മരണകാരണങ്ങളിൽ വില്ലൻ ഹൃദയാഘാതം; രണ്ടും മൂന്നും സ്ഥാനത്ത് അർബുദവും ആസ്തമയും
text_fieldsമലപ്പുറം: സംസ്ഥാനത്തെ മരണങ്ങൾക്ക് പ്രധാന കാരണം ഹൃദയാഘാതമെന്ന് സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്. 43.07 ശതമാനം പേർ മരിക്കുന്നത് ഹൃദ്രോഗം മൂലമാണെന്നും ഇത് മറ്റു മരണകാരണങ്ങളേക്കാൾ വളരെ കൂടുതലാണെന്നും 2024ലെ കണക്കുകളെ ആസ്പദമാക്കി തയാറാക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. അർബുദവും ആസ്തമയുമാണ് മറ്റു രണ്ടു പ്രധാന മരണകാരണങ്ങൾ. 16.48 ശതമാനം പേർ അർബുദം ബാധിച്ചും 10.77 ശതമാനം പേർ ആസ്തമയാലും മരണത്തിന് കീഴടങ്ങുന്നു.
ആത്മഹത്യ, വാഹനാപകടം എന്നിവ മൂലമുള്ള മരണം പുരുഷൻമാരിലാണ് കൂടുതൽ. ആത്മഹത്യമൂലമുള്ള മരണനിരക്ക് പുരുഷന്മാരിൽ 4.81 ശതമാനമാണെങ്കിൽ സ്ത്രീകളിൽ 1.05 ശതമാനം മാത്രം. പുരുഷൻമാരിൽ 1.62 ശതമാനം പേർ വാഹനാപകടത്തിൽ മരിക്കുമ്പോൾ സ്ത്രീകളിലെ മരണനിരക്ക് 0.28 ശതമാനം മാത്രം. രക്താതിസമ്മർദ്ദം, പക്ഷാഘാതം, പ്രമേഹം എന്നീ ജീവിതശൈലി രോഗങ്ങളാലുള്ള മരണനിരക്ക് താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് രക്താതിസമ്മർദ്ദം മൂലമാണ് (4.32%). തൊട്ടുപിന്നാലെ പക്ഷാഘാതവും (4.11%) പ്രമേഹവും (3.94%) ഉണ്ട്.
ആകെ മാതൃമരണങ്ങളിൽ ഏറ്റവും ഉയർന്ന ശതമാനം (23.33%) 45ന് മുകളിൽ പ്രായമുള്ളവരിലാണെന്ന് റിപ്പോർട്ട് പറയുന്നു. മാതൃമരണം 35നും 39നും ഇടയിൽ 20 ശതമാനവും 40നും 44നും ഇടയിൽ 16.67 ശതമാനവുമാണ്. 2024ൽ സംഭവിച്ച ആകെ 1734 ശിശുമരണങ്ങളിൽ 969 എണ്ണം (55.88%) ആൺകുട്ടികളുടേതും 747 എണ്ണം (43.08%) പെൺകുട്ടികളുടേതുമാണ്. ശിശുമരണങ്ങളിൽ ഭൂരിഭാഗവും (43.02%) ജനിച്ചതിന് ശേഷമുള്ള ആദ്യ ഏഴ് ദിവസത്തിനുള്ളിലാണ് ഉണ്ടായിട്ടുള്ളത്.
വ്യത്യസ്ത പ്രായ വിഭാഗങ്ങളിൽ, ഏറ്റവും കൂടുതൽ മരണനിരക്ക് (59.58%) 70 വയസ്സിന് മുകളിലുള്ളവരിലാണ്. 55-64 വയസ്സിനിടയിലുള്ളവരിൽ 15.29 ശതമാനവും 65-69 വയസ്സിനിടയിലുള്ളവരിൽ 10.79 ശതമാനവുമാണ് മരണനിരക്ക്. 70 വയസ്സിന് മുകളിലുള്ളവരിൽ ഒഴികെ, എല്ലാ പ്രായവിഭാഗങ്ങളിലും പുരുഷന്മാരുടെ മരണനിരക്ക് സ്ത്രീകളേക്കാൾ കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

