Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightആർത്തവവിരാമം;...

ആർത്തവവിരാമം; സ്ത്രീകൾക്കായി 'ഋതുതരേ' പദ്ധതിയുമായി കർണാടക, രാജ്യത്ത് ആദ്യം

text_fields
bookmark_border
ആർത്തവവിരാമം; സ്ത്രീകൾക്കായി ഋതുതരേ പദ്ധതിയുമായി കർണാടക, രാജ്യത്ത് ആദ്യം
cancel

ബെംഗളൂരു: മിക്ക സ്ത്രീകളെയും ശാരീരികമായും മാനസികമായും ബാധിക്കുന്ന ഒന്നാണ് ആർത്തവവിരാമം. ഹോർമോൺ വ്യതിയാനങ്ങൾ കാരണം കടുത്ത മാനസിക സംഘർഷം, ഉറക്കത്തടസ്സം, ഉത്കണ്ഠ, സന്ധിവേദന തുടങ്ങിയ നിരവധി പ്രശ്നങ്ങളിലൂടെയാണ് ഈ ഘട്ടത്തിൽ സ്ത്രീകൾ കടന്നുപോകുക. പലരും ഈ പ്രശ്നങ്ങൾ ആർത്തവവിരാമവുമായി ബന്ധപ്പെട്ടതാണെന്ന് തിരിച്ചറിയാതെപോവുകയും ചെയ്യുന്നു. കടുത്ത മാനസിക-ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെടുന്ന ഇത്തരം സ്ത്രീകൾക്ക് ഒരു കൈത്താങ്ങ് ഒരുക്കിയിരിക്കുകയാണ് കർണാടക സർക്കാർ. ഇതിനായി 'ഋതുതരേ' എന്ന പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതി യാഥാർഥ്യമാവുന്നതോടെ രാജ്യത്ത് സ്ത്രീകൾക്കായി ആർത്തവവിരാമ (മെനോപോസ്) ബുദ്ധിമുട്ടുകൾ നേരിടാനായി പദ്ധതി നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമാകും കർണാടക.

ആർത്തവവിരാമത്തെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്താനും, ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നതിന് സഹായിക്കാനും, ജീവിതത്തിലെ ഈ പ്രധാന ഘട്ടത്തിൽ സ്ത്രീകൾക്ക് ആവശ്യമായ പരിചരണവും പിന്തുണയും ലഭ്യമാക്കുന്നത് എളുപ്പമാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി യു.ടി. ഖാദർ അറിയിച്ചു. സ്ത്രീകളുടെ ആരോഗ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമഗ്രമായ ഒരു നയം രൂപീകരിക്കുകയാണ് ലക്ഷ്യം. നിർദ്ദിഷ്ട നയത്തിൽ പ്രത്യേക നിരീക്ഷണ സംവിധാനവും മെഡിക്കൽ, സാമൂഹിക മേഖലകളിൽ നിന്നുള്ള വിദഗ്ധരടങ്ങുന്ന ഉപദേശക സമിതിയും ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

ഇന്ത്യൻ സ്ത്രീകൾക്ക് ഏകദേശം 46-ാം വയസ്സിൽ ആർത്തവവിരാമം സംഭവിക്കുന്നു- ഇത് ആഗോള ശരാശരിയായ 51-നേക്കാൾ ഏകദേശം അഞ്ച് വർഷം മുമ്പാണ്.

ആർത്തവവിരാമം, ആരോഗ്യകരമായ പോഷകാഹാരം, പതിവായി വ്യായാമം ചെയ്യൽ, മികച്ച ഉറക്കം, ജീവിതശൈലി മാറ്റങ്ങൾ, സ്വയം പരിചരണം എന്നിവയെക്കുറിച്ച് സ്ത്രീകളെ ബോധവൽക്കരിക്കുന്നതിൽ ഈ പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കും. ആർത്തവവിരാമം എന്നത് ശാരീരികവും വൈകാരികവുമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന സ്വാഭാവികമായ ഒരു ജൈവിക മാറ്റമാണെന്ന് കുടുംബങ്ങളിൽ അവബോധം ഉണ്ടാക്കിയെടുക്കും. പല സ്ത്രീകളും ഹോർമോൺ വ്യതിയാനങ്ങൾ, മൂഡ് സ്വിങ്, മാനസിക ലക്ഷണങ്ങൾ എന്നിവ അനുഭവിക്കുന്നുണ്ടെന്നും അത് കുടുംബാംഗങ്ങളും ചില സന്ദർഭങ്ങളിൽ ആരോഗ്യ പ്രവർത്തകരും പോലും തിരിച്ചറിയുന്നില്ല. ഇതിൽ മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു.

എങ്ങനെ നടപ്പാക്കും

ആശാ പ്രവർത്തകരിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യം മാസ്റ്റർ പരിശീലകരെ പരിശീലിപ്പിക്കാനും, തുടർന്ന് അവർ ജില്ലാ ഉദ്യോഗസ്ഥരെയും താലൂക്ക് തല ജീവനക്കാരെയും ആശാ പ്രവർത്തകരെയും പരിശീലിപ്പിക്കാനും സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു. പതിവ് ഭവന സന്ദർശന വേളകളിൽ, ആർത്തവവിരാമവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ അനുഭവിക്കുന്ന സ്ത്രീകളെ തിരിച്ചറിയാൻ ആശാ പ്രവർത്തകർ ഒരു സ്റ്റാൻഡേർഡ് ചെക്ക്‌ലിസ്റ്റ് ഉപയോഗിക്കും.

അവബോധം, പ്രതിരോധ പരിചരണം, ജീവിതശൈലി മാർഗ്ഗനിർദ്ദേശം എന്നിവയിലായിരിക്കും ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടുതൽ വൈദ്യശാസ്ത്രപരമായ വിലയിരുത്തലോ ചികിത്സയോ ആവശ്യമുള്ള സ്ത്രീകളെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്യും. പല സ്ത്രീകൾക്കും ജീവിതശൈലി മാറ്റങ്ങളിലൂടെയും കൗൻസിലിങിലൂടെയും ആർത്തവവിരാമം കൈകാര്യം ചെയ്യാൻ കഴിയുമെങ്കിലും, ഏകദേശം 10 മുതൽ 15 ശതമാനം വരെ പേർക്ക് അധിക വൈദ്യസഹായം ആവശ്യമായി വന്നേക്കാമെന്ന് ഉദ്യോഗസ്ഥർ കണക്കാക്കുന്നു. ദീർഘകാല പദ്ധതികളുടെ ഭാഗമായി, ആർത്തവവിരാമവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് കൗൻസിലിങ്, സ്പെഷ്യലിസ്റ്റ് കൺസൾട്ടേഷനുകൾ, ചികിത്സ എന്നിവ നൽകുന്നതിനായി ജില്ലകളിലും താലൂക്കുകളിലും സമർപ്പിത മിഡ്-ലൈഫ് വനിതാ ക്ലിനിക്കുകൾ സ്ഥാപിക്കാനും സംസ്ഥാനം പദ്ധതിയിടുന്നുണ്ട്. ആർത്തവവിരാമത്തിന് ശേഷം ആശങ്കയായി മാറാൻ സാധ്യതയുള്ള അസ്ഥികളുടെ ആരോഗ്യം വിലയിരുത്തുന്നതിനായി ഭാവിയിൽ ഡെക്സ (DEXA) സ്കാൻ മെഷീനുകൾ അവതരിപ്പിക്കുന്നതിനുള്ള സാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്.

മറ്റ് പല രാജ്യങ്ങളിലെയും സ്ത്രീകളെ അപേക്ഷിച്ച് ഇന്ത്യൻ സ്ത്രീകൾ എന്തുകൊണ്ടാണ് ചെറിയ പ്രായത്തിൽ ആർത്തവവിരാമം അനുഭവിക്കുന്നത് എന്ന് പഠിക്കാനും കർണാടക സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇത് വിജയകരമായി നടപ്പിലാക്കിയാൽ, ഈ സംരംഭം മറ്റ് സംസ്ഥാനങ്ങൾക്ക് ഒരു മാതൃകയായി മാറും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaawarenessUT khadarAsha workerMenopauseWomen's health
News Summary - ആർത്തവവിരാമം; സ്ത്രീകൾക്കായി 'ഋതുതരേ' പദ്ധതിയുമായി കർണാടക, രാജ്യത്ത് ആദ്യം
Next Story