പനിവന്നാൽ പപ്പായയിലേക്കല്ല, ക്ലിനിക്കിലേക്കാണ് നോക്കേണ്ടത്
text_fields2012-13 കാലത്ത് െഡങ്കി സകലരെയും ബാധിച്ച കാലത്താണ് പപ്പായയുടെ 'മാഹാത്മ്യം' പുറത്തുവരുന്നത്. ഒരു പത്രത്തിൽ കത്തിന്‍റെ രൂപത്തിലാണ് പപ്പായ ഇലയുടെ അസാമാന്യ രോഗശമന ശേഷിയെക്കുറിച്ച് വിവരം വരുന്നത്. പിന്നെ ഇടംവലം നോക്കാതെ വാർത്തകളുടെ ബഹളമായിരുന്നു. ഇൻറർനെറ്റ് പരിശോധിച്ചപ്പോൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇൗ വിശ്വാസം നിലനിൽക്കുന്നതായും കാണാം.
ഇപ്പോൾ ഡെങ്കിപനിക്കാരെല്ലാം പപ്പായ ഇലകൾ ചവച്ചും അരച്ചും കഴിക്കുന്നുണ്ടാവും അല്ലേ. നിർത്തേണ്ട കാര്യമില്ലെന്നാണ് ആയുർവേദ ആചാര്യൻമാർ പറയുന്നത്. എന്നാൽ പുരാതന കാലം മുതൽ പിൻതുടർന്നുവരുന്ന ആയുർവേദ ഗ്രന്ഥങ്ങളിലൊന്നും ഇങ്ങനെയൊരു മരുന്ന് പറയുന്നില്ല.
അന്ന് പത്ര വാർത്തകൾ വന്ന കാലത്ത് ഇടുക്കി ആയുർവേദ ഡി.എം.ഒയെ വിളിച്ച് കാര്യം അന്വേഷിച്ചു. പപ്പായ ഇല ഏതെങ്കിലും മരുന്നിൽ ഉൾപ്പെടുത്തുന്നുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. അടുത്ത കാലത്ത് ഏതെങ്കിലും മരുന്ന് കണ്ടുപിടിക്കപ്പെേട്ടാ, വല്ല അരിഷ്ടമോ, കഷായമോ അതല്ല വേറെ എന്തെങ്കിലും കണ്ടുപിടിക്കപ്പെട്ടോ എന്നും ചോദിച്ചു. അതിനും ഇല്ല എന്നായിരുന്നു മറുപടി. സർക്കാർ ഉദ്യോഗസ്ഥയല്ലേ അപ്ഡേറ്റഡ് അല്ലായിരിക്കും എന്ന് വിചാരിച്ചു.
പണ്ട് ചികുൻഗുനിയ പിടിച്ചപ്പോൾ കമ്യൂണിസ്റ്റ് പച്ച ചതച്ചതും ചാറുമൊക്കെ നല്ലതാണെന്ന് പറഞ്ഞ് വ്യാപക പ്രചാരണമുണ്ടായിരുന്നു. അന്ന് പാലാ തൊടുപുഴ റോഡിൽ കരിങ്കുന്നത്ത് തുറന്ന ഒരു താൽക്കാലിക വൈദ്യശാലയിൽ നിന്ന് ജാറിലാണ് രോഗികൾ മരുന്നുമായി മടങ്ങിയിരുന്നത്.
ഇൗ അനുഭവം മുൻനിർത്തി മുൻനിരയിലുള്ള സ്വകാര്യ ആയുർവേദ മരുന്നു നിർമാണ കമ്പനികളിലേക്ക് പപ്പായ മരുന്നിനെക്കുറിച്ച് വിളിച്ചുചോദിച്ചു. അവർക്കും പത്രത്തിൽ കണ്ട അറിവേ ഉള്ളൂ. ഇൗ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാർത്ത കൊടുത്തു. പിറ്റേന്ന് ഒന്നും സംഭവിച്ചില്ല. അതിെൻറ പിറ്റേന്ന്, നേരത്തെ കത്ത് വന്ന പത്രം നോക്കിയപ്പോൾ ബോധം പോയി. പപ്പായ ഇല ആയുർദേവത്തിൽ ഇല്ല എന്ന് എന്നെ പറഞ്ഞു പഠിപ്പിച്ച ഡി.എം.ഒ പപ്പായ ഇലകളുടെ ഗുണം വർണിച്ചിരിക്കുന്നു. അതും നല്ല കളർ പേജിൽ.
