വേനൽ നോമ്പ്: ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
text_fieldsഇതര ആരാധനാരീതികളില്‍നിന്ന് ഏറെ ഭിന്നവും സവിശേഷതകള്‍ നിറഞ്ഞതുമായ ആരാധനയാണ് വ്രതം. ക്ഷമയും ആത്മനിയന്ത്രണവുമാണ് വ്രതാനുഷ്ഠാനത്തിെൻറ മുഖമുദ്ര. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞതുകൊണ്ട് മാത്രം വ്രതത്തിെൻറ പൂര്‍ണത കൈവരിക്കാന്‍ കഴിയില്ല. പ്രത്യുത, കാമ-കോപ-ക്രോധാദി വികാരങ്ങളെ നിയന്ത്രിക്കുകയും മുഴുവന്‍ അവയവങ്ങളെയും അരുതായ്മകളില്‍നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്താല്‍ മാത്രമേ നോമ്പിെൻറ പരിപൂര്‍ണ പ്രതിഫലം പ്രതീക്ഷിക്കാന്‍ കഴിയൂ എന്നാണ് വിശ്വാസം. അതിെൻറ സുപ്രധാന ഭാഗം ഭക്ഷണം നിയന്ത്രിക്കുക എന്നതാണ്.
എന്നാൽ, മലയാളികൾ റമദാൻ മാസത്തെ കേവലം ‘ഫുഡ് ഫെസ്റ്റിവൽ’ ആക്കി മാറ്റാൻ മത്സരിക്കാറാണ് പതിവ്. കേരളം ജീവിതശൈലീരോഗങ്ങളുടെ പറുദീസയായി മാറാൻ കാരണവും മലയാളികളുടെ പാശ്ചാത്യ ഭക്ഷണരീതിതന്നെയാണ്. മതം അനുശാസിക്കുന്നതു പ്രകാരം മിതത്വം പാലിച്ച്, ശാസ്ത്രീയമായി നോമ്പെടുത്താൽ ഒരു പരിധി വരെ ഇത്തരം ശാരീരിക-മാനസിക അസ്വസ്ഥതകളിൽനിന്ന് മുക്തി നേടാനാവും. ഗുരുതര അസുഖങ്ങൾ വരെ അലട്ടുന്ന പലരും നോമ്പെടുക്കുന്നതും അവരിൽ രോഗം മൂർച്ഛിക്കുന്നതും നോമ്പുകാലത്തെ പതിവ് സംഭവങ്ങളാണ്. അവർക്ക് നോമ്പെടുക്കുന്നതിൽനിന്ന് മതം ഇളവ് അനുവദിച്ചിരിക്കെയാണിത്. അത്തരക്കാർ നോമ്പിനെ വൈകാരികമായി സമീപിക്കുന്നതിന് പകരം ആരോഗ്യത്തെ വിലയിരുത്തി പക്വതയോടെ കാര്യങ്ങൾ ഗ്രഹിക്കണം. വേനൽക്കാലത്ത് നോമ്പെടുക്കുമ്പോൾ പലരിലും കടുത്ത ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെടാറുണ്ട്. ഇത്തവണത്തെ നോമ്പുകാലവും ചുട്ടുപൊള്ളുന്നതാണ്. നോമ്പുകാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിലേക്ക്...
നോമ്പിെൻറ ശാരീരിക പ്രയോജനങ്ങൾ
●ഭക്ഷണവും വെള്ളവും ഒഴിവാക്കിയുള്ള ഉപവാസം മൂലമുണ്ടാകുന്ന ലഘു നിർജലീകരണം ശരീരത്തിെൻറ ജലസംവിധാനത്തെ മെച്ചപ്പെടുത്തും. വൃക്കകൾക്ക് വിശ്രമം നൽകും.
●ദഹനേന്ദ്രിയവ്യവസ്ഥക്ക് വിശ്രമം ലഭിക്കുന്നു. അതുവഴി ഉപാപചയത്തിെൻറ പണിപ്പുരയായ കരളിനും വിശ്രമം നൽകുന്നു.
●കരളിലെ ഗ്ലൈക്കോജനും ശരീരത്തിലെ കൊഴുപ്പും ഉൗർജോൽപാദനത്തിന് ഉപയോഗിക്കുന്നതിനാൽ ഭാരം കുറയുന്നു.
●കൊഴുപ്പിൽ ശേഖരിക്കപ്പെടുന്ന വിഷാംശങ്ങൾ നീക്കം ചെയ്യപ്പെടുന്നു.
●ഉണർവും മാനസികോല്ലാസവും വർധിപ്പിക്കുന്ന എൻഡോർഫിനുകൾ രക്തത്തിലേക്ക് സ്രവിപ്പിക്കപ്പെടുന്നു.
●തലച്ചോറിെൻറ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുന്നു.
●കൊളസ്ട്രോൾനില താഴുന്നു. രക്തധമനികളുടെ ഭിത്തികളിൽ കൊഴുപ്പടിഞ്ഞുകൂടുന്നതും കുറയുന്നു. തൽഫലമായി ഹൃദയാഘാതം, പക്ഷാഘാതം, പിത്താശയക്കല്ലുകൾ എന്നിവക്കുള്ള സാധ്യത കുറയുന്നു.
●നല്ല കൊളസ്ട്രോളായ എച്ച്.ഡി.എൽ കൂടുന്നു.
●ട്രൈഗ്ലിസറൈഡ്, എൽ.ഡി.എൽ.വി.എൽ.ഡി.എൽ രക്തസമ്മർദം, ബോഡിമാസ് ഇൻഡക്സ്, അരവണ്ണം എന്നിവ കുറയുന്നതിനാൽ ഹൃദ്രോഗസാധ്യത കുറയുന്നു.
●ഉപാപചയ പ്രക്രിയ മെച്ചപ്പെടുന്നു. ഇതുമൂലം കൂടുതൽ പോഷണങ്ങൾ വലിച്ചെടുക്കപ്പെടുന്നു.
●സ്ട്രെസ് ഹോർമോണായ കോർട്ടിസോളിെൻറ ഉൽപാദനം കുറയുന്നു. തൽഫലമായി പിരിമുറുക്കം കുറയുന്നു.
●ശാരീരികദ്രവങ്ങൾ ഗാഢമാകുന്നു. രക്താതിസമ്മർദം കുറയാനും ഇത് കാരണമാകുന്നു.
●പുകവലി, അമിതമായ ചായ, കാപ്പി തുടങ്ങിയ ദുഃസ്വഭാവങ്ങളെ അകറ്റിനിർത്താൻ മനസ്സ് തയാറാക്കപ്പെടുന്നു.
●നമസ്കാരം ആരാധനപോലെതന്നെ ലഘു വ്യായാമവുമാണ്. നമസ്കാരത്തിൽ സന്ധികളെല്ലാം അയയുകയും ഇളകുകയും ചെയ്യുന്നു. തറാവീഹ് നമസ്കാരം ദൈർഘ്യമേറിയതും 200ഓളം കലോറി ഊർജം ഉപയോഗപ്പെടുത്തുന്നതുമാണ്.
●ഖുർആൻ പാരായണം മനസ്സിന് ശാന്തിയും ഓർമക്ക് മികവും ഏകാഗ്രതയും നൽകുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
●വിവിധ തരം ഉദരരോഗങ്ങള്‍, അള്‍സര്‍, ബി.പി, പ്രമേഹസംബന്ധമായ പ്രശ്നങ്ങള്‍, നിര്‍ജലീകരണം മൂലമുണ്ടാകുന്ന അപകടങ്ങള്‍ എന്നിങ്ങനെ നോമ്പുകാലത്ത് വലിയതോതില്‍ മൂർച്ഛിക്കുന്ന രോഗങ്ങള്‍ പലതാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങളുള്ളവർ ഡോക്ടര്‍മാരുടെ ഉപദേശം തേടണം.
●ഗർഭിണികൾ നോമ്പെടുത്താൽ ഗർഭസ്ഥ ശിശുവിെൻറ തൂക്കം കുറയാം. മുലയൂട്ടുന്ന സ്ത്രീകൾ നോമ്പനുഷ്ഠിച്ചാൽ അവരുടെ പോഷണത്തിൽ ചെറിയ ഇടിവുണ്ടാവുകയും അത് പാലുൽപാദനത്തിൽ കുറവുണ്ടാക്കുകയും ചെയ്തേക്കാം.
●വൃക്ക മാറ്റിവെച്ചവർ ഒരു വർഷമെങ്കിലും കഴിയാതെ വ്രതം അനുഷ്ഠിക്കുന്നത് ആശ്വാസ്യമല്ല.
●നോമ്പുതുറക്കുമ്പോഴത്തെ അമിത ഭക്ഷണം ദഹനക്കുറവും അലസ്യവുമുണ്ടാക്കും.
●ഉറക്കം അമിതമായി നീണ്ടതോ ഹ്രസ്വമായതോ ആവാം. ആന്തരിക ഹോർമോൺ സ്രവങ്ങളെയും അവയുടെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കാം. നിദ്രാ സഹായിയായ മെലോടോണിെൻറ ഉൽപാദനത്തിെൻറ കുറവുണ്ടാകുന്നത് ഉണർവിെൻറയും ഉറക്കത്തിെൻറയും സാധാരണ താളക്രമത്തെ പ്രതികൂലമായി ബാധിക്കാം.
●നിർജലീകരണം കാരണം ക്ഷീണം, തലവേദന, ഓക്കാനം, കൂടിയ നെഞ്ചിടിപ്പ് തുടങ്ങിയവ െചറിയ രീതിയിൽ അനുഭവപ്പെടാം. പ്രത്യേകിച്ച് പ്രായക്കൂടുതലുള്ളവരിൽ. രക്തത്തിലെ യൂറിക് ആസിഡിെൻറ തോത് കൂടുകയും അത് വൃക്കകളുടെ പ്രവർത്തനത്തെ ലഘുവായി ബാധിക്കുകയും ചെയ്യും.
●പെപ്റ്റിക് അൾസർ സങ്കീർണമാകാൻ സാധ്യതയുണ്ട്.
● രക്തസമ്മർദം, അമിത കൊഴുപ്പ്, യൂറിക് ആസിഡിെൻറ ക്രമാതീത വർധന, ഹൃദയം, കരൾ, വൃക്കകൾ എന്നിവയുടെ ഗുരുതര രോഗാവസ്ഥ എന്നിവയൊക്കെ നോമ്പനുഷ്ഠിക്കുന്നതു വഴി സങ്കീർണമായേക്കാം.
● രോഗികൾ നോമ്പുകാലത്ത് ഔഷധസേവയിൽ വീഴ്ച വരുത്താനിടയാകുന്നുണ്ട്.
●ഉറക്കത്തകരാറുകൾ, തലവേദന, ക്ഷിപ്രകോപം തുടങ്ങിയവ ചിലരിൽ ഉണ്ടാകാനിടയുണ്ട്. മൈഗ്രേൻ തലവേദനയുടെ കാഠിന്യവും തവണകളും കൂടാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് സ്ത്രീകളിൽ.
പ്രമേഹരോഗികൾ നോമ്പെടുക്കുമ്പോൾ
റമദാൻ വ്രതം ആരംഭിക്കുന്നതോടെ ഏതൊരു പ്രമേഹ രോഗിയുടെയും മനസ്സിൽ നിറയെ ആശങ്കയാണ്. ഈ സാഹചര്യത്തിൽ നോമ്പെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന ചിന്തയാണ് അവരുടെ മനസ്സ് നിറയെ. അസുഖം കൂടുതലുള്ളവരെ നോമ്പെടുക്കുന്നതിൽനിന്ന് വിലക്കിയാലും പലർക്കും നോമ്പെടുത്തേ പറ്റൂ എന്ന് ശാഠ്യംപിടിക്കുന്നവരും ഉണ്ട്. എന്നാൽ, പ്രമേഹരോഗത്തിെൻറ അവസ്ഥ, രോഗിയുടെ പ്രായം, രോഗി ഉപയോഗിക്കുന്ന മരുന്നുകൾ, രോഗിക്കുള്ള മറ്റു സങ്കീർണതകൾ എന്നിവ അടിസ്ഥാനമാക്കി മാത്രമേ റമദാൻ വ്രതാനുഷ്ഠാനത്തെക്കുറിച്ചു തീരുമാനിക്കാനാവൂ. വ്രതാനുഷ്ഠാനം പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞുപോകുന്നതിനും നിർജലീകരണത്തിനും കാരണമായേക്കാം എന്നതാണ് പ്രധാനകാരണം.
●ഡയബറ്റിക് രോഗികൾ ഈ സമയങ്ങളിലുള്ള ഭക്ഷണരീതിയും മരുന്ന് ഉപയോഗിക്കുന്നതും ഏറെ ശ്രദ്ധയോടെ ചെയ്യണം. യഥാസമയം ഭക്ഷണവും മരുന്നും കിട്ടിയില്ലെങ്കിൽ പഞ്ചസാരയുടെ അളവിൽ വ്യതിയാനങ്ങൾ വരാനും അതുവരെ നല്ലനിലയിൽ നിന്നിരുന്ന പഞ്ചസാരയുടെ അളവ് മാറാനും കാരണമാവും.
●അതുകൊണ്ടുതന്നെ വ്രതാനുഷ്ഠാനത്തിനു മുമ്പായി നിർബന്ധമായും ഡോക്ടറെ കാണുകയും വേണ്ടവിധത്തിലുള്ള മാറ്റങ്ങൾ മരുന്നിൽ വരുത്താൻ ശ്രദ്ധിക്കുകയും വേണം. ഉദാഹരണത്തിന്, മൂന്നുനേരം മരുന്നു കഴിക്കുന്നവർ അതു രണ്ടു നേരമായി ക്രമീകരിക്കണം. ഇതുപോലെ രക്തസമ്മർദ ഗുളികകളും ക്രമീകരിക്കാവുന്നതാണ്.
●ഇൻസുലിൻ എടുക്കുന്ന പ്രമേഹരോഗികൾ നോമ്പനുഷ്ഠിക്കാതിരിക്കുന്നതാണ് നല്ലത്. നോമ്പെടുക്കുന്നുണ്ടെങ്കിൽ ദിവസത്തിൽ ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ച് അതിനനുസൃതമായി മാത്രം ഇൻസുലിൻ എടുക്കണം.
●മൂന്നു മാസത്തിനിടയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാംവിധം വളരെ കുറഞ്ഞുപോയിട്ടുള്ളവർ, കൂടിപ്പോയിട്ടുള്ളവർ, പ്രമേഹംമൂലമുള്ള വൃക്കരോഗമുള്ളവർ, പ്രമേഹം കണ്ണിനെ ബാധിച്ചവർ, ഹൃദയാഘാതം വന്നവർ, പ്രമേഹം നാഡികളെ ബാധിച്ചതിനാൽ രക്തത്തിലെ പഞ്ചസാര കുറയുന്നത് തിരിച്ചറിയാൻ കഴിയാത്തവർ, പ്രായംകൂടിയ പ്രമേഹരോഗികൾ, ഡയാലിസിസിന് വിധേയരാവുന്നവർ, ടൈപ് 1 പ്രമേഹരോഗികൾ, വർഷങ്ങളായി പ്രമേഹരോഗമുള്ളവർ, പ്രമേഹ പാദരോഗമുള്ളവർ എന്നിവർ വ്രതം അനുഷ്ഠിക്കാതിരിക്കുന്നതാണ് ഉത്തമം.
●നോമ്പനുഷ്ഠിക്കുമ്പോൾ പ്രമേഹരോഗികൾക്ക് തലകറക്കം, ക്ഷീണം, ആശയക്കുഴപ്പം, അപസ്മാരം എന്നിവ അനുഭവപ്പെട്ടാൽ ഉടനെ പഞ്ചസാര അടങ്ങിയ പാനീയങ്ങളോ മിഠായികളോ കൊടുത്തേ പറ്റൂ. വീട്ടിൽവെച്ച് ബോധക്ഷയം വന്നാൽ മധുരം, നാവിനടിയിൽ വെച്ചുകൊടുക്കണം
●രക്തത്തിലെ പഞ്ചസാരയുടെ അളവു കുറക്കുന്ന മരുന്നുകൾ വൈകീട്ട് നോമ്പു തുറക്കുന്ന സമയത്ത് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
●പ്രമേഹരോഗ സങ്കീർണതകളായ റെറ്റിനോപ്പതി, ന്യൂറോപ്പതി, നെഫ്രോപ്പതി, ഹൃദയാഘാതം, ഹൃദയസ്തംഭനം, മസ്തിഷ്കാഘാതം എന്നിവയുള്ളവർ കഴിയുന്നതും നോമ്പനുഷ്ഠിക്കാതിരിക്കുന്നതാണ് ഉചിതം.
●ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും നല്ലരീതിയിൽ പ്രമേഹം നിയന്ത്രിക്കുന്നവർ, കുറഞ്ഞ അളവിൽ മരുന്ന് ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കുന്നവർ, രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാൻ സാധ്യത ഇല്ലാത്ത പ്രമേഹരോഗികൾ എന്നിവർ വ്രതം അനുഷ്ഠിക്കുന്നതുകൊണ്ട് പ്രശ്നമില്ല.
●ശക്തിയേറിയ പ്രമേഹ ഔഷധങ്ങൾക്ക് (ഉദാ: ഗ്ലൈബൻ ക്ലമൈഡ്) പകരം ശക്തി കുറഞ്ഞ മരുന്നുകളിലേക്ക് (ഉദാ: ഗ്ലിമിപ്പറൈഡ്) മാറുന്നതാണ് ഉചിതം.
നിർജലീകരണം
●നിർജലീകരണം തടയാൻ അത്താഴസമയത്തും അതിനു മുമ്പും നന്നായി വെള്ളം കുടിക്കുക. പ്രത്യേകിച്ച് വയോജനങ്ങളും മൂത്രം കൂടുതൽ ഉൽപാദിപ്പിക്കുന്ന മരുന്നുകൾ (diuretics) സേവിക്കുന്നവരും. ക്ഷീണം, പേശിവലിവ്, തലകറക്കം, ആശയക്കുഴപ്പം, വീഴ്ച എന്നിവയൊക്കെ നിർജലീകരണ ക്ഷീണമാവാം. അടിയന്തരമായി പഞ്ചസാരയും ഉപ്പും കലർന്ന ലായനികൾ നൽകേണ്ട അവസ്ഥയാണിത്.
●മൂത്രത്തിൽ കല്ലിെൻറ പ്രശ്നങ്ങളുള്ളവർ ധാരാളം വെള്ളം കുടിക്കണം. കൊഞ്ച്, ഞണ്ട്, കക്കയിറച്ചി തുടങ്ങിയവ ഭക്ഷണത്തിൽ പാടില്ല. രക്തത്തിൽ യൂറിക് ആസിഡിെൻറ അളവ് കൂടുതലുള്ള ഗൗട്ട് രോഗികൾ ആവശ്യത്തിന് വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
നോമ്പും പരിശോധനകളും
●സ്ഥിരമായി മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ നിർദേശമില്ലാതെ അതു നോമ്പുകാലത്ത് നിർത്തരുത്.
●വയറു കുറക്കാനും മറ്റുമായി രാവിലെ ചെറിയതോതിലുള്ള വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണെങ്കിലും കടുത്ത രീതിയിലുള്ള വ്യായാമങ്ങൾ ഒഴിവാക്കി വിശ്രമിക്കുന്നതാവും ഉചിതം.
●മലദ്വാരം, യോനീപരിശോധനകൾ നോമ്പുകാലത്ത് അനുവദനീയമത്രെ. എന്നാൽ, എൻഡോസ്കോപ്പി പരിശോധനകൾ ഒഴിവാക്കാവുന്നതാണ്.
●രക്തപരിശോധന, ഞരമ്പുവഴി ഇൻജക്ഷനുകൾ, ചില ഉയർന്ന തരം എക്സ്റേ പരിശോധനക്കാവശ്യമായ വായ വഴിയുള്ള കോൺട്രാസ്റ്റ് ഉപയോഗം ഒക്കെ നോമ്പുകാലത്ത് ഒഴിവാക്കേണ്ടതാണ്. അടിയന്തര സ്വഭാവമില്ലെങ്കിൽ അവ നീട്ടിവെക്കുകയും അല്ലാത്തപക്ഷം നേരത്തേതന്നെ ചെയ്തു തീർക്കുകയുമാണ് അഭികാമ്യം.
●അസ്വസ്ഥതകൾ അലട്ടുന്നുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുന്നതാണ് നല്ലത്.
നോമ്പും തലവേദനയും
നിർജലീകരണം, വിശപ്പ്, വിശ്രമക്കുറവ്, ഹൈപ്പോഗ്ലൈസീമിയ, ചായ, കാപ്പി വർജനം എന്നിവയൊക്കെ നോമ്പുകാലത്തെ തലവേദനക്ക് കാരണമാവാം. പോഷകസമൃദ്ധ ആഹാരം, മുടങ്ങാത്ത അത്താഴം, വേണ്ടത്ര അളവിലേക്കുള്ള ജലപാനം എന്നിവയിലൂടെ ഈ പ്രശ്നത്തെ ലഘൂകരിക്കാം. സൂര്യപ്രകാശമേൽക്കുന്നത് കുറക്കുക, തലയുടെ പാർശ്വങ്ങളിൽ ലഘുവായി തിരുമ്മുക എന്നിവയും മൈഗ്രേൻ കുറക്കാൻ സഹായിക്കും.
-മൈഗ്രേൻ നോമ്പെടുക്കുന്നതിനെ തുടര്‍ന്ന് അധികരിക്കാനിടയുണ്ട്. നിർജലീകരണമാണ് ഇതിനു കാരണം. വെള്ളം അനുവദനീയമായ സമയത്ത് ധാരാളം കുടിക്കണം. വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. എട്ടുമണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കണം. എന്നാൽ, ഗുരുതര മൈഗ്രേൻ ഉള്ളവർ വൈദ്യോപദേശം തേടണം.
തയാറാക്കിയത്
സുബൈർ പി. ഖാദർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.