നനഞ്ഞ തുണി വീടിനുള്ളിൽ ഉണക്കാനിടാറുണ്ടോ? അപകടങ്ങൾ പതിയിരിപ്പുണ്ട്...
text_fieldsകുളിച്ച് കഴിഞ്ഞ ശേഷം മുറിയിൽ ഉണക്കാനിടുന്ന തോർത്തും മഴയത്ത് ഫാനിന്റെ കാറ്റത്ത് ഉണക്കുന്ന വസ്ത്രങ്ങളും ഒറ്റനോട്ടത്തിൽ കുഴപ്പമില്ലെന്ന് തോന്നാം. എന്നാൽ വീട്ടിനുള്ളിൽ വസ്ത്രങ്ങൾ ഉണക്കുന്നത് ഈർപ്പം വർധിക്കാനും ആസ്ത്മ, അലർജി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ വഷളാകാനും സാധ്യതയുണ്ട്. മാത്രമല്ല തങ്ങി നിൽക്കുന്ന ഈർപ്പം വീടിനുള്ളിലെ വായുവിന്റെ ഗുണത്തേയും ബാധിക്കുന്നതാണ്. അതുകൊണ്ട് വീടിനുള്ളിൽ വസ്ത്രം ഉണക്കാനിടുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ തിരിച്ചറിയണം.
നനഞ്ഞ വസ്ത്രങ്ങൾ വീടിനകത്ത് ഉണക്കാനിടുമ്പേൾ അവയിലുണ്ടാകുന്ന ഈർപ്പം വീട്ടിനുള്ളിലെ ചുമരിലും ഫർണീച്ചറുകളിലും പറ്റിപിടിക്കും. ക്രമേണ ഇത് പൂപ്പലായി മാറുകയും ചുമരിലെ പാളികൾ അടർന്നു പോകുന്നതിനും ഫർണീച്ചറുകളിൽ കേടുപാടുകൾ സംഭവിക്കുന്നതിനും കാരണമാവും. നമ്മൾ ചെയ്യുന്ന ചെറിയ കാര്യമാണ് ഇതിനൊക്കെ കാരണമെന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കാം. എന്നാൽ നനഞ്ഞ തുണിയിൽ നിന്ന് എത്രത്തോളം വെള്ളമാണ് പുറത്ത് പോവുന്നതെന്ന് നാം അറിയുന്നില്ല. ഒരു ലോഡ് നനഞ്ഞ വസ്ത്രം ഉണക്കുമ്പോൾ ഏകദേശം രണ്ട് ലിറ്റർ വെള്ളമാണ് വായുവിലേക്ക് എത്തുന്നത്.
ഇത്തരത്തിൽ അന്തരീക്ഷത്തിൽ കലരുന്ന ഈർപ്പം ആസ്ത്മ, ശ്വസതടസ്സം, ശ്വാസകോശവുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങൾ എന്നിവക്ക് കാരണമാവും. ഇത് കൂടുതലായി ബാധിക്കുന്നത് കുട്ടികളെയും പ്രതിരോധശേഷി കുറഞ്ഞവരെയുമാണ്. അലർജി ഉള്ളരെയും ഇത് കാര്യമായി ബാധിക്കുന്നതാണ്. കഠിനമായ തുമ്മൽ, കണ്ണ് ചൊറിച്ചിൽ, ചർമരോഗങ്ങൾ എന്നിവക്കും കാരണമാവും. കൂടാതെ വസ്ത്രം അലക്കുമ്പോൾ ഉപയോഗിക്കുന്ന ഡിറ്റർജന്റിലെയും സോപ്പിലെയും രാസവസ്തുക്കൾ വായുവിൽ കലരുന്നതും അത് ശ്വസിക്കുന്നതും ആരോഗ്യത്തിന് ദോഷം ചെയ്യും.
കരുതിയിരിക്കാം
ഇനി ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മുറിക്കുള്ളിൽ തന്നെ വസ്ത്രങ്ങൾ ഉണക്കേണ്ടി വന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
വായു സഞ്ചാരം ഉറപ്പാക്കുക: വസ്ത്രത്തിലെ ഈർപ്പത്തിനെ സഞ്ചരിക്കാൻ അനുവദിക്കുക. അതിനായി ജനലുകൾ തുറന്നിടുകയോ എക്സോസ്റ്റ് ഫാൻ പ്രവർത്തിപ്പിക്കുകയോ ചെയ്യാം.
ഡി ഹ്യുമിഡിഫയർ ഉപയോഗിക്കാം: വായുവിലെ അമിത ഈർപ്പം വലിച്ചെടുത്ത് അന്തരീക്ഷം ഉണക്കമുള്ളതാക്കാൻ സഹായിക്കുന്ന ഒരു ഉപകരണമാണ് ഡി ഹ്യുമിഡിഫയർ.
പ്രത്യേക മുറികൾ ഉപയോഗിക്കുക: ആളുകൾ കൂടുതൽ സമയം ചെലവഴിക്കുന്ന മുറികൾ ഒഴിവാക്കാൻ ശ്രമിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

