Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightബംഗ്ലാദേശിൽ അഞ്ചാംപനി...

ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു, വാക്സിനേഷൻ പാളിച്ചയിൽ പൊലിഞ്ഞത് 250 ജീവനുകൾ; അയൽരാജ്യങ്ങൾ ജാഗ്രതയിൽ

text_fields
bookmark_border
ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു, വാക്സിനേഷൻ പാളിച്ചയിൽ പൊലിഞ്ഞത് 250 ജീവനുകൾ; അയൽരാജ്യങ്ങൾ ജാഗ്രതയിൽ
cancel

ബംഗ്ലാദേശിനെ കടുത്ത ആരോഗ്യപ്രതിസന്ധിയിലാക്കി അഞ്ചാംപനി വ്യാപനം കൂടുന്നു. കുട്ടികളുൾപ്പെടെ 250 പേരാണ് ഇതുവരെ രോഗബാധയെത്തുടർന്ന് മരണമടഞ്ഞത്. അയൽരാജ്യമായ ബംഗ്ലാദേശിലെ ഈ ഗുരുതര സാഹചര്യം ഇന്ത്യക്കും മ്യാൻമറിനും വലിയ ഭീഷണിയാണെന്നും അതിർത്തി കടന്നുള്ള രോഗവ്യാപനത്തിന് ഉയർന്ന സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനായി ബംഗ്ലാദേശ് സർക്കാർ രാജ്യവ്യാപകമായി അടിയന്തര വാക്സിനേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, രോഗവ്യാപനത്തിന്റെ തോത് കുറക്കാൻ ഇനിയും സാധിച്ചിട്ടില്ല. രാജ്യത്തെ 64 ജില്ലകളിൽ 58 എണ്ണത്തിലും രോഗം പിടിമുറുക്കിക്കഴിഞ്ഞു എന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

ബംഗ്ലാദേശിലെ ആരോഗ്യവകുപ്പിന്റെയും വാക്സിനേഷൻ പരിപാടികളുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പാളിച്ചകളാണ് ഈ പ്രശ്നത്തിന് പിന്നിലെ പ്രധാന കാരണം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തെ പ്രതിരോധ കുത്തിവെപ്പ് നിരക്കിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ അസ്ഥിരതയും ഭരണപരമായ കെടുകാര്യസ്ഥതയും കാരണം 2025-ൽ വാക്സിനേഷൻ എടുത്ത കുട്ടികളുടെ നിരക്ക് 59.6 ശതമാനമായി കുറഞ്ഞു. 2020-ന് ശേഷം രാജ്യത്ത് കാര്യക്ഷമമായ രീതിയിലുള്ള വാക്സിനേഷൻ യജ്ഞങ്ങൾ നടക്കാത്തത് സമൂഹത്തിൽ രോഗപ്രതിരോധശേഷി കുറയാൻ ഇടയാക്കി. ഒരു വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികളിലാണ് 91 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നത് സ്ഥിതിവിവരക്കണക്കുകളിലെ ആശങ്ക വർദ്ധിപ്പിക്കുന്നു. മാർച്ചിൽ മാത്രം 43 മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ, അഞ്ചാംപനിയാണെന്ന് സംശയിക്കപ്പെടുന്ന മരണങ്ങളുടെ എണ്ണം 216 കടന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

താരിഖ് റഹ്‌മാൻ നയിക്കുന്ന ബി.എൻ.പി സർക്കാർ ആറ് മാസം പ്രായമുള്ള കുട്ടികളെ ലക്ഷ്യമിട്ട് അടിയന്തര കുത്തിവെപ്പ് പരിപാടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തിൽ ആശങ്ക വർധിക്കുകയാന്‍ണ്. ധാക്ക, ചട്ടോഗ്രാം തുടങ്ങിയ പ്രധാന നഗരങ്ങൾ അന്താരാഷ്ട്ര യാത്രാ കേന്ദ്രങ്ങളായതിനാൽ വിദേശയാത്രക്കാർ വഴി രോഗം മറ്റു രാജ്യങ്ങളിലേക്ക് പടരാൻ സാധ്യതയുണ്ടെന്ന് ഏപ്രിൽ 23-ന് പുറത്തിറങ്ങിയ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിൽ പൊതുവെ അഞ്ചാംപനി കേസുകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ പുതിയ പ്രാദേശിക വ്യാപനങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

എന്നിരുന്നാലും, അയൽരാജ്യത്തെ ഈ വ്യാപനം ഇന്ത്യയിൽ ഒരു ദേശീയ പകർച്ചവ്യാധിയായി മാറാനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. സർക്കാർ കണക്കുകൾ പ്രകാരം 2024-25 കാലയളവിൽ ഇന്ത്യയിൽ ഒന്നാം ഡോസ് വാക്സിൻ കവറേജ് 93.7 ശതമാനവും രണ്ടാം ഡോസ് 92.2 ശതമാനവുമാണ്. ഈ ഉയർന്ന വാക്സിനേഷൻ നിരക്ക് അതിർത്തി കടന്നുവരുന്ന വൈറസിനെതിരെ ഒരു കവചമായി പ്രവർത്തിക്കും. 2026 അവസാനത്തോടെ രാജ്യത്ത് നിന്ന് അഞ്ചാംപനിയും റുബെല്ലയും പൂർണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. എങ്കിലും അതിർത്തി സംസ്ഥാനങ്ങളിൽ നിരീക്ഷണം ശക്തമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshMeaslesOutbreaks
News Summary - Measles outbreak in Bangladesh, 250 lives lost due to vaccination failure; Neighboring countries on alert
Next Story