തലച്ചോറ്, ഹൃദയം, വൃക്ക... മനുഷ്യൻ മരിക്കുമ്പോൾ ഏത് അവയവമാണ് ആദ്യം നിലക്കുന്നത്?
text_fieldsമരണം എന്നത് ഒരു സ്വിച്ച് ഓഫ് ചെയ്യുന്നത് പോലെ പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല. ഓരോ അവയവങ്ങളും അവയുടെ ഓക്സിജൻ ആവശ്യകത അനുസരിച്ച് വ്യത്യസ്ത സമയങ്ങളിലാണ് പ്രവർത്തനം നിർത്തുന്നത്. നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ ഓക്സിജൻ ആവശ്യമുള്ള അവയവമാണ് തലച്ചോർ. ഹൃദയമിടിപ്പ് നിലച്ച് രക്തയോട്ടം നിൽക്കുന്നതോടെ ഓക്സിജൻ ലഭിക്കാതെ വരികയും 4 മുതൽ 7 മിനിറ്റിനുള്ളിൽ മസ്തിഷ്ക കോശങ്ങൾ നശിച്ചു തുടങ്ങുകയും ചെയ്യുന്നു. ഇതിനെയാണ് 'മസ്തിഷ്ക മരണം' (Brain Death) എന്ന് വിളിക്കുന്നത്. വൈദ്യശാസ്ത്രപരമായി ഒരാൾ മരിച്ചുവെന്ന് ഉറപ്പിക്കുന്നത് ഹൃദയമിടിപ്പ് നിൽക്കുമ്പോഴല്ല, മറിച്ച് തലച്ചോറിന്റെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കുമ്പോഴാണ്.
ഹൃദയമിടിപ്പ് നിൽക്കുന്നതോടെ ശ്വാസകോശത്തിന്റെ പ്രവർത്തനവും അവസാനിക്കുന്നു. സാധാരണ മരണങ്ങളിൽ ഇവ രണ്ടും ഏകദേശം ഒരേ സമയത്താണ് സംഭവിക്കുന്നത്. എന്നാൽ ആശുപത്രികളിൽ വെന്റിലേറ്റർ പോലുള്ള യന്ത്രങ്ങളുടെ സഹായത്തോടെ മരണശേഷവും കുറച്ചു സമയം കൂടി ഇവയിലേക്ക് ഓക്സിജൻ എത്തിക്കാൻ സാധിക്കും. ഹൃദയവും ശ്വാസകോശവും മരണശേഷം 4 മുതൽ 6 മണിക്കൂർ വരെ മാത്രമേ മാറ്റിവെക്കലിനായി ഉപയോഗിക്കാൻ കഴിയൂ.
കരൾ, ആഗ്നേയഗ്രന്ഥി, കുടൽ എന്നീ അവയവങ്ങൾ ഊർജ്ജവും എൻസൈമുകളും ഉപയോഗിക്കുന്നതിനാൽ ഹൃദയത്തെക്കാൾ വേഗത്തിൽ നശിക്കാൻ സാധ്യതയുണ്ട്. രക്തയോട്ടം നിലച്ച് 8 മുതൽ 18 മണിക്കൂറിനുള്ളിൽ ഇവയുടെ പ്രവർത്തനം പൂർണ്ണമായും നിലക്കും. ശാസ്ത്രീയമായി തണുപ്പിച്ച് സൂക്ഷിച്ചില്ലെങ്കിൽ ഇവ വേഗത്തിൽ ചീത്തയാകും. ശരീരത്തിലെ കൂടുതൽ പ്രതിരോധശേഷിയുള്ള അവയവങ്ങളാണ് വൃക്കകൾ. കൃത്യമായി തണുപ്പിച്ചു സൂക്ഷിച്ചാൽ മരണശേഷം 24 മുതൽ 36 മണിക്കൂർ വരെ വൃക്കകൾ മാറ്റിവെക്കാനായി ഉപയോഗിക്കാം.
കണ്ണിലെ സുതാര്യമായ പാളിയായ കോർണിയ ഓക്സിജനെ അധികം ആശ്രയിക്കാത്തതിനാൽ മരണശേഷം ഏകദേശം 14 ദിവസം വരെ കേടുകൂടാതെ ഇരിക്കും. അതുകൊണ്ടാണ് നേത്രദാനം മരണശേഷം കുറെ സമയം കഴിഞ്ഞും സാധ്യമാകുന്നത്. ശരീരത്തിലെ ടിഷ്യൂകൾ, ചർമം, എല്ലുകൾ എന്നിവയാണ് ഏറ്റവും അവസാനം നശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

