ഹൃദ്രോഗ സാധ്യത അഞ്ച് വർഷം മുമ്പേ അറിയാം! വിപ്ലവകരമായ എ.ഐ സാങ്കേതികവിദ്യയുമായി ഓക്സ്ഫേർഡ് ശാസ്ത്രജ്ഞർ
text_fieldsലണ്ടൻ: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ നേരിടുന്ന ഹൃദയസ്തംഭനവും അനുബന്ധ രോഗങ്ങളും അഞ്ചു വർഷം മുമ്പേ പ്രവചിക്കാൻ കഴിയുന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണം വികസിപ്പിച്ചെടുത്ത് ഓക്സ്ഫേർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ. ഹൃദയസംബന്ധമായ അസുഖങ്ങൾ തുടക്കത്തിലേ കണ്ടെത്തി തടയാൻ ഈ വിദ്യ സഹായകമാകുമെന്നാണ് മെഡിക്കൽ ലോകത്തിന്റെ വിലയിരുത്തൽ.
ഹൃദയത്തിന് ചുറ്റുമുള്ള കൊഴുപ്പിലെ മാറ്റങ്ങൾ നിരീക്ഷിച്ചാണ് ഈ ഉപകരണം രോഗസാധ്യത പ്രവചിക്കുന്നത്. സാധാരണ സിടി സ്കാനുകളിൽ മനുഷ്യനേത്രങ്ങൾക്ക് കാണാൻ കഴിയാത്ത ചെറിയ വ്യത്യാസങ്ങൾ പോലും കണ്ടെത്താൻ ഈ എ.ഐ ടൂളിന് സാധിക്കും. ഹൃദയധമനികളിലെ നീർവീക്കം തിരിച്ചറിയുന്നതിലൂടെ ഓരോ രോഗിക്കും പ്രത്യേക റിസ്ക് സ്കോർ നൽകാൻ ഈ സാങ്കേതികവിദ്യക്ക് കഴിയും.
ഇംഗ്ലണ്ടിലെ 72,000 രോഗികളിൽ പത്തു വർഷത്തോളം നടത്തിയ നിരീക്ഷണത്തിന് ശേഷമാണ് ഗവേഷകർ ഈ കണ്ടെത്തൽ നടത്തിയത്. 86 ശതമാനം കൃത്യതയോടെ രോഗസാധ്യത പ്രവചിക്കാൻ ഈ ഉപകരണത്തിന് സാധിച്ചുവെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രഫസർ ചരലാംബോസ് അന്റോണിയാഡ്സ് പറഞ്ഞു. ഹൃദയപേശികൾക്ക് ഗുരുതരമായ തകരാർ സംഭവിക്കുന്നതിന് മുമ്പ് തന്നെ ചികിത്സ ഉറപ്പാക്കാൻ ഇത് ഡോക്ടർമാരെ സഹായിക്കും.
ഹൃദയസ്തംഭനം പലപ്പോഴും വൈകിയാണ് തിരിച്ചറിയുന്നത്. ഇത് പലപ്പോഴും രോഗിയുടെ നില ഗുരുതരമാക്കാറുണ്ട്. എന്നാൽ, ഓക്സ്ഫേർഡ് സംഘം വികസിപ്പിച്ചെടുത്ത ഈ പുതിയ വിദ്യ ആശുപത്രികളിലെ സാധാരണ സി.ടി സ്കാനുകൾക്കൊപ്പം ഉപയോഗിക്കാൻ അനുമതി തേടിയിരിക്കുകയാണ്. ഇത് യാഥാർഥ്യമാകുന്നതോടെ ഹൃദ്രോഗ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങൾ സംഭവിക്കും.പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക, വ്യായാമം ചെയ്യുക, ഭാരം നിയന്ത്രിക്കുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക എന്നിവയാണ് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും മികച്ച മാർഗങ്ങളെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

