വിവാഹിതർക്കു അർബുദ സാധ്യത കുറവോ?
text_fieldsലോകാരോഗ്യ രംഗത്ത് വലിയ ചർച്ചയ്ക്കിടയാക്കിയ പുതിയൊരു പഠനം മനുഷ്യബന്ധങ്ങളുടെ ആരോഗ്യപരമായ പ്രാധാന്യം വീണ്ടും മുന്നോട്ട് കൊണ്ടുവന്നിരിക്കുകയാണ്. വിവാഹിതരായ ആളുകൾക്ക് അർബുദസാധ്യത താരതമ്യേന കുറവാണെന്നതാണ് പഠനത്തിന്റെ പ്രധാന കണ്ടെത്തൽ. വ്യക്തിയുടെ ജീവിതശൈലി, സാമൂഹിക പിന്തുണ, ആരോഗ്യപരമായ ഇടപെടലുകൾ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാട് ഇതിലൂടെ ഉയർന്നുവരുന്നു. എന്നാൽ “വിവാഹം തന്നെയാണ് രോഗനിവാരകമെന്നല്ല, വിവാഹവുമായി ബന്ധപ്പെട്ട ജീവിതരീതികളാണ് നിർണായകമെന്നതാണ്” വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 10 കോടിയിലധികം ആളുകളുടെ ആരോഗ്യവിവരങ്ങൾ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 2015 മുതൽ 2022 വരെ രേഖപ്പെടുത്തിയ 40 ലക്ഷം അർഢുദ കേസുകൾ വിശകലനം ചെയ്താണ് പഠനം മുന്നോട്ട് പോയത്. ഈ വിവരങ്ങൾ പരിശോധിച്ചപ്പോൾ വിവാഹിതരായവർക്കും ഒരിക്കൽ വിവാഹിതരായിരുന്നവർക്കും (വിവാഹമോചിതർ, വിധവകൾ ഉൾപ്പെടെ) ഒരിക്കലും വിവാഹം കഴിക്കാത്തവരേക്കാൾ കാൻസർ സാധ്യത കുറവാണെന്ന് കണ്ടെത്തി. പ്രധാനമായും 30 വയസിനു മുകളിലുള്ളവരിലാണ് പഠനം കേന്ദ്രീകരിച്ചത്. ജീവിതകാലം മുഴുവൻ ഒരിക്കലും വിവാഹം കഴിക്കാത്തവർക്കാണ് അർബുദ സാധ്യത കൂടുതലായി കാണപ്പെട്ടത്.
വിവാഹിതരുമായി താരതമ്യം ചെയ്യുമ്പോൾ വിവാഹം കഴിക്കാത്ത പുരുഷന്മാർക്ക് അർബുദ സാധ്യത ഏകദേശം 70 ശതമാനം കൂടുതലാണ്. സ്ത്രീകളിൽ ഈ വ്യത്യാസം 85 ശതമാനം വരെയാണ്.
“വിവാഹം കാൻസർ തടയുന്നു” എന്നത് ശാസ്ത്രീയമായി ശരിയായ വ്യാഖ്യാനം അല്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ വിവാഹിതരുടെ ജീവിതരീതിയിൽ ചില ആരോഗ്യകരമായ ഘടകങ്ങൾ കൂടുതലായി കാണപ്പെടുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നു. വിവാഹിതർ സാധാരണയായി പുകവലി, മദ്യപാനം എന്നിവ കുറവായി ചെയ്യുന്നവരാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ഇവ കാൻസറിന്റെ പ്രധാന കാരണങ്ങളാണ്. വിവാഹിതരായവർക്കു ആരോഗ്യപരിശോധനകൾക്ക് പോകാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങൾ തുടക്കത്തിൽ കണ്ടെത്താൻ ഇത് സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

