Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരിത്രമെഴുതി ദക്ഷിണാഫ്രിക്ക; കൊറിയയെ വീഴ്ത്തി ആദ്യമായി ലോകകപ്പ് നോക്കൗട്ടിൽ

text_fields
bookmark_border
ചരിത്രമെഴുതി ദക്ഷിണാഫ്രിക്ക; കൊറിയയെ വീഴ്ത്തി ആദ്യമായി ലോകകപ്പ് നോക്കൗട്ടിൽ
cancel

മൊണ്ടെറെ (മെക്സിക്കോ): ഫിഫ ലോകകപ്പ് ഗ്രൂപ്പ് എയിലെ നിർണായക പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്രവിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ആഫ്രിക്കൻ കരുത്തർ കൊറിയയെ കീഴടക്കിയത്. ഈ വിജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ദക്ഷിണാഫ്രിക്ക നോക്കൗട്ട് റൗണ്ടിലേക്ക് (റൗണ്ട് ഓഫ് 32) മുന്നേറി. ഗ്രൂപ്പിൽ നിന്ന് 9 പോയിന്റുമായി മെക്സിക്കോയാണ് ഗ്രൂപ്പ് ചാമ്പ്യന്മാർ. രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. കളിയുടെ 63-ാം മിനിറ്റിൽ താപെലോ മസെക്കോയാണ് ദക്ഷിണാഫ്രിക്കയുടെ വിജയഗോൾ നേടിയത്. പകരക്കാരനായി ഇറങ്ങിയ മൊറേമി ഇടതുവിങ്ങിൽ നിന്ന് നൽകിയ ക്രോസ് മികച്ചൊരു ഫിനിഷിങ്ങിലൂടെ മസെക്കോ കൊറിയൻ വലയിലെത്തിക്കുകയായിരുന്നു.

ജയമോ സമനിലയോ മതിയായിരുന്ന കൊറിയക്ക് ഈ തോൽവി കനത്ത തിരിച്ചടിയായി. ആദ്യ പകുതി ഗോളില്ലാതെ അവസാനിച്ചതിനെ തുടർന്ന് രണ്ടാം പകുതിയിൽ നായകൻ സൺ ഹ്യൂങ്-മിൻ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളെ കൊറിയ കളത്തിലിറക്കിയിരുന്നു. ഒരു ഗോൾ വഴങ്ങിയതിന് ശേഷം സമനിലയ്ക്കായി കൊറിയൻ താരങ്ങൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ദക്ഷിണാഫ്രിക്കൻ പ്രതിരോധവും ഗോൾകീപ്പർ റോൺവെൻ വില്യംസും ഉറച്ചുനിന്നു. ഇഞ്ചുറി ടൈമിൽ കൊറിയ നടത്തിയ നിരന്തര മുന്നേറ്റങ്ങളെല്ലാം വില്യംസിന്റെ മികവിന് മുന്നിൽ വിഫലമാവുകയായിരുന്നു. ജൂൺ 28-ന് ലോസ് ഏഞ്ചൽസിൽ നടക്കുന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ സഹ-ആതിഥേയരായ കാനഡയാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ. മറുവശത്ത്, മൂന്ന് പോയിന്റ് മാത്രമുള്ള ദക്ഷിണ കൊറിയക്ക് മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്താൻ മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങൾക്കായി കാത്തിരിക്കേണ്ടി വരും.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ദക്ഷിണ കൊറിയയാണ് ആധിപത്യം പുലർത്തിയത്. ലിച്ചെങ്, കിം മിൻ-ജേ എന്നിവരുടെ നേതൃത്വത്തിൽ കൊറിയൻ നിര നിരന്തരം ദക്ഷിണാഫ്രിക്കൻ ബോക്സിലേക്ക് ഇരച്ചുകയറി. രണ്ടാം മിനിറ്റിൽ തന്നെ ലഭിച്ച കോർണറിൽ നിന്ന് ക്യാപ്റ്റൻ കിം മിൻ-ജേ ഉതിർത്ത തകർപ്പൻ ഹെഡ്ഡർ ദക്ഷിണാഫ്രിക്കൻ പ്രതിരോധ നിര ഗോൾ ലൈനിന് തൊട്ടുമുന്നിൽ വെച്ചാണ് രക്ഷപ്പെടുത്തിയത്. എട്ടാം മിനിറ്റിൽ പി.എസ്.ജി താരം ലീ കാങ്-ഇൻ തൊടുത്ത ഷോട്ട് പോസ്റ്റിന് തൊട്ടുരുമ്മി പുറത്തുപോയപ്പോൾ കൊറിയൻ ആരാധകർ തലയിൽ കൈവെച്ചു.

എന്നാൽ, ആദ്യ 15 മിനിറ്റുകൾക്ക് ശേഷം കളിമാറി. കനത്ത ബിൽഡ് അപ്പുകൾക്ക് മുതിരാതെ ലോങ് പാസുകളിലൂടെ കൊറിയൻ ഡിഫൻസിനെ കീറിമുറിക്കുന്ന തന്ത്രമാണ് ദക്ഷിണാഫ്രിക്കൻ കോച്ച് പുറത്തെടുത്തത്. 30-ാം മിനിറ്റിൽ മത്സരത്തിലെ ഏറ്റവും മനോഹരമായ നിമിഷം പിറന്നു. മൊഫോകെങ്ങിൽ നിന്ന് പന്ത് സ്വീകരിച്ച് എംബാത്ത തൊടുത്ത ലോങ് റേഞ്ചർ കൊറിയൻ ഗോളി കിം സിയുങ്-ഗ്യൂ തട്ടിയകറ്റിയെങ്കിലും റീബൗണ്ട് വന്ന പന്ത് മക്ഗോപ പോസ്റ്റിലേക്ക് പായിച്ചു. എന്നാൽ അതിസാഹസികമായ ഒരു ഡബിൾ സേവിലൂടെ സിയുങ്-ഗ്യൂ കൊറിയയുടെ രക്ഷകനായി. ആദ്യ പകുതി അവസാനിക്കുമ്പോൾ മൂന്ന് മികച്ച ഷോട്ടുകളുമായി ദക്ഷിണാഫ്രിക്ക കളം നിറഞ്ഞു കളിച്ചെങ്കിലും ഇരു ടീമുകൾക്കും സ്കോർ ബോർഡ് ചലിപ്പിക്കാനായില്ല.

രണ്ടാം പകുതിയിൽ കളി ജയിക്കുക എന്ന ലക്ഷ്യത്തോടെ കൊറിയ തങ്ങളുടെ സൂപ്പർ താരം സൺ ഹ്യൂങ്-മിൻ ഉൾപ്പെടെ മൂന്ന് പ്രമുഖ താരങ്ങളെ ഒന്നിച്ച് മൈതാനത്തിറക്കി. സണിന്റെ വരവോടെ കൊറിയൻ ആക്രമണങ്ങൾക്ക് മൂർച്ച കൂടിയെങ്കിലും ദക്ഷിണാഫ്രിക്കൻ പ്രതിരോധം അചഞ്ചലമായി നിലകൊണ്ടു. 58-ാം മിനിറ്റിൽ ബോക്സിനുള്ളിൽ വെച്ച് സണിന് ലഭിച്ച സുവർണ്ണാവസരം ദക്ഷിണാഫ്രിക്കൻ ഡിഫൻഡർമാർ കൂട്ടത്തോടെയെത്തി തടഞ്ഞു.

തൊട്ടുപിന്നാലെ 63-ാം മിനിറ്റിൽ സ്റ്റേഡിയത്തെ ഇളക്കിമറിച്ച ആ ചരിത്ര ഗോൾ പിറന്നു. പകരക്കാരനായി ഇറങ്ങിയ മൊറേമി ഇടതുവിങ്ങിലൂടെ കൊറിയൻ പ്രതിരോധത്തെ മറികടന്ന് ബോക്സിലേക്ക് ഒരു മനോഹരമായ ക്രോസ് നൽകി. പന്ത് ക്ലിയർ ചെയ്യുന്നതിൽ കൊറിയൻ ഡിഫൻസിന് പറ്റിയ പിഴവ് മുതലെടുത്ത്, ഒഴിഞ്ഞുനിന്ന താപെലോ മസെക്കോ പന്ത് നെഞ്ചിലൊതുക്കി ഒരൊറ്റ ടച്ചിൽ കൊറിയൻ ഗോൾകീപ്പറെ പാടെ നിഷ്പ്രഭനാക്കിക്കൊണ്ട് പോസ്റ്റിന്റെ വലതുമൂലയിലേക്ക് അടിച്ചു കയറ്റി. സ്റ്റേഡിയം ആഫ്രിക്കൻ കാഹളങ്ങളാൽ മുഖരിതമായി.

ഗോൾ വഴങ്ങിയതോടെ ദക്ഷിണ കൊറിയ സമനിലയ്ക്കായി സർവ്വസന്നദ്ധരായി മുന്നേറി. അവസാന പത്ത് മിനിറ്റുകളിൽ കളി പൂർണ്ണമായും ദക്ഷിണാഫ്രിക്കൻ ഹാഫിലേക്ക് ചുരുങ്ങി. 90 മിനിറ്റിന് ശേഷം അനുവദിച്ച 6 മിനിറ്റിന്റെ ഇഞ്ചുറി ടൈമിൽ കൊറിയൻ താരങ്ങൾ നിരന്തരം ക്രോസുകളുമായി ആഫ്രിക്കൻ ബോക്സിനെ വിറപ്പിച്ചു. 93-ാം മിനിറ്റിൽ കാസ്ട്രോപ് നൽകിയ മാരകമായ ക്രോസിൽ ജിൻസിയോബ് തലവെക്കാൻ ശ്രമിച്ചെങ്കിലും ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പറും ക്യാപ്റ്റനുമായ റോൺവെൻ വില്യംസ് അസാമാന്യ മെയ്‌വഴക്കത്തോടെ പന്ത് കൈപ്പിടിയിലൊതുക്കി. റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ മൊണ്ടെറെയിൽ ചരിത്രം കുറിക്കപ്പെട്ടിരുന്നു. ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ദക്ഷിണാഫ്രിക്ക നോക്കൗട്ട് സ്റ്റേജിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Historic Victory for South Africa: Defeating South Korea to Reach FIFA World Cup Knockout Stage
Next Story