ബ്രൂസ് ലീയുടെ മരണത്തിലേക്ക് നയിച്ചത് അമിതമായ വെള്ളം കുടിയെന്ന് പഠനം
text_fieldsസിനിമകളിലെ ത്രസിപ്പുന്ന ആക്ഷൻ രംഗങ്ങൾകൊണ്ട് ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച വ്യക്തിയാണ് ചൈനീസ് ആയോധനകലാ വിദഗ്ധൻ ബ്രൂസ് ലീ. തന്‍റെ 32ാം വയസിലാണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്. ബ്രൂസ് ലീയുടെ മരണകാരത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചാരത്തിലുണ്ട്. താരത്തിന്‍റെ മരണത്തെക്കുറിച്ചുള്ള പുതിയ പഠനമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ബ്രൂസ് ലീ മരിച്ചത് അമിതമായി വെള്ളം കുടിച്ചതുകൊണ്ടാണെന്നാണ് പഠനത്തിൽ പറയുന്നു. ക്ലിനിക്കൽ കിഡ്നി ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ കണ്ടെത്തൽ.
സെറിബ്രൽ എഡിമ (തലച്ചോറിലുണ്ടായ നീർവീക്കം) ബാധിച്ചാണ് ബ്രൂസ് ലീ മരിച്ചതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അദ്ദേഹം ഉപയോഗിച്ച വേദനസംഹാരികളാണ് ഇതിനുകാരണമെന്നുമായിരുന്നു അനുമാനങ്ങൾ. എന്നാൽ അമിതമായി വെള്ളം കുടിച്ചതിനാൽ വൃക്ക തകരാറിലായാണ് ബ്രൂസ് ലീ മരിച്ചതെന്ന് പഠനത്തിൽ ഗവേഷകർ ചൂണ്ടികാട്ടുന്നു.
അമിതമായി വെള്ളം കുടിക്കുന്നതിന്‍റെ ഫലമായി ശരീരത്തിലെ സോഡിയത്തിന്‍റെ അളവ് കുറയുകയും ഇത് ഹൈപ്പോനാട്രീമിയക്ക് കാരണമാവുകയും ചെയ്തു. വൃക്കയുടെ പ്രവൃത്തന വൈകല്യം കാരണം കുടിക്കുന്ന വെള്ളത്തിനാനുപാതികമായി മൂത്രത്തിലൂടെ വെള്ളം പുറന്തള്ളാനും കഴിഞ്ഞിരുന്നില്ല. ഹൈപ്പോ നട്രീമിയയാണ് സെറിബ്രൽ എഡിമയിലേക്ക് നയിച്ചതെന്നും പഠനത്തിലുണ്ട്.
ബ്രൂസ് ലീ ഡയറ്റിന്‍റെ ഭാഗമായി ദ്രാവക രൂപത്തിലുള്ള ഭഷണമായിരുന്നു കൂടുതൽ കഴിച്ചിരുന്നതെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ ലിൻഡ തന്നെ പറഞ്ഞിട്ടുണ്ട്. കഞ്ചാവ് ഉപയോഗിച്ചതും ബ്രൂസ് ലീയുടെ ദാഹം വർധിക്കാൻ കാരണമായെന്നും ഗവേഷകർ പറയുന്നു. പഠനം പുറത്തുവന്നതോടെ ബ്രൂസ് ലീയുടെ മരണത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി.