മരുന്നുക്ഷാമം പടിവാതിൽക്കൽ; പാരസെറ്റാമോളും സിറിഞ്ചും കിട്ടാനില്ലാത്ത അവസ്ഥയിലേക്ക് രാജ്യം!
text_fieldsപശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് രാജ്യം നേരിടുന്ന പാചകവാതക, പെട്രോകെമിക്കൽ നിയന്ത്രണങ്ങൾ രാജ്യത്തെ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുന്നു. പാരസെറ്റാമോൾ ഉൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെയും സിറിഞ്ച്, ഗ്ലൗസ് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെയും നിർമാണത്തെ ഇത് ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗാർഹിക ആവശ്യങ്ങൾക്കായി എൽ.പി.ജി നീക്കിവെക്കുന്നതിന്റെ ഭാഗമായി വ്യവസായങ്ങൾക്കുള്ള വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം.
മരുന്ന് നിർമാണത്തിലെ വിവിധ ഘട്ടങ്ങളായ ഗ്രാനുലേഷൻ, വന്ധ്യംകരണം, ബോയിലറുകളുടെ പ്രവർത്തനം എന്നിവക്ക് എൽ.പി.ജി അല്ലെങ്കിൽ പി.എൻ.ജി അനിവാര്യമാണ്. ചെറുകിട-ഇടത്തരം മരുന്ന് നിർമാണ യൂനിറ്റുകൾ പൂർണമായും പാചകവാതകത്തെയാണ് ആശ്രയിക്കുന്നത്. വിതരണത്തിൽ തടസ്സമുണ്ടായാൽ അടുത്ത രണ്ടു മാസത്തിനുള്ളിൽ വിപണിയിൽ മരുന്ന് ക്ഷാമം അനുഭവപ്പെട്ടേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മിക്ക കമ്പനികൾക്കും നിലവിൽ 15 മുതൽ 30 ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണുള്ളത്.
മരുന്നുകളുടെ കോട്ടിങ്ങിന് ആവശ്യമായ ഐസോപ്രോപ്പൈൽ ആൽക്കഹോൾ (ഐ.പി.എ), പാരസെറ്റാമോൾ തുടങ്ങിയവയുടെ നിർമാണത്തിന് വേണ്ട പ്രൊപ്പിലീൻ, ബെൻസീൻ എന്നീ പെട്രോകെമിക്കലുകളുടെ ലഭ്യതയും കുറഞ്ഞു. ഗാർഹിക ആവശ്യങ്ങൾക്കായി ഇവ വഴിതിരിച്ചുവിടുന്നതിനാൽ വരും ദിവസങ്ങളിൽ 200-ഓളം മരുന്ന് നിർമാണ യൂനിറ്റുകൾ പ്രവർത്തനം നിർത്തേണ്ടി വരുമെന്ന് സെന്റർ ഫോർ ഡൊമസ്റ്റിക് ഇക്കണോമി പോളിസി റിസർച്ച് കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഗ്ലൗസുകൾ, പി.പി.ഇ കിറ്റുകൾ, സിറിഞ്ചുകൾ എന്നിവയുടെ നിർമാണത്തെയും ഇത് പ്രതികൂലമായി ബാധിക്കും.
പ്രതിസന്ധി രൂക്ഷമായതോടെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ വാണിജ്യ-പെട്രോളിയം മന്ത്രാലയങ്ങളെ സമീപിച്ചിട്ടുണ്ട്. കോവിഡ് കാലത്തെപ്പോലെ മരുന്ന് നിർമാണത്തെ അവശ്യ സേവനമായി പരിഗണിച്ച് ഇന്ധന വിതരണത്തിൽ ഇളവ് നൽകണമെന്നാണ് ഇവരുടെ ആവശ്യം. വിതരണം തടസ്സപ്പെട്ടാൽ രാജ്യത്തെ മാത്രമല്ല, ആഗോള മരുന്ന് വിപണിയെയും ഇത് സാരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

