
സിക, ഡെങ്കി, ചികുൻഗുനിയ പരിശോധനകൾക്ക് തുടക്കം; പുതിയ ചുവടുമായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്
text_fieldsതിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ സജ്ജമാക്കിയ തോന്നയ്ക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജി (ഐ.എ.വി) പ്രവർത്തനം തുടങ്ങി. ചൊവ്വാഴ്ച മുതൽ ലാബുകളിൽ പരിശോധനകൾ ആരംഭിച്ചു. സിക, ഡെങ്കി, ചികുൻഗുനിയ എന്നിവ കണ്ടെത്തുന്നതിനുള്ള 'എലൈസ' പരിശോധനയാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. അടുത്തയാഴ്ച മുതൽ പി.സി.ആർ പരിശോധനകളും തുടർന്ന് ഒരുകൂട്ടം വൈറസുകളെ ഒരേസമയം പരിശോധിക്കുന്ന 'റെസ്പറേറ്ററി' പാനൽ പരിശോധനകളും ആരംഭിക്കും. വൈസ് കൾച്ചർ, ജനിതകപഠനം തുടർന്ന് ഗവേഷണങ്ങളും ആരംഭിക്കും.
മാരക വൈറസുകളെ സൂക്ഷിക്കുന്നതിനുള്ള ബയോ സേഫ്റ്റിലെവൽ- 3 ലാബ് സജ്ജമാക്കുന്നതിനുള്ള താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ആകെയുള്ള എട്ടിൽ ആറ് ലാബും സജ്ജമായി. നിലവിൽ നാല് ഗവേഷകരെയാണ് നിയമിച്ചിരിക്കുന്നത്. കൂടുതൽ ഗവേഷകെരയും ജീവനക്കാരെയും നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 60 വിദഗ്ധരെയാണ് സ്ഥാപനത്തിന് ആവശ്യം. മൈക്രോബയോളജിസ്റ്റുകളെ ഉൾപ്പെടെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്ന കാര്യവും പരിഗണനയിലാണ്.
ട്രെയിനിഷിപ് പ്രോഗ്രാമുകൾ അടുത്തയാഴ്ച ആരംഭിക്കും. മൂന്നുമാസത്തെ പ്രോഗ്രാമിെൻറ ആദ്യബാച്ച് 15ന് എത്തും. മെഡിക്കൽ, ഡെൻറൽ, വെറ്ററിനറി ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ, മെഡിക്കൽ ലബോറട്ടറി ടെക്നോളജി മാസ്റ്റേഴ്സിൽ ഫസ്റ്റ് ക്ലാസ് ബിരുദക്കാർ എന്നിവരാണ് പ്രോഗ്രാമിൽ പങ്കെടുത്തത്. 2019 ഫെബ്രുവരിയിൽ ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഉദ്ഘാടനം നടന്നെങ്കിലും പരിശോധനകൾ തുടങ്ങാൻ കാലതാമസം നേരിട്ടു. നിപയും കോവിഡും കേരളത്തെ ഭീതിയിലാഴ്ത്തിയതോടെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം തുടങ്ങാത്തത് ആക്ഷേപങ്ങൾക്കിടനൽകി. അതിെൻറ കൂടി അടിസ്ഥാനത്തിലാണ് അതിവേഗത്തിൽ പ്രവർത്തനം ആരംഭിച്ചത്.