നേരെ ഡി.എം.ഒയെ വിളിച്ചു. ഇന്ത്യയിൽ ഏതാണ്ട് 12 ഇനം പപ്പായയാണ് പ്രധാനമായും കൃഷി െചയ്യുന്നത്. ഇതിൽ ആറെണ്ണം കേരളത്തിൽ വ്യാപകമായി കാണുന്നുണ്ട്. ഡെങ്കിക്ക് ഇതിൽ ഏതാണ് മെച്ചം, മരുന്ന് എങ്ങനെയാണ് ഉണ്ടാക്കേണ്ടത്. കഴിക്കേണ്ട വിധം എന്താണ്. ഇത്രയും ചോദിച്ചപ്പോഴേക്കും മറുപടി വന്നു. അതൊന്നും എനിക്കറിയില്ല, പത്രത്തിൽ വന്നതാണ് സത്യം, പപ്പായ ഡെങ്കിക്ക് കൊള്ളാം. ഫോൺ വെച്ചുകഴിഞ്ഞു.
ഒരു വർഷം കൂടി കഴിഞ്ഞു. ഇതിനിടയിൽ ഡെങ്കിപനി ബാധിച്ചു. തുടക്കമാണ്, ആശുപത്രിയിൽ അഡ്മിറ്റായി. രണ്ടാം ദിവസം കിടക്കക്കരികിൽ വന്ന് ദയനീയമായി നിന്ന ഫിസിഷ്യനെ ചിരിച്ചുകാണിച്ചിട്ട് കാര്യം ചോദിച്ചു. ഡെങ്കിപ്പനിക്ക് എന്താണ് മരുന്ന്. ഡോക്ടർക്ക് പറയാൻ മടി. നിർബന്ധിച്ചപ്പോൾ രഹസ്യം പുറത്തായി. പാരസെറ്റാമോൾ. പനി കൂടാതിരിക്കാനാണിത്. പിന്നെ കഴിയുന്നത്ര വെള്ളം കുടിക്കുക, വിശ്രമിക്കുക. രോഗം തനിയെ മാറും. മറ്റ് അവയവങ്ങൾക്ക് തകരാറുവരുന്നുണ്ടോയെന്ന് നിരീക്ഷിക്കും. ബാധിച്ചാൽ അതിന് ചികിൽസിക്കും. അല്ലെങ്കിൽ കുറച്ചുദിവസം നന്നായി വിശ്രമിച്ചാൽ രോഗം മാറും.
ഡോക്ടർക്ക് അതൊക്കെ പറയാം തടി എെൻറ സ്വന്തമാണല്ലോ. വിപ്ലവം പറഞ്ഞിരുന്നാൽ ചത്തുപോയാലോ. ഇനിയും എത്ര ചിക്കൻ ഫ്രൈ തിന്നാനുള്ളതാണ്. ഡോക്ടറോട് ചോദിച്ചു പപ്പായ ഇല ജ്യൂസ് അടിച്ചാലോ. ഡോക്ടർക്ക് വീണ്ടും കൺഫ്യൂഷൻ. ചിലർ കഴിക്കാറുണ്ട്. വേണമെങ്കിൽ നോക്കാം. പക്ഷേ, തുടക്കത്തിൽ ചികിൽസിക്കാതെ ഇലയും ചവച്ചിരുന്നാൽ ശരിയാവില്ല. ഇതൊക്കെ കഴിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴും പപ്പായ ഇല കഴിക്കാമോ ഇല്ലയോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം വന്നിട്ടില്ല. സംശയാതീതമായി തെളിഞ്ഞിട്ടുമില്ല.
