അർബുദ നിർണയം കാര്യക്ഷമമാക്കും: കാന്‍സര്‍ കെയര്‍ സ്യൂട്ട് ജില്ലയില്‍ തുടങ്ങി
text_fieldsകൽപറ്റ: അർബുദ സാധ്യതയുള്ളതോ സംശയിക്കുന്നതോ ആയ തെരഞ്ഞെടുക്കപ്പെട്ട ആളുകളില്‍ കാന്‍സര്‍ സ്ക്രീനിങ് കാര്യക്ഷമമാക്കുന്നതിനുളള വെബ് പോര്‍ട്ടലായ കാന്‍സര്‍ കെയര്‍ സ്യൂട്ട് ജില്ലയില്‍ തുടങ്ങിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ.പി. ദിനീഷ് അറിയിച്ചു. കേരള കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് കാന്‍സര്‍ കെയര്‍ പോര്‍ട്ടല്‍ സംസ്ഥാനതലത്തില്‍ രൂപകൽപന ചെയ്തത്. വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായി ജില്ലയില്‍ ശൈലി ആപ് മുഖേന ഇതുവരെ സ്ക്രീന്‍ ചെയ്ത 275860 ആളുകളില്‍ 18433 ആളുകളെയാണ് കാന്‍സര്‍ ക്ലിനിക്കല്‍ സ്ക്രീനിങ്ങിന് വിധേയമാക്കേണ്ടത്. കുടുംബാരോഗ്യ കേന്ദ്രം, പ്രാഥമികാരോഗ്യ കേന്ദ്രം, സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ക്ലിനിക്കല്‍ സ്ക്രീനിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആഴ്ചയില്‍ നിശ്ചിത ദിവസം ക്ലിനിക്കല്‍ ബ്രെസ്റ്റ് എക്സാമിനേഷന്, ഓറല്‍ എക്സാമിനേഷന്, പാപ്സ്മിയര്‍ പരിശോധന എന്നിവയാണ് നടത്തുകയെന്ന് ഡി.എം.ഒ അറിയിച്ചു.
ശൈലി ആപ്പ് പ്രാരംഭഘട്ടത്തില്‍ തുടങ്ങിയ സുഗന്ധഗിരി, പൊഴുതന, വെള്ളമുണ്ട, ചുള്ളിയോട്, ചീരാല്‍, പൊരുന്നന്നൂര്‍, നൂല്പുഴ എന്നീ സ്ഥാപനങ്ങളില്‍ സര്‍ജന്റെയും ഗൈനക്കോളജിസ്റ്റിന്റെയും നേതൃത്വത്തില്‍ കാന്‍സര്‍ സ്ക്രീനിങ് ക്യാമ്പ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു.
242 പേരെ സ്ക്രീനിങ്ങിന് വിധേയമാക്കി. 88 പാപ്സ്മിയര്‍ ജില്ല ഹബ്ബ് ലാബിലേക്ക് പരിശോധനക്ക് അയക്കുകയും 25 പേരെ കൂടുതല്‍ പരിശോധനക്കായി റഫര്‍ ചെയ്യുകയും ചെയ്തു. പരിശോധനക്ക് ശേഷം ബയോപ്സി, എഫ്.എൻ.എ.സി തുടങ്ങിയവ വേണ്ടവരെ താലൂക്ക് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യും. താലൂക്ക് ആശുപത്രികളില്‍ ഈ ടെസ്റ്റുകള്‍ക്ക് വേണ്ട സാമ്പിളുകള്‍ എടുക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പിളുകള്‍ ഹബ് ആന്‍ഡ് സ്പോക്ക് സാമ്പിള്‍ മാനേജ്മെന്റ് സിസ്റ്റം വഴി ജില്ല ലാബുകളില്‍ എത്തിച്ചാണ് പരിശോധന. ലാബ്സിസ് പോര്‍ട്ടല്‍ വഴി പരിശോധന ഫലം ലഭ്യമാക്കും.കാന്‍സര്‍ ചികിത്സ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ തയാറാക്കിയ കാന്‍സര്‍ കെയര്‍ ഗ്രിഡ് രീതിയിലാവും കാന്‍സര്‍ കണ്ടെത്തുന്നവര്‍ക്ക് ചികിത്സ നല്‍കുക. ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് കാന്‍സര്‍ സ്ക്രീനിങ് പോര്‍ട്ടല്‍. ഈ ഹെല്‍ത്ത് ടീമാണ് പോര്‍ട്ടല്‍ വികസിപ്പിച്ചതെന്നും ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.