ലോകവും വലുതാണ്. അവയില്ലാതെ വാഹനങ്ങളും മറ്റു ഉൽപന്നങ്ങളും നിർമിക്കാനാവില്ലെന്നതാണ് സ്ഥിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.