ഇന്ത്യൻ പീഡിയാട്രിക് ജേർണലിൽ (2014 ഏപ്രിൽ15, Volume 51). ഗ്വാളിയോർ ജി.ആർ മെഡിക്കൽ കോളജിലെ പീഡിയാട്രിക് വിഭാഗം ഡോക്ടർ നീതു ശർമ്മയും ദേവവേന്ദ്രമിശ്രയും ചേർന്നെഴുതിയ ലേഖനത്തിൽ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്. അത് പ്രകാരം െഡങ്കിപ്പനി ഏതാണ്ട് സ്വയം ഭേദമാകുന്ന രോഗമാണ് (Self- limiting disease). അതായത് ശരീരത്തിെൻറ പ്രതിരോധ ശേഷിയാണ് പ്രധാന മരുന്ന്. ഡെങ്കിപനി ഭേദമായിത്തുടങ്ങുേമ്പാൾ രക്തത്തിലെ പ്ലേറ്റ്ലറ്റ്കളുടെ അളവ് പൊടുന്നനെ വർധിക്കും. അതാണ് അതിെൻറ രീതി. അപ്പോൾ സംഭവം അതാണ്, വിശ്രമത്തിനൊപ്പം ജ്യൂസും കഴിക്കുന്നവർക്ക് ഇത് ഇലയുടെ മാജിക്കായി തോന്നും.
അതേസമയം മലേഷ്യയിലും മറ്റും പപ്പായ ഇല ഉപയോഗിച്ച് മൃഗങ്ങളിൽ നടത്തിയ ചില പരീക്ഷണങ്ങളിൽ രക്തത്തിെൻറ ഗുണം വർധിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ, ഇതുകൊണ്ട് മാത്രം ഡെങ്കിപ്പനി മാറും എന്ന് ഉറപ്പിച്ചുപറയാനാവില്ല. മനുഷ്യരിലടക്കം കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ ഉണ്ടാവേണ്ടതുണ്ട് എന്നാണ് അവരും പറഞ്ഞുെവക്കുന്നത്.
2015 സെപ്റ്റംബറിൽ ദൽഹിയിൽ ഡങ്കിപ്പനി പടർന്നപ്പോൾ ജനം പപ്പായ തൈവാങ്ങാൻ നഴ്സറികളിൽ തിക്കിത്തിരക്കുകയായിരുന്നു. അന്ന് സർ ഗംഗാറാം ആശുപത്രിയിലെ സീനിയർ കൺസൾട്ടൻറ് (ആയുർവേദം) പ്രീതി ചാബ്ര ഇത് ആയുർവേദമല്ലെന്നും അങ്ങനെയൊരു മരുന്ന് ഇല്ലെന്നും പറഞ്ഞ് രംഗത്ത് വന്നിരുന്നു. പപ്പായ മരുന്നിെൻറ കൗതുകം റിപ്പോർട്ട് ചെയ്ത ദേശീയ മാധ്യമങ്ങളാകെട്ട പപ്പായ മരുന്ന് കഴിക്കുന്നതുകൊണ്ട് ഡോക്ടറെ കാണാതിരിക്കരുതെന്ന് പ്രത്യേക മുന്നറിയിപ്പ് നൽകി മര്യാദ കാട്ടുകയും ചെയ്തിരുന്നു.
കോസ്റ്റാറിക്കയിലും മെക്സിക്കോയുടെ തെക്കൻ മേഖലയിലും പിറന്ന് പിന്നീട് ലോകം മുഴുവൻ പ്രചരിച്ച പപ്പായക്ക് നമ്മുടെ നാടൻ ആയുർവേദത്തിൽ കയറിപ്പറ്റാൻ ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അതായത് പനിവന്നാൽ പപ്പായ മരത്തിലേക്കല്ല പനി ക്ലിനിക്കിലേക്കാണ് നോക്കേണ്ടതെന്ന് സാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.