തടി കുറക്കാനും പ്രമേഹത്തിനും ഡോക്ടറെ കാണാതെ മരുന്ന് കഴിക്കുന്നോ? സൂക്ഷിക്കുക! ആരോഗ്യ മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: അമിതവണ്ണവും പ്രമേഹവും കുറക്കാൻ ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്. ജി.എൽ.പി-1 വിഭാഗത്തിൽപ്പെട്ട മരുന്നുകൾ ഡോക്ടറുടെ മേൽനോട്ടമില്ലാതെ ഉപയോഗിക്കുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കൃത്യമായ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഡ്രഗ് കൺട്രോളർക്ക് നിർദേശം നൽകി.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകളെ അനുകരിച്ചാണ് ഈ മരുന്നുകൾ പ്രവർത്തിക്കുന്നത്. സെമാഗ്ലൂട്ടൈഡ്, ലിറാഗ്ലൂട്ടൈഡ് തുടങ്ങിയ പേരുകളിൽ ഇന്ത്യയിൽ ലഭ്യമായ ഈ മരുന്നുകൾ ദഹനം സാവധാനത്തിലാക്കുകയും ഇൻസുലിൻ ഉൽപാദനം വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് വിശപ്പ് കുറക്കാനും ഭാരം കുറക്കാനും സഹായിക്കുമെന്നതിനാലാണ് പലരും ഡോക്ടറുടെ ഉപദേശമില്ലാതെ ഇവ ഉപയോഗിക്കാൻ തുടങ്ങിയത്.
ഭാരം കുറക്കാൻ എളുപ്പവഴി തേടി ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നവർ വലിയ വില നൽകേണ്ടി വരുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഓക്കാനം, ഛർദി, തലകറക്കം തുടങ്ങിയ സാധാരണ ലക്ഷണങ്ങൾ മുതൽ പാൻക്രിയാസിലെ വീക്കം (പാൻക്രിയാറ്റൈറ്റിസ്), തൈറോയ്ഡ് സംബന്ധമായ സങ്കീർണതകൾ തുടങ്ങിയ മാരകമായ അവസ്ഥകൾക്ക് വരെ ഇത് കാരണമായേക്കാം. അപൂർവമായി ചില തരം കാൻസറുകൾക്കും ഇത്തരം മരുന്നുകളുടെ അശാസ്ത്രീയ ഉപയോഗം കാരണമാകാമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും വെൽനസ് ക്ലിനിക്കുകൾ വഴിയും ഈ മരുന്നുകൾ നിയമവിരുദ്ധമായി വിറ്റഴിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെത്തുടർന്ന് വിതരണ ശൃംഖലയിൽ നിരീക്ഷണം ശക്തമാക്കി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകുന്ന ഫാർമസികൾക്കെതിരെ നിയമനടപടിയുണ്ടാകും. പ്രമേഹത്തിനും പൊണ്ണത്തടിക്കുമുള്ള ചികിത്സയിൽ ഈ മരുന്നുകൾ വലിയ മുന്നേറ്റമാണെങ്കിലും, അത് കൃത്യമായ രോഗനിർണയത്തിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് കേന്ദ്രം ആവർത്തിച്ചു. ഔദ്യോഗിക ഫാർമസികളിൽനിന്ന് മാത്രം മരുന്നുകൾ വാങ്ങാൻ പൊതുജനങ്ങളും രോഗികളും ശ്രദ്ധിക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

