ഒമിക്രോൺ അപകടകാരിയല്ല; പുതിയ വകഭേദത്തിന്‍റെ വരവറിയിച്ച ഡോക്ടർ പറയുന്നതിതാണ്
text_fieldsപ്രിട്ടോറിയ: ഒമിക്രോൺ വൈറസ് വകഭേദത്തിന് ഗുരുതര രോഗ ലക്ഷണങ്ങളില്ലെന്ന് പുതിയ വൈറസ് ഭീഷണി ലോകത്തെ അറിയിച്ച ദക്ഷിണാഫ്രിക്കൻ ഡോക്ടർ ആംഗെലിക് കൂറ്റ്സീ. കഴിഞ്ഞ 10 ദിവസമായി തെൻറ കീഴിൽ ചികിത്സയിലുള്ള 30 ഓളം രോഗികൾക്ക് സാധാരണ ലക്ഷണങ്ങളേയുള്ളുവെന്നും പലരും ആശുപത്രിയിൽ കിടക്കാതെ പൂർണ രോഗമുക്തി നേടിയെന്നും അവർ ഞായറാഴ്ച എ.എഫ്.പി വാർത്ത ഏജൻസിയോട് പറഞ്ഞു.
രോഗികളിൽ കൂടുതലും 40 വയസിൽ താഴെയുള്ളവരാണ്. ചെറിയ പേശീവേദന, തൊണ്ടവേദന, വരണ്ട ചുമ എന്നിവ മാത്രമാണ് അവർക്കുണ്ടായതെന്ന് ഡോക്ടർ പറഞ്ഞു. ഈ മാസം 18നാണ് ഡെൽറ്റ വകഭേദമല്ലാത്ത മറ്റൊരു വൈറസിെൻറ സാന്നിധ്യത്തെപ്പറ്റി കൂറ്റ്സി അധികൃതരെ അറിയിച്ചത്. തുടർന്ന് ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരാണ് ബി1.1.529 എന്ന വൈറസാണെന്ന് ഈ മാസം 25ന് സ്ഥിരീകരിച്ചത്.
പിന്നീടാണ് ലോകമാകെ പുതിയ വൈറസ് ഭീതി പരന്നത്. എത്ര മാരകമാണ് പുതിയ വൈറസ് എന്ന് ഇനിയും തിരിച്ചറിയാത്ത സാഹചര്യത്തിൽ ഇല്ലാത്ത ഭീഷണി കലർത്തി അതിനെ അവതരിപ്പിച്ചത് നിർഭാഗ്യകരമാണെന്നും തങ്ങൾ ഈ രീതിയിൽ ഒമിക്രോണിനെ അവതരിപ്പിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. വാക്സിൻ എടുക്കാത്തവർക്കും നേരിയ ലക്ഷണങ്ങളേ കാണാനുള്ളൂ. യൂേറാപ്പിലെ പലർക്കും ഈ വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നും അവർ പറഞ്ഞു.
അതേസമയം, ലോകാരോഗ്യ സംഘടനയും (ഡബ്ല്യു.എച്ച്.ഒ)വൈറസിെൻറ പൂർണ വിവരങ്ങൾ കണ്ടെത്തിയിട്ടില്ല. കോവിഡ് വന്നവർക്ക് വീണ്ടും ഒമിക്രോൺ ബാധിക്കാൻ സാധ്യത കൂടുതലാണെന്ന് ഡബ്ല്യു.എച്ച്.ഒ പറയുന്നു. എന്നാൽ ഡെൽറ്റ വകഭേദത്തേക്കാൾ അതിവേഗം പടരുന്നതാണോ കൂടുതൽ മാരകമാണോ എന്നും സ്ഥിരീകരിച്ചിട്ടില്ല.
യൂറോപ്പിൽ ഒമിക്രോൺ വകഭേദം നേരത്തെ വ്യാപിച്ചിട്ടുണ്ടാകാമെന്നാണ് ദക്ഷിണാഫ്രിക്കയിലെ ഡോക്ടർമാർ പറയുന്നത്. അതിനെ തിരിച്ചറിയുന്നതിൽ മറ്റു രാജ്യങ്ങളിലെ ശാസ്ത്രജ്ഞരും ഡോക്ടർമാരും പരാജയപ്പെടുകയായിരുന്നെന്നും അവർ പറയുന്നു. ഒമിക്രോൺ തിരിച്ചറിയുന്നതിൽ മറ്റു രാജ്യങ്ങൾ പരാജയപ്പെട്ടിടത്ത് വിജയിച്ച ദക്ഷിണാഫ്രിക്കയെ ഒറ്റപ്പെടുത്തരുതെന്ന് അവർ ആവശ്യപ്പെട്ടു.
ഒമിക്രോണ്‍ രോഗബാധ കണ്ടെത്തിയ ദക്ഷിണാഫ്രിക്കയുമായി യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത് തങ്ങളോടുള്ള വിവേചനം ആണെന്നും വിലക്ക് പിന്‍വലിക്കണമെന്നും പ്രസിഡന്‍റ് സിറിള്‍ റാമഫോസ പറഞ്ഞു.
ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക
കോവിഡ് -19 പുതിയ വകഭേദമായ ഒമിക്രോൺ ആദ്യമായി കണ്ടെത്തിയതിന്‍റെ പേരിൽ രാജ്യത്തെ ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക അഭ്യര്‍ത്ഥിച്ചു. ഒമിക്രോണ്‍ രോഗബാധയുടെ പേരില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത് തങ്ങളോടുള്ള വിവേചനം ആണെന്നും വിലക്ക് പിന്‍വലിക്കണമെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറിള്‍ റാമഫോസ പറഞ്ഞു. ശാസ്ത്രീയമായി നീതീകരിക്കാനാവാത്തതാണ് ഈ യാത്രാ നിരോധം. നെതർലാൻഡ്, ഡെൻമാർക്ക്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് റാമഫോസയുടെ പ്രതികരണം. ലോക രാജ്യങ്ങൾ ബ്ലാക് ലിസ്റ്റിൽ പെടുത്തിയതോടെയാണ് പ്രസിഡന്‍റ് തന്നെ രംഗത്തെത്തിയത്.
അതേസമയം, ഒമിക്രോണ്‍ വകഭേദം പടര്‍ന്നു പിടിക്കുന്നത് കണക്കിലെടുത്ത് കൂടുതല്‍ രാജ്യങ്ങള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിയതോടെ അമേരിക്ക എട്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി. കാനഡ, സൈപ്രസ് , ബംഗ്ലദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവർക്കും പ്രവേശനവിലക്ക് ഏർപ്പെടുത്തി. യു.എ.ഇ വിമാനക്കമ്പനികളായ എമിറേറ്റ്സും ഇത്തിഹാദും ഒമിക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി.
ഒമിക്രോണിന്‍റെ പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി. മലാവി, സാംബിയ, മഡഗാസ്‌കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമൗറോസ് എന്നീ രാജ്യങ്ങില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങളാണ് വിലക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദി അറേബ്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണം 14 ആയി.
ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാവെ, മൊസാംബിക്, ഈസ്വതിനി, ലിസോത്തോ എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍ക്കാണ് സൗദി നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ യുഎഇ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് കുവൈത്ത് വിലക്ക് ഏര്‍പ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.