സംസ്ഥാനത്ത് ക്ഷയരോഗികളുടെ എണ്ണം കുറയുന്നു
text_fieldsകോഴിക്കോട്: ആരോഗ്യമേഖലയെ ആശങ്കയിലാക്കിയ ക്ഷയരോഗികളുടെ വർധനക്ക് വിരാമമാകുന്നു. കോവിഡിനുശേഷം ആശങ്കജനകമായ രീതിയിൽ വർധിച്ച ക്ഷയരോഗ വ്യാപനം പിടിച്ചുനിർത്താൻ നടത്തിയ പ്രത്യേക പരിശോധനകളിലൂടെ രോഗികളെ കണ്ടെത്തി ചികിത്സ ലഭ്യമാക്കിയതോടെയാണ് അസുഖബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവു കണ്ടുതുടങ്ങിയത്. കോവിഡാനന്തരം 2019ൽ പരിശോധനയിലൂടെ ആരോഗ്യവകുപ്പ് 25291 ക്ഷയരോഗികളെയാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. 2022ൽ 23046 ക്ഷയരോഗികളെയും കണ്ടെത്തി. ഇക്കാലയളവിൽ ബോധവത്കരണത്തിലൂടെയും പ്രത്യേക ഡ്രൈവുകളിലൂടെയും പരിശോധനകൾ വർധിപ്പിച്ചു.
ഒരു ലക്ഷം ജനസംഖ്യയിൽ 1156 പരിശോധനകൾ നടത്തി. അന്തർസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശങ്ക സൃഷ്ടിച്ചെങ്കിലും അവരെയും ഉൾപ്പെടുത്തി പരിശോധനകൾ നടത്തിയത് ഗുണംചെയ്തു. 2024ൽ ഒരു ലക്ഷം ജനസംഖ്യയിൽ 1581 ടെസ്റ്റ് നടത്തി 20526 രോഗികളെ കണ്ടെത്തി ചികിത്സ നൽകി. 2025ൽ 1807 ടെസ്റ്റ് നടത്തിയെങ്കിലും 19335 രോഗികളെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂവെന്നാണ് ആരോഗ്യവകുപ്പ് രേഖകൾ വെളിപ്പെടുത്തുന്നത്.
പോഷകാഹാരക്കുറവ്, പ്രമേഹം, എച്ച്.ഐ.വി, രക്തസമ്മർദം തുടങ്ങിയ മറ്റ് രോഗമുള്ളവർക്ക് പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന ഈ രോഗം മരണകാരണത്തിനിടയാക്കുകയാണ്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യുന്നത്. ഇടുക്കി, പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ് കുറവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

