രാജ്യത്ത് സ്പുട്നിക് ലൈറ്റ് ഒറ്റ ഡോസ് വാക്സിന് അനുമതി
text_fieldsന്യൂഡൽഹി: ഒറ്റ ഡോസായി നൽകുന്ന സ്പുട്നിക് ലൈറ്റ് വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ) അനുമതി ലഭിച്ചതായി ഡോ. റെഡ്ഢീസ് ലബോറട്ടറീസ് അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാനാണ് അനുമതി.
നിലവിൽ രണ്ട് ഡോസ് നൽകുന്ന സ്പുട്നിക് വാക്സിന് സമാനമാണ് ഒറ്റ ഡോസിൽ നൽകുന്ന സ്പുട്നിക് ലൈറ്റ് വാക്സിനും. ബൂസ്റ്റർ ഡോസായും ഇത് ഉപയോഗിക്കാം. റഷ്യയിലെ ഗമലേയ ഗവേഷണ കേന്ദ്രം വികസിപ്പിച്ച വാക്സിൻ ഇന്ത്യയിൽ നിർമിച്ച് ഉപയോഗിക്കാൻ 2021 ഏപ്രിലിലാണ് ഡോ. റെഡ്ഢീസ് ലാബിന് അനുമതി ലഭിച്ചത്.
ഇന്ത്യയിൽ നടന്ന മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന്റെയും റഷ്യയിലെ ക്ലിനിക്കൽ ട്രയലുകളിൽ നിന്നുമുള്ള വിവരങ്ങളാണ് 2021 ഡിസംബറിൽ ഡി.സി.ജി.ഐയുടെ അംഗീകരത്തിനായി സമർപ്പിച്ചിരുന്നത്. രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാൻ അനുമതി ലഭിച്ച ഒമ്പതാമത്തെ വാക്സിനാണിത്.
അർജന്റീന, യു.എ.ഇ, ഫിലിപ്പീൻസ്, റഷ്യ എന്നിവ ഉൾപ്പെടുന്ന ആഗോളതലത്തിൽ 30-ലധികം രാജ്യങ്ങളിൽ ഇതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. കോവിഡിനെതിരായ പോരാട്ടത്തിൽ റഷ്യയും ഇന്ത്യയും തമ്മിലെ വിജയകരമായ സഹകരണത്തിന്റെ മറ്റൊരു പ്രധാന ചുവടുവെപ്പാണ് വാക്സിന്റെ അംഗീകാരമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സി.ഇ.ഒ കിറിൽ ദിമിട്രിവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.