ഇന്ത്യയിൽ 13 ശതമാനം അകാല ജനനവും 17 ശതമാനം കുറഞ്ഞ ഭാരവും; കാരണങ്ങളിൽ ചൂടും വായു മലിനീകരണവും
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ജനിക്കുന്ന 13 ശതമാനം ശിശുക്കളും മാസം തികയാത്തവരും 17 ശതമാനം ജനന സമയത്ത് കുറഞ്ഞ ഭാരമുള്ളവരുമാണെന്ന് 2019-21ലെ ജനസംഖ്യാ ആരോഗ്യ സർവേ. മഴ, താപനില, വായു മലിനീകരണം തുടങ്ങിയ കാലാവസ്ഥാ സാഹചര്യങ്ങൾക്ക് പ്രതികൂല ജനന ഫലങ്ങളുമായി വലിയ ബന്ധമുണ്ടെന്നും കണ്ടെത്തി.
ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ്, യു.കെയിലെയും അയർലന്റിലെയും സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഗവേഷകർ ചേർന്ന് റിമോട്ട് സെൻസിങ് ഡാറ്റ ഉപയോഗിച്ച് ഗർഭകാലത്ത് വായു മലിനീകരണത്തിന് വിധേയമാകുന്നത് പ്രസവ ഫലങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് വിശകലനം ചെയ്തു.
ഗ്ലോബൽ പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇന്ത്യയുടെ വടക്കൻ ജില്ലകളിലെ കുട്ടികൾ അന്തരീക്ഷ വായു മലിനീകരണത്തിന് കൂടുതൽ ഇരയാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. 2.5 മൈക്രോണിൽ താഴെ വ്യാസമുള്ള സൂക്ഷ്മ കണികകൾ ഏറ്റവും ദോഷകരമായ വായു മലിനീകരണ ഹേതുവായി കണക്കാക്കപ്പെടുന്നു. ഫോസിൽ ഇന്ധനങ്ങളും ബയോമാസും കത്തിക്കുന്നതാണ് ഇതിന്റെ ഉറവിടം.
ഉത്തർപ്രദേശ്, ബീഹാർ, ഡൽഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളെ ഉൾക്കൊള്ളുന്ന ഗംഗാതടത്തിന്റെ മുകൾ ഭാഗങ്ങളിൽ സൂക്ഷ്മ കണികാ മലിനീകരണത്തിന്റെ ഉയർന്ന അളവും രാജ്യത്തിന്റെ തെക്ക്- വടക്കുകിഴക്കൻ പ്രദേശങ്ങളിൽ താഴ്ന്ന അളവും ഗവേഷകർ കണ്ടെത്തി.
ഹിമാചൽ പ്രദേശ് (39 ശതമാനം), ഉത്തരാഖണ്ഡ് (27 ശതമാനം), രാജസ്ഥാൻ (18 ശതമാനം), ഡൽഹി (17 ശതമാനം) തുടങ്ങിയ വടക്കൻ സംസ്ഥാനങ്ങളിൽ അകാല ജനനങ്ങളുടെ ഉയർന്ന വ്യാപനം കണ്ടു. മിസോറാം, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ ഈ പ്രവണത കുറവാണ്. പഞ്ചാബിലാണ് ഏറ്റവും കൂടുതൽ ഭാരക്കുറവുള്ള ശിശുക്കൾ ഉള്ളതെന്ന് കണ്ടെത്തി. 22 ശതമാനം. തൊട്ടുപിന്നാലെ ഡൽഹി, ദാദ്ര, നാഗർ ഹവേലി, മധ്യപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

