Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൽ നിനോയും കാലാവസ്ഥ വ്യതിയാനവും ഡെങ്കിപ്പനിയും തമ്മിൽ എന്തു ബന്ധം? പുതിയ പഠനം പറയുന്നതിങ്ങനെ...

text_fields
bookmark_border
Dengue Fever
cancel

തിരുവനന്തപുരം: എൽ നിനോയും കാലാവസ്ഥ വ്യതിയാനവും സംസ്ഥാനത്ത് വർധിച്ചുവരുന്ന ഡെങ്കിപ്പനി ഭീഷണിയും തമ്മിൽ എന്തു ബന്ധം? താപനിലയും കാലവർഷ മഴയും ഡെങ്കിപ്പനി ഭീഷണിക്കുള്ള മുന്നറിയിപ്പാണെന്നാണ് പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

താപനിലയും എൽനിനോ സാഹചര്യങ്ങളും രണ്ടു മുതൽ മൂന്നു മാസം വരെ മുൻകൂട്ടിയുള്ള സൂചനകൾ നൽകുമ്പോൾ, കാലവർഷ മഴ പെട്ടെന്നുള്ള സൂചനയാണ് നൽകുന്നതെന്ന് പഠനം പറയുന്നു. പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയിൽ നിന്നുള്ള സോഫിയ യാക്കോബ്, റോക്സി മാത്യു കോൾ, എസ്.ബി. വൈശാഖ്, പുണെയിലെ ഐ.സി.എം.ആർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്ലേഷണൽ വൈറോളജി ആൻഡ് എയ്ഡ്സ് റിസർച്ചിൽ നിന്നുള്ള പി.ആർ. ശ്രീലക്ഷ്മി, തിരുവനന്തപുരം കേരള യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ നിന്നുള്ള ടി.എസ്. അനീഷ്, തൃശൂർ ഗവ. മെഡിക്കൽ കോളജിൽ നിന്നുള്ള പി.എസ്. ഇന്ദു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പഠനം ‘ജിയോ ഹെൽത്ത്’ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്.

കേരളത്തിലെ 14 വർഷത്തെ പ്രതിമാസ ഡെങ്കിപ്പനി, കാലാവസ്ഥ വിവരങ്ങൾ എന്നിവയാണ് പഠനവിധേയമാക്കിയത്. സംസ്ഥാനത്ത് സാധാരണയായി മേയിൽ ഡെങ്കിപ്പനി കേസുകൾ വർധിച്ചു തുടങ്ങുകയും ജൂൺ, ജൂലൈ മാസങ്ങളിൽ ഉച്ചസ്ഥായിയിലെത്തുകയും ചെയ്യുന്നു. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ ഏകദേശം 60 ശതമാനവും തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്താണ് ഉണ്ടാകുന്നത്. മൺസൂണിന് മുമ്പുള്ള കാലയളവിൽ 30.5-32.5ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയും 66-79ശതമാനം ആപേക്ഷിക ആർദ്രതയും അനുഭവപ്പെടുകയും തുടർന്ന് പ്രതിമാസം 180-450 മില്ലിമീറ്റർ വരെ മഴ ലഭിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഡെങ്കിപ്പനി വ്യാപകമാകുന്നതിന് അനുകൂലമാണ്. മൺസൂൺ കാലത്ത് ഡെങ്കിപ്പനി പടരാനുള്ള സാധ്യത വർധിപ്പിക്കുന്ന തരത്തിൽ, മഴക്കാലത്തിന് മുമ്പ് കേരളത്തിൽ ഉയർന്ന താപനില സൃഷ്ടിച്ച് എൽ നിനോ പ്രതിഭാസവും മുന്നറിയിപ്പ് സൂചന നൽകുന്നു.

അതേസമയം, അതിശക്തമായ മഴ കൊതുകിന്റെ മുട്ടകളെയും ലാർവകളെയും ഒഴുക്കിക്കളയുന്നതിലൂടെ രോഗപ്പകർച്ച താൽക്കാലികമായി കുറച്ചേക്കാം. 2026 ജൂൺ മുതൽ ആഗസ്റ്റ് വരെ മാസങ്ങളിൽ കേരളത്തിൽ 7,188 സ്ഥിരീകരിച്ച ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2016-2025 കാലയളവിലെ ഇതേ മൂന്ന് മാസങ്ങളിലെ ശരാശരിയെ അപേക്ഷിച്ച് ഇത് ഏകദേശം 60ശതമാനം കൂടുതലും 2006-2015 കാലയളവിലെ ശരാശരിയേക്കാൾ അഞ്ചിരട്ടിയിലധികവുമാണ്.

സമീപകാലത്തെ അപേക്ഷിച്ച് 2021-2040 കാലയളവിൽ കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഡെങ്കിപ്പനി കേസുകളിൽ 16 മുതൽ 20 ശതമാനം വരെ വർധനവുണ്ടാകാമെന്ന് പഠനം സൂചിപ്പിക്കുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ, കുറഞ്ഞ തോതിലുള്ള ഹരിതഗൃഹ വാതക ബഹിർഗമന സാഹചര്യത്തിൽ 46 ശതമാനവും വളരെ ഉയർന്ന തോതിലുള്ള ബഹിർഗമന സാഹചര്യത്തിൽ 113 ശതമാനവും വർധനവ് ഉണ്ടായേക്കാമെന്നും പഠനം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Climate change indicator: El Nino warns of the spread of dengue fever too
Next Story