രാത്രി ഭക്ഷണം ഒഴിവാക്കുന്നവർ ശ്രദ്ധിക്കുക; നിങ്ങളുടെ പ്രമേഹ നിയന്ത്രണം പാളുന്നുണ്ടോ? കൃത്യമായ ഭക്ഷണക്രമം അറിയാം.
text_fieldsപ്രമേഹം പേടിച്ച് രാത്രി ഭക്ഷണം പൂർണമായും ഒഴിവാക്കുന്നവരാണോ നിങ്ങൾ? 40 വയസ്സ് കഴിഞ്ഞാൽ മെറ്റബോളിസം കുറയുമെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നും പലരും കരുതുന്നു. എന്നാൽ, രാത്രി ഭക്ഷണം ഒഴിവാക്കുകയല്ല, മറിച്ച് ശരീരത്തിന്റെ സ്വാഭാവിക താളത്തിനനുസരിച്ച് ഭക്ഷണക്രമം മാറ്റുകയാണ് വേണ്ടതെന്ന് ഡൽഹി അപ്പോളോ ഹോസ്പിറ്റലിലെ പ്രമുഖ പ്രമേഹ-ഹോർമോൺ രോഗ വിദഗ്ധൻ (എൻഡോക്രൈനോളജിസ്റ്റ്) ഡോ. സപ്തർഷി ഭട്ടാചാര്യ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
40 വയസ്സ് പിന്നിടുന്നതോടെ നമ്മുടെ ശരീരം പഞ്ചസാരയെ സംസ്കരിക്കുന്നതിൽ സ്വാഭാവികമായും അൽപം പിന്നോട്ട് പോകും. പേശികളുടെ അളവ് കുറയുകയും കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്ന സമയമാണിത്. പകൽ സമയം ശരീരത്തിനുള്ള ദഹനശേഷി രാത്രിയാകുമ്പോൾ കുറയുന്നു. അതുകൊണ്ട് തന്നെ രാത്രി വൈകി വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരാൻ കാരണമാകുകയും അത് ദീർഘകാലാടിസ്ഥാനത്തിൽ പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യും.
നമ്മുടെ ശരീരത്തിന് ഒരു നിശ്ചിത താളമുണ്ട്. ഉറക്കം പോലെ തന്നെ ദഹനപ്രക്രിയയെയും ഹോർമോൺ പ്രവർത്തനങ്ങളെയും ഇത് നിയന്ത്രിക്കുന്നു. രാത്രിയാകുമ്പോൾ ശരീരം വിശ്രമത്തിനായി തയാറെടുക്കുകയാണ്. ഈ സമയത്ത് കലോറി കൂടിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക താളത്തെ തെറ്റിക്കും. വൈകിയുള്ള അത്താഴം ഉറക്കത്തെ ബാധിക്കുമെന്നു മാത്രമല്ല, പിറ്റേന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാകാൻ കൂടുതൽ സമയം എടുക്കുകയും ചെയ്യും.
രാത്രി ഭക്ഷണം ഒരു നിർബന്ധിത ചടങ്ങായി കാണാതെ, നേരത്തെയും ലഘുവായും കഴിക്കുന്നതാണ് ഉചിതം. 40 കഴിഞ്ഞവരിൽ പേശീബലം നിലനിർത്താൻ പ്രോട്ടീൻ അത്യാവശ്യമായതിനാൽ, രാത്രി ഭക്ഷണം ഒഴിവാക്കുമ്പോൾ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. രാത്രി ഭക്ഷണം ഒഴിവാക്കുന്നത് എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. പ്രത്യേകിച്ച് പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ നിർദേശമില്ലാതെ രാത്രി ഭക്ഷണം ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാര അപകടകരമാം വിധം കുറയാൻ കാരണമാകും. കൃത്യമായ നിയമങ്ങളേക്കാൾ ഓരോരുത്തരുടെയും ജീവിതരീതിക്കും ആരോഗ്യത്തിനും അനുയോജ്യമായ മാറ്റങ്ങളാണ് ഭക്ഷണക്രമത്തിൽ വരുത്തേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

