ഉഷ്ണതരംഗം; സൂര്യാതപം മൂലമുള്ള മരണങ്ങൾ തടയാന്‍ കർമപദ്ധതിയുമായി ആരോഗ്യ വിദഗ്ധർ
text_fieldsമുംബൈ: രാജ്യത്ത് ഉഷ്ണതരംഗം വർധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മഹാരാഷ്ട്രയിൽ മാത്രം നാല് ഹീറ്റ് സ്ട്രോക്ക് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കാന്‍ സാധ്യതയുള്ളതിനാൽ സൂര്യാതപം മൂലമുള്ള മരണസംഖ്യ ഉയരാമെന്ന നിഗമനത്തിൽ കർമ്മപദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ആരോഗ്യ വിദഗ്ധർ. ഉഷ്ണതരംഗങ്ങളെ തുടർന്ന് ശരീരത്തിൽ അസാധാരണമായി ഉയർന്ന താപനില അവുഭവപ്പെടുന്നതോടൊപ്പം നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങളിൽ വരെ മാറ്റങ്ങൾ വരുന്ന അവസ്ഥയാണ് ഹീറ്റ് സ്ട്രോക്ക്.
ഹീറ്റ് സ്ട്രോക്കിനെ യഥാസമയം ചികിത്സിച്ചില്ലെങ്കിൽ മരണത്തിലേക്ക് വരെ നയിക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മാർച്ചിൽ ഉയർന്ന താപനില രേഖപ്പെടുത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് കൂളിങ് റൂമുകൾ സ്ഥാപിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരുന്നു. ഉയർന്ന ശരീര താപനില, ഓക്കാനം, തുടർച്ചയായി വിയർക്കൽ, ദ്രുതഗതിയിലുള്ള ശ്വാസോച്ഛ്വാസം, കഠിനമായ തലവേദന എന്നീ ലക്ഷണമുള്ള ഹീറ്റ് സ്ട്രോക്ക് അനുഭവപ്പെടുകയാണെങ്കിൽ ഉടനെ വൈദ്യസഹായം തേടണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
മഹാരാഷ്ട്രയിലെ ജൽഗാവിൽ രണ്ട് മരണങ്ങളും അകോലയിലും ഒസ്മാനാബാദിലും ഓരോ മരണങ്ങളുമാണ് ഹീറ്റ് സ്ട്രോക്കുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത്. ലക്ഷണങ്ങൾ അനുഭവപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടിയന്തിര വൈദ്യസഹായം തേടാന്‍ മടിക്കരുതെന്നും ഈ അവസ്ഥ ജീവന്‍ വരെ അപകടത്തിലാക്കാമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.