ആദ്യ കൊറോണ രോഗി ഹ്വനാനിലെ മത്സ്യ കച്ചവടക്കാരി?
text_fieldsബീജിങ്: കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണോ, അമേരിക്കയുടെ സൃഷ്ടിയാണോ എന്നുള്ള തർക്കം നിലനിൽക്കെ, ലോകത്തെ ആദ്യ കൊറ ോണ രോഗി ആരെന്ന തർക്കവും നടക്കുകയാണ് ചൈനീസ് മാധ്യമങ്ങൾക്കിടയിൽ. രോഗം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട വുഹാനിലെ ഹ്വനാൻ ഭക്ഷ്യ മാർക്കറ്റിലെ കടൽമത്സ്യ കച്ചവടക്കാരി വീ ഗ്വിക്സിയാൻ എന്ന 57കാരിയാണ് ആദ്യ കോവിഡ് 19 രോഗിയെന്ന് അവകാശപ്പെടുകയാണ് ചൈനീസ് മാധ്യമമായ 'ദി പേപ്പർ'.
രോഗം ഭേദമായ വീ ഗ്വിക്സിയാൻ ഡിസംബർ 11 മുതൽ തനിക്ക് അനുഭവപ്പെട്ട അസ്വാസ്ഥ്യങ്ങൾ വിവരിക്കുന്നത് അവർ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. എന്നാൽ, 'പേഷ്യന്‍റ് സീറോ' എന്ന് ചൈനീസ് അധികൃതർ വിശേഷിപ്പിക്കുന്ന ആദ്യ കൊറോണ രോഗി ആരെന്നത് ഇന്നും രഹസ്യമായി തന്നെ അവശേഷിക്കുകയാണ്. വീയേക്കാൾ മുമ്പ് സിസംബർ ഒന്നിന് രോഗശയ്യയിൽ ആയിരുന്ന ഒരു 70കാരൻ കൊറോണ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയിരുന്നെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. എന്നാൽ, ഇയാൾക്ക് വുഹാനിലെ മാർക്കറ്റുകളുമായൊന്നും ബന്ധമില്ലയെന്നതും ശ്രദ്ധേയം.
"ഡിസംബർ 11നാണ് എനിക്ക് ചെറിയ പനി അനുഭവപ്പെടുന്നത്. ശൈത്യകാലത്ത് വരുന്ന പതിവ് പനിയാണെന്നാണ് കരുതിയിരുന്നത്. അങ്ങിനെ മാർക്കറ്റിനടുത്തുള്ള ചെറിയൊരു ക്ലിനിക്കിൽ ചികിൽസ തേടി. അവിടെ നിന്നുള്ള കുത്തിവെപ്പുകൾ കൊണ്ടൊന്നും പനി കുറഞ്ഞില്ല. ശരീര തളർച്ചയായിരുന്നു എന്നും. ശക്തിയും ഊർജവുമെല്ലാം നഷ്ടപ്പെട്ടു. എന്നിട്ടും ഞാൻ കച്ചവടം മുടക്കിയില്ല" - രോഗത്തിന്‍റെ ആദ്യ ലക്ഷണങ്ങൾ വീ 'ദി പേപ്പറി'നോട് ഇങ്ങനെ ഓർത്തെടുത്തതായി 'ഡയ്ലി മെയിൽ ' റിപ്പോർട്ട് ചെയ്യുന്നു.
പനിയും ക്ഷീണവും കുറയാഞ്ഞതിനെ തുടർന്ന് വീ അൽപംകൂടി വലിയ ആശുപത്രിയായ വുഹാനിലെ ഇലവൻത് ഹോസ്പിറ്റലിലേക്ക് പോയി. അവിടുത്തെ ഗുളികകൾ കഴിച്ചിട്ടും കുറവുണ്ടായില്ല. പിന്നെയും പഴയ കൊച്ചു ക്ലിനിക്കിൽ പോയി കുത്തിവെപ്പുകൾ എടുത്തു കൊണ്ടേയിരുന്നു. എന്നിട്ടും കുറയാഞ്ഞതിനാൽ എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയതിനാലാണ് ഡിസംബർ 16ന് അത്യാധുനിക സൗകര്യങ്ങളുള്ള വുഹാൻ യൂനിയൻ ഹോസ്പിറ്റലിൽ പോകുന്നത്.
ഇതേ രോഗലക്ഷണങ്ങളുമായി ഹ്വനാനിൽ നിന്ന് നിരവധി പേർ ചികിൽസക്ക് എത്തിയിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞതായും വീ ഓർത്തെടുക്കുന്നു. കൊറോണ സ്ഥിരീകരിച്ചതായി വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ ഡിസംബർ 31ന് പ്രസിദ്ധീകരിച്ച ആദ്യ 27 പേരുടെ പട്ടികയിൽ വീ ഉൾപ്പെട്ടിട്ടുമുണ്ട്. ഇതിൽ 24 പേരും ഹ്വനാൻ ഭക്ഷ്യ മാർക്കറ്റിൽ നിന്നുള്ളവരാണ്. അപ്പോഴും മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് കൊറോണ പടരാമെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നുമില്ല.
ചൈനീസ് പകർച്ചവ്യാധി നിയന്ത്രണ - നിർവ്യാപന കേന്ദ്രം ജനുവരിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത് ഹ്വനാൻ മത്സ്യവിഭവ മൊത്തമാർക്കറ്റിൽ നിന്ന് ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് പടർന്നു എന്നാണ്. ഇവിടെയാണ് വീ ജോലി ചെയ്തിരുന്നത്. ഇത് പരിഗണിച്ചാണ് വീ ആദ്യ കൊറോണ രോഗി ആണെന്ന അനുമാനത്തിൽ 'ദി പേപ്പർ' എത്തിയത്.
എന്നാൽ, ആദ്യ കൊറോണ കേസ് നവംബർ 17ന് ആയിരിക്കും റിപ്പോർട്ട് ചെയ്തതെന്നാണ് സർക്കാർ രേഖകളിലുള്ളതെന്ന് 'സൗത്ത് ചൈന മോണിങ്ങ് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു. ഇതുപ്രകാരം പുതിയ വൈറസ് ബാധയുണ്ടെന്ന ഔദ്യോഗിക വിശദീകരണം വരുന്നതിനും വുഹാൻ മേഖലയിലെ നഗരങ്ങൾ ലോക്ക്ഡൗൺ ആകുന്നതിനും രണ്ട് മാസം മുമ്പാണ് കൊറോണ രോഗം ആരംഭിച്ചത്. എന്നാൽ, ചൈന ആദ്യം ഔദ്യോഗികമായി കൊറോണ സ്ഥിരീകരിച്ചത് ഡിസംബർ ഏഴിനാണ്. ഡിസംബർ 31ന് മുമ്പ് 266 പേരെ കോറോണ ബാധിച്ചു എന്ന് ചൈന ഔദ്യോഗികമായി സമ്മതിക്കുമ്പോഴും, അന്ന് സാർസ് പോലൊരു രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ഡോക്ടർമാരെ ശാസിക്കുന്ന തിരക്കിലായിരുന്നു അധികൃതർ.
വൈറസ് വ്യാപനത്തിന്‍റെ ആദ്യഘട്ടത്തിൽ തന്നെ ചൈന വിവരങ്ങൾ മൂടി വെച്ചതാണ് സ്ഥിതി ഇത്രയും രൂക്ഷമാക്കിയതെന്ന വിമർശനം ശക്തമാണ്. രോഗത്തെ നേരിട്ട രീതി ചൈന സുതാര്യമാക്കിയിരുന്നെങ്കിൽ പ്രത്യാഘാതം കുറക്കാമായിരുന്നെന്ന അഭിപ്രായം ലോക രാഷ്ട്രങ്ങൾക്കിടയിൽ ശക്തമാണ്. കൊറോണ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് ചൈന വെളിപ്പെടുത്തിയത് രോഗം പൊട്ടിപ്പുറപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണെന്ന് അമേരിക്കൻ മാസികയായ 'നാഷണൽ റിവ്യു' പറയുന്നു. ഇതു നവംബർ 17നാണ് ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തതെന്ന 'സൗത്ത് ചൈന മോണിങ് പോസ്റ്റി'ന്‍റെ കണ്ടെത്തൽ ശരിവെക